കടത്തനാട്ട് മാധവിയമ്മയുടെ പയ്യംവെള്ളി ചന്തു

 

മലയാള സാഹിത്യത്തിലെ  സ്ത്രീ എഴുത്തുകാരുടെ കൂട്ടത്തിലെ   എണ്ണംപറഞ്ഞ എഴുത്തുകാരുടെ ഗണത്തിൽപ്പെടുത്താവുന്ന ഒരു വ്യക്‌തിയാണ്‌ കടത്തനാട്ട് മാധവിയമ്മ . അവരുടെ ഗ്രാമീണത തുടിയ്ക്കുന്ന കവിതകൾ വായിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഒട്ടുമേ കൃത്രിമത്വമില്ലാത്ത ,നിഷ്കളതയും, ഗ്രാമീണതയും തുടിയ്ക്കുന്ന കവിതകളായിരുന്നു അവരിൽ നിന്നും ഏറെയും പിറന്നു വീണത്. കടത്തനാട്ട് മാധവിയമ്മയുടെ സർഗ്ഗജീവിതം  കേരളത്തിലെ ദേശീയപ്രസ്ഥാനവുമായി ഇഴ ചേർന്നാണ് കിടക്കുന്നത്. അവരുടെ ഏഴുത്തു ജീവിതത്തെ അനുഭവിച്ചറിഞ്ഞവർക്ക് അതെളുപ്പം മനസ്സിലാകുകയും ചെയ്യും .

വടക്കൻ പാട്ടുകളിൽ പാടികേട്ട അല്ലെങ്കിൽ കേട്ടുകൊണ്ടിരിക്കുന്ന ഒരുപാട് കഥകളും ഐതിഹ്യങ്ങളുമുണ്ട് . അങ്ങനെയുള്ള നിരവധി കഥകളിലെ  ഒരു  സംഭവമാണ് പയ്യംവെള്ളി ചന്തു എന്ന ഈ നോവലിനാധാരം.

തച്ചോളി മാണിക്കോത്ത് കോവിലകത്തായിരുന്നുവല്ലോ   ഒതേനന്റെ ജനനം.ആയോധന കലയിലും അഭ്യാസമുറകളിലും ആഗ്രഗണ്യനായിരുന്നു ഒതേനൻ.ചിണ്ടൻ നമ്പ്യാരുമായി അങ്കം കുറിച്ച ഒതേനന് അപകടം പിണയാൻ സാദ്ധ്യതയുണ്ടെന്നറിഞ്ഞു അദ്ദേഹത്തെ  പൂഴിക്കടകൻ പഠിപ്പിക്കുന്നത് ഉറ്റ മിത്രമായിരുന്ന പയ്യംവെള്ളി ചന്തുവായിരുന്നു. എല്ലാ അടവുകളിലും തെളിഞ്ഞു പയറ്റാൻ പ്രാവീണ്യമുണ്ടായിരുന്ന,
 മുപ്പത്തിരണ്ടാം വയസ്സിൽ തന്നെ അറുപത്തിനാല് അങ്കങ്ങൾ ജയിച്ച കടത്തനാടിൻറെ വീരപുത്രനായ തച്ചോളി  ഒതേനൻ ഒരു ചതിയാലെ കൊല്ലപ്പെടുകയാണുണ്ടായത്.അതിനെ സംബന്ധിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. 

എന്നാൽ കടത്തനാട്ട് മാധവിയമ്മയുടെ പയ്യംവെള്ളി ചന്തു എന്ന നോവൽ ഒതേനന്റെ വീര സാഹസിക കഥകൾ അല്ല പറയുന്നത്. ഒതേനന്റെ ചങ്ങാതി കൂടിയായ പയ്യംവെള്ളി ചന്തുവിന്റെ ജീവിതത്തിലെ  വളരെ ചെറിയ ഒരു താൾ മാത്രമാണ് ഈ ചെറുനോവലിലുള്ളത്. 

കോട്ടയം പഴശ്ശി കോലോത്തെ ഒരു തമ്പുരാന്റെ ചില ചെയ്തികൾ മൂലം  കുപിതനായ മുത്തപ്പന്റെ അപ്രീതിമൂലം  കോവിലകത്തിന്റെ നാശം സംഭവിച്ചെന്നുമുള്ള ഒരു  ഐതിഹ്യം നിലനില്ക്കുന്നുണ്ട്.  പിന്നീട് എപ്പോഴോ നടന്ന ഒരു പോരിൽ മുലകുടി മാറാത്ത ഒരു പെൺകുഞ്ഞു  മാത്രമേ അവിടെ ജീവനോടെ ശേഷിച്ചിരുന്നുള്ളൂ എന്നും പറയപ്പെടുന്നു . ആ പെൺകുഞ്ഞിനെ മലയാംവെള്ളി   ഇല്ലത്തെ  കുങ്കു നമ്പൂതിരി എടുത്തു കൊണ്ടുപോയി സംരക്ഷിച്ചു.അവൾക്ക് അമ്മിണി എന്ന പേരിട്ടു വിളിച്ചു.പതിമൂന്നു വയസ്സ് വരെ അവളവിടെ പാർത്തു . ഈ സമയം നാട്ടു പ്രമാണിമാർ തങ്ങളുടെ ഇഷ്ടാനുസരണം ഭരണം  നടത്തി പോന്നു.

അവൾ വളർന്നപ്പോൾ കോവിലകവും, രാജ്യവും വീണ്ടെടുത്ത് അമ്മിണിയ്ക്കു നൽകണമെന്ന് കുങ്കു നമ്പൂതിരിയ്ക്ക് വിചാരമുണ്ടായി .എന്നാൽ നാട്ടു പ്രമാണിമാരെ അങ്ങനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ആ സാധു നമ്പൂതിരിയ്ക്കു ഒറ്റയ്ക്ക് കഴിയുമായിരുന്നില്ല. പ്രമാണിമാരെ അനുസരിപ്പിക്കാൻ തന്റെ സുഹൃത്തും, തന്ത്രശാലിയും ,പടക്കുറുപ്പുമായ പയ്യംവെള്ളി ചന്തുവിനെ വിളിച്ചു വരുത്തി സഹായം അഭ്യർത്ഥിച്ചു. നാക്കുകൊണ്ടും,വാൾ കൊണ്ടും ഇടപെട്ടാലെ ഈ വിഷയത്തിൽ ഒരു തീരുമാനം കാണാനാകൂ എന്ന് രണ്ടുകൂട്ടർക്കും ബോധ്യമുണ്ടായിരുന്നു.

മലയാംവെള്ളി ഇല്ലത്തു എത്തിയ  ചന്തു സുന്ദരിയായ അമ്മിണിയെ കാണുകയും അവരെ സഹായിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ വാൾ കൊണ്ട് മാത്രം ആളുകളെ കീഴടക്കാനറിയാമായിരുന്ന ചന്തുവാകട്ടെ പ്രമാണിമാരെ നേരിടാൻ സുഹൃത്തായ ഒതേനന്റെ  സഹായവും തേടി.ഒതേനൻ നാട്ടുപ്രമാണിമാരുടെ ഒരു യോഗം വിളിച്ചുകൂട്ടി  എതിർപ്പുകളെയെല്ലാം  ഒഴിവാക്കി അമ്മിണിയെ  കോവിലകത്തെ തമ്പുരാട്ടിയായി വാഴിച്ചു.

കാലം പോകെ പോകെ  വായനാട്ടിയിലെ ഒരു നാട്ടുവഴിയായ പുന്നോറാൻ കേളു പാട്ട ബാക്കി കൊടുതിക്കാതെ വെല്ലുവിളി ഉയർത്തി.കേളുവിന്റെ അഹങ്കാരം തീർക്കാൻ ചന്തു വയനാട്ടിലേക്ക് പട നയിച്ചു. അങ്കത്തിൽ ചന്തു ജയിക്കുകയും കോട്ട പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ കോട്ടയക്കകത്തു വെച്ച് ശത്രുവിന്റെ ആയുധം നേരിടാനാകാതെ ആ വീരൻ  മരണം വരിച്ചു എന്നാണ് പറയപ്പെടുന്നത്. ആയോധന കലയിലെ സർവ കഴിവുകളും ഉണ്ടായിരുന്ന ഒരുവൻ അങ്ങനെ മരണപ്പെട്ടതിൽ സംശയമുളവാക്കുന്നതാണ്. എന്നാൽ വടക്കൻ പാട്ടുകളിൽ ഇതിനെപറ്റി വ്യത്യസ്തമായ പല  കഥകളും  കേൾക്കാം .അതിലെ ഒരു കഥയാണ് കടത്തനാട്ട് മാധവിയമ്മ പയ്യം വെള്ളി ചന്തു എന്ന നോവലിൽ പറഞ്ഞിരിക്കുന്നത്. 

മുൻപ് സൂചിപ്പിച്ചതുപോലെ വടക്കൻ പാട്ടുകളിൽ ഈ കഥകൾ പല തരത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ച കഥയുടെ ഒരു വശമാണ് ഈ നോവലിൽ ഉള്ളത്. ഒടുവിൽ, ചന്തു എങ്ങനെ മരിച്ചുവെന്നും ,അതോ ഒതേനനെ പോലെ തന്നെ ചതിക്കപ്പെട്ടതാണോ അല്ലെങ്കിൽ അതൊരു ആത്മഹത്യ ആയിരുന്നുവോ എന്നതിനുമൊക്കെയുള്ള ള്ള ഒരു ഉത്തരം ഈ നോവൽ തരും. 

നല്ല തെളിനീരുപോലെയുള്ള ഭാഷ തന്നെയാണ് നോവലിലുടനീളം കാണാനാകുക.സ്വാതന്ത്ര്യസമരസേനാനിയും  പത്രാധിപരുമായ   ശ്രീ. എ. കെ. കുഞ്ഞികൃഷ്ണ നമ്പ്യാരാണ് മാധവിയമ്മയുടെ ഭര്‍ത്താവ്. സഖാവ് എകെജി യുടെ ജ്യേഷ്ഠസഹോദരനാണ് ഇദ്ദേഹം. 1996 ലെ  സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള കവയിത്രി കൂടിയാണ്  കടത്തനാട്ട് മാധവിയമ്മ . തച്ചോളി ഒതേനന്റെ ജീവചരിത്രവും ഇവർ എഴുതിയിട്ടുണ്ട്. ഇവരുടെ ‘കണിക്കൊന്ന’ എന്ന കൃതിക്ക് മലയാളനാടിന്റെ മികച്ച കവിതയ്ക്കുള്ള അവാർഡും  ലഭിച്ചിട്ടുണ്ട്. 1999-ൽ കടത്തനാട്ട് മാധവിയമ്മ  അന്തരിച്ചു. പൂർണ്ണ പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകത്തിന്റെ വില 65 രൂപയാണ്.  

Leave a comment