വിഗ്രഹമോഷ്ടാവ്



ഓസ്‌ട്രേലിയൻ പ്രധാമന്ത്രി ടോണി അബോട്ടിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചു കൗതുകകരമായ  ഒരു വാർത്ത കൂടി 2014 സെപ്റ്റംബർ ആദ്യവാരങ്ങളിലെ  പത്രവാർത്തകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ,കൊള്ളയടിക്കപ്പെട്ട ചില വിഗ്രഹങ്ങൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി,മോദിക്ക് തിരികെ നൽകുന്നു എന്നതായിരുന്നു വാർത്ത.
 
 അന്നത്തെ സന്ദർശനത്തിൽ ,ഓസ്‌ട്രേലിയയിലെ ആർട്ട് ഗാലറികൾ വാങ്ങുന്നതിനും മുമ്പ് പിടിക്കപ്പെട്ടതും, തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ചതായി 
ആരോപിക്കപ്പെടുന്നതുമായ രണ്ട് പുരാതന ഹിന്ദു ദേവതകളുടെ പ്രതിമകൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് ഇന്ത്യൻ ഇന്ത്യൻ നരേന്ദ്ര മോദിക്ക് കൈമാറുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ടിലെ  ചോള രാജവംശത്തിൽപ്പെട്ട  നൃത്തം ചെയ്യുന്ന ശിവൻ എന്നറിയപ്പെടുന്ന നടരാജവിഗ്രഹമായിരുന്നു ഒന്ന്. അർദ്ധ പെൺ രൂപത്തിൽ ശിവനെ പ്രതിനിധീകരിക്കുന്ന അർദ്ധനരിശ്വരനാണ്‌ മറ്റൊരു ശില്പം. രണ്ട് പ്രതിമകളും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് മോഷ്ടിച്ചതായിരുന്നുവന്നു സ്ഥിരീകരിക്കുകയും ചെയ്തു . 

1970 ലെ ഐക്യരാഷ്ട്രസഭയുടെ തീരുമാനം ഇന്ത്യ ആദ്യമായി ഉപകാരപ്പെടുത്തിയ  അവസരമായിരുന്നു അത്. 
സാംസ്കാരിക വസ്തുക്കളുടെ അനധികൃത കച്ചവടത്തെ ചെറുക്കുന്നതിനായി ഒപ്പുവച്ചതാണ് 1970 നവംബർ 14 ന് ഒപ്പുവെച്ച ഈ ഉടമ്പടി.  ഇതു പ്രകാരം പഴക്കമുള്ള പുരാവസ്തു രേഖകൾ  അത് സ്വീകരിക്കുന്ന രാജ്യം നഷ്ടപരിഹാരം ഇല്ലാതെ  കണ്ടു കെട്ടേണ്ടതാണ് . 1972 ൽ ഇന്ത്യാ ഗവണ്മെണ്ടും ഒരു നിയമം പാസ്സാക്കിയിരുന്നു. അതു പ്രകാരം 100 വർഷത്തിലധികം പഴക്കമുള്ള ഒരു പുരാവസ്തുവും, രാജ്യത്തിന് പുറത്തേക്കു കൊണ്ടുപോയതായി കണ്ടുപിടിക്കപ്പെട്ടാൽ ഐക്യരാഷ്ട്രസഭയുടെ നിയമം പ്രകാരം തിരിച്ചേൽപ്പിക്കേണ്ടതാണ്. മേൽസൂചിപ്പിച്ച ആ രണ്ടു വിഗ്രഹ മോഷണം  നടത്തിയ ആ വ്യക്തിയുടെ പേരാണ് സുഭാഷ് കപൂർ. 

കള്ളക്കടത്തുകാരനും കലാ വ്യാപാരിയുമായ സുഭാഷ് കപൂറിന്റെ യഥാർത്ഥ കഥ പറയുകയാണ്  വിഗ്രഹമോഷ്ടാവ് എന്ന പുസ്തകത്തിലൂടെ എസ് .വിജയകുമാർ. കലാ ലോകത്തെ സുപരിചിതനാണ്  ഇന്ത്യൻ വംശജനായ ഈ അമേരിക്കൻ പൗരൻ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന  പ്രശസ്ത കലാശില്പ  കച്ചവടക്കാരനായിരുന്നു സുഭാഷ് കപൂർ.ആർട്ട് ഓഫ് ദ പാസ്റ്റ് എന്ന ഗ്യാലറി നടത്തിയിരുന്ന  അയാൾ മൂന്നു പതിറ്റാണ്ടുകളോളം തന്റെ ഈ ജോലി തുടർന്നിരുന്നു. 

യുഎസ് അധികൃതർ 2012  ൽ വിഗ്രഹക്കച്ചവടക്കാരനായ സുഭാഷ് കപൂറിന്റെ ഗോഡൗണുകൾ റെയ്ഡ് ചെയ്തപ്പോൾ 100 മില്യൺ ഡോളർ വിലമതിക്കുന്ന  വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. പക്ഷെ അതിനും മുൻപ് അയാളിലൂടെ വിറ്റുപോയ ശില്പങ്ങളുടെ മൂല്യം ഇപ്പോൾ കണ്ടെത്തിയതിനെക്കാളും അനേകമടങ്ങു  ഇരട്ടിയാണ്.

2010  ൽ എ.ഡി. 12-ആം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലെ നടരാജന്റെയും ശിവകാമിയുടെയും വിഗ്രഹങ്ങൾ 8.5 മില്യൺ ഡോളറിനാണ്  കപൂർ വിൽപ്പനയ്ക്ക് വച്ചത്. അതാകട്ടെ നിസ്സാര വിലയ്ക്കു കടത്തിക്കൊണ്ടു വന്നതും. എങ്ങനെയാണു മോഷണം നടത്തുന്നതെന്നും, മോഷണം നടത്തേണ്ട ഇത്തരം ശില്പങ്ങൾ എങ്ങനെ കണ്ടെത്തുന്നുവെന്നും , എല്ലാം കഴിഞ്ഞു ടൺ കണക്കിന് ഭാരമുള്ള ഇത്തരം ശില്പങ്ങളും വിഗ്രഹങ്ങളും എങ്ങനെ ഇന്ത്യയിൽ നിന്നും വിദേശ രാജ്യത്തേക്ക് കടത്തുന്നുവെന്നും ഈ പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 

കപൂറുമായി ബന്ധപ്പെട്ട പുരാതന വസ്തുക്കൾ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നും  പതിയെ ആണെങ്കിലും പുറത്തു വന്നുകൊണ്ടിരുന്നു. കപൂറിന്റെ വ്യാപാര ശൃംഖല അത്രയ്ക്കും  വിപുലമായിരുന്നു. എന്തുകൊണ്ടാണ് തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങൾ അവർ കൂടുതലായും ലക്ഷ്യമിട്ടതെന്ന് എഴുത്തുകാരൻ  വിശദീകരിക്കുന്നുണ്ട് ഈ  പുസ്തകത്തിൽ. 

ലോകമെമ്പാടുമുള്ള മ്യൂസിയങ്ങൾക്ക് നിരവധി അപൂർവ കരകൗശല വസ്തുക്കൾ, കപൂർ സ്വന്തം പേരിലും തന്റെ കുടുംബാംഗങ്ങളുടെ  പേരിലും സമ്മാനമായി നൽകിയിരുന്നു. വിലകൂടിയ ഇത്തരം സംഭാവനകളിലൂടെ അദ്ദേഹം ഇത്തരക്കാരുടെ സൗഹൃദം പിടിച്ചുപറ്റി. പിന്നീട് വില്പനകൾ വരുമ്പോൾ ഒട്ടും സംശയവും മറ്റു തടസ്സങ്ങളൊന്നുമില്ലാതെ ഇവർക്ക് കരകൗശല വസ്തുക്കൾ കൊടുക്കാനും കപൂറിന് സാധിച്ചു.  ഇതൊരു നോൺ ഫിക്ഷൻ  പുസ്തകമാണെങ്കിലും  ഒരു ക്രൈം ത്രില്ലറിന്റെ എല്ലാ ഘടകങ്ങളും ഇതിൽ  കാണാം. 

കലാ മോഷണവും അതുമായി ബന്ധപ്പെട്ട കള്ളക്കടത്തും സമൂഹത്തിന്റെ ദൃഷ്ടിയിൽ അത്ര ഗൗരവകരമായ ഒരു സംഗതിയല്ല . കാരണം ഇത്തരം മോഷണങ്ങൾ വ്യക്തിപരമായി ആരെയും അധികം വേദനിപ്പിക്കില്ല.കല എന്നത് പൊതുജനത്തിന് അവകാശപ്പെട്ടതാണല്ലോ . അപ്പോൾ നഷ്ടം വ്യക്തിപരമല്ല എന്നത് തന്നെ കാരണം . അന്വേഷണങ്ങൾക്കും , പരാതികൾക്കും വേണ്ടത്ര ആർജ്ജവ്വം ഇല്ലാതെ പോകുന്നതും അതുകൊണ്ടാണ് . ഇത് തടയുന്നതിനായി ശക്തവുമായ നിയമങ്ങളുടെ അഭാവങ്ങൾ തന്നെയാണ് ഒരു കാരണം എന്ന് എഴുത്തുകാരൻ പറയുന്നു. 

സിംഗപ്പൂർ ആസ്ഥാനമായുള്ള ഒരു വൻകിട കയറ്റുമതി കമ്പനിയിലെ ധനകാര്യ, ഷിപ്പിംഗ് വിദഗ്ദ്ധനാണ് എസ്. വിജയ് കുമാർ.2007-08 ൽ അദ്ദേഹം ഇന്ത്യൻ കലയെക്കുറിച്ച് https://poetryinstone.in/en/ എന്ന   ഒരു ബ്ലോഗ് ആരംഭിച്ചു. വിഗ്രഹ മോഷണം, കള്ളക്കടത്ത് എന്നീ കേസുകൾ അന്വേഷിക്കുന്ന ഇന്ത്യൻ, അമേരിക്കൻ നാടുകളിലെ അധികാരികളുമായി  വിജയ് ചേർന്നു . 2010 ൽ ആയിരുന്നു അത് .ഈ ഏജൻസികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകം പിറന്നത് . നിരവധി വിഗ്രഹ മോഷ്ടാക്കളെയും കള്ളക്കടത്തുകാരെയും പിടികൂടുന്നതിന് പിറകിൽ  വിജയുടെ ശ്രമങ്ങൾ  ഇടയായിട്ടുണ്ട് . അദ്ദേഹത്തിന്റെ  ആദ്യ പുസ്തകമാണിത്.


മാരിയോ പൂസോയുടെ ഗോഡ്ഫാദർ പോലുള്ള പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയിരിക്കുന്ന ജോർജ് പുല്ലാട്ട് ആണ് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. മഞ്ജുൾ പബ്ലിഷിങ് ഹൌസ് ആണ് പ്രസാധകർ. വില 299 രൂപ. 

Leave a comment