അമോസ് ഓസിന്റെ അതേ കടൽ

 

ഇസ്രായേലി എഴുത്തുകാരനും പത്രപ്രവർത്തകനുമായ ആമോസ് ഓസിന്റെ ഒരു നോവലാണ് അതേ കടൽ.ഇസ്രയേലിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളാണ് ഓസ്. 


വർഷങ്ങൾക്ക് മുൻപ്  മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഏതോ ഒരു ലേഖനമാണ് അമോസ് ഓസിനെ കുറിച്ച് അറിയാനിട വന്നത്.ഹീബ്രു ഭാഷയിലാണ് ഓസ് തന്റെ പുസ്തകങ്ങൾ എഴുതുന്നത് എന്നൊക്കെ അന്ന് വായിച്ചതായി ഓർക്കുന്നു. 
 
അമോസ് ഓസിന്റെ ഒരു ഉത്തരാധുനിക നോവലുകളുടെ ഗണത്തിൽ പെടുന്ന ഒരു നോവലാണ് ഒരേ കടൽ എന്ന നോവൽ.സാമ്പ്രദായിക നോവൽ രീതികളിൽ നിന്നും വ്യത്യസ്ത അവകാശപ്പെടാവുന്ന ഒരു കൃതിയാണിത്. ഇതിൽ വാക്കുകൾ കവിതകളായും കവിതകൾ ശില്പങ്ങളായും ഒരു പരകായ പ്രവേശം നടത്തിയതായി കാണാം .വേണമെങ്കിൽ ഇതിനെ ഒരു വിപുലീകൃത ഗദ്യ കവിത എന്ന്  പറയാമെന്നു തോന്നുന്നു. കവിത പോലെയാണ് മിക്ക അധ്യായങ്ങളും ഒരുക്കിയിരിക്കുന്നത്. നോബൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ട ഒരു നോവൽ കൂടിയാണിത്. 
    
അക്കൗണ്ടന്റായിരുന്ന ആൽബർട്ട് ഡാനോൻ  ടെൽ അവീവിനടുത്തുള്ള ബാറ്റ്യാമിലാണ് താമസിക്കുന്നത് .അയാളുടെ   പ്രിയപ്പെട്ട ഭാര്യ നാദിയ കാൻസർ  ബാധിച്ച് അടുത്തിടെയാണ് മരിച്ചു പോയത്. മകൻ റിക്കോയാകട്ടെ  ടിബറ്റ്, ബംഗ്ലാദേശ്, ഇന്ത്യ പോലുള്ള സ്ഥലങ്ങളിൽ ജീവിതത്തിന്റെ അർത്ഥമന്വേഷിച്ചു  കറങ്ങി നടക്കുകയാണ്. മരിച്ചെങ്കിലും നാദിയ തന്റെ യാത്രകളിൽ മകനെ അഭിസംബോധന ചെയ്യുകയും പരസ്പരം  സ്വപ്നങ്ങളിലൂടെ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. 

 എഴുത്തുകാരിയായ ഡിറ്റയെ  സംവിധായകൻ ദുബി ഡിമിട്രോവ് വഞ്ചിക്കുകയും അവൾ വീട്ടിൽ നിന്നും പുറത്താവുകയും ചെയ്യുന്നു. റിക്കോയുടെ കാമുകി ഡിറ്റ പക്ഷെ ആൽബർട്ടിന്റെ കൂടെയാണ്.താമസിക്കാൻ മറ്റൊരിടം  കണ്ടെത്തുന്നതുവരെ അവൾ ആൽബർട്ടിന്റെ കൂടെ താമസമാക്കുകയാണ് . അത് പക്ഷെ അവർ തമ്മിൽ ഒരു ബന്ധം ഉടലെടുക്കാൻ ഇടയാക്കുകയും ചെയ്യുന്നു. അവളാകട്ടെ ഹോട്ടൽ റിസെപ്ഷനിസ്റ്റീന്റെ ജോലി യെടുക്കാൻ  നിർബന്ധിതയായി തീരുകയും ചെയ്യുന്നു. ഇതിനിടയിൽ റിക്കോ , മരിയ എന്ന പോർച്ചുഗീസ് വനിതയുമായി മറ്റൊരു ബന്ധവും ഉണ്ടാക്കി കഴിഞ്ഞു. ഇതൊന്നുമറിയാതെ റിക്കോ തന്റെ നീണ്ട  യാത്രകളിൽ കുരുങ്ങി കിടക്കുകയാണ്.
ലഡാക്കിലെ പ്രാകൃതമായ ഒരു  വിവാഹ സമ്പ്രദായത്തെ കുറിച്ച് രണ്ടിടങ്ങളിൽ പരാമർശമുണ്ട്‌. മൂന്നോ നാലോ സഹോദരന്മാർക്ക് ഒരു വധുവിനെ വിവാഹം ചെയ്തുകൊടുക്കുന്നതാണ് ഈ ഏർപ്പാട്. 

തന്റെ വീട്ടിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന അക്കൗണ്ടന്റ്ന്റും   സുഹൃത്തുമായ  ബെറ്റിൻ കാർമൽ ആൽബർട്ടിനെ  പലപ്പോഴും സന്ദർശിക്കാറുണ്ട്. നിശബ്ദതയുടെ ഉദ്ദേശ്യം നിശബ്ദതയാണ് എന്ന് പറഞ്ഞുകൊണ്ടാണ് എഴുത്തുകാരൻ നോവൽ  സംഗ്രഹിച്ചിരിക്കുന്നത്.

നിശബ്ദതയും,പാടുന്ന പക്ഷിയും, മരുഭൂമിയും ,അനന്തമായ  കടലും ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട് നോവലിൽ.ചിലയിടങ്ങളിൽ അതിന്റെ മാറ്റു കൂട്ടാനായി  ബൈബിളിലെ ചില  ഭാഗങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും  കടന്നു വരുന്നു.ആഖ്യാതാവ് ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ സ്വന്തം മരണമെന്ന  പൊതു ഭയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്.കാവ്യാത്മകതയും , ഗദ്യവും ഇടകലർന്നു വരുന്ന ഓരോ അദ്ധ്യായത്തിനും  രണ്ടോ മൂന്നോ പേജുകളുടെ ആയുസ്സേ നോവലിസ്റ്റ് കൊടുത്തിട്ടുള്ളൂ.
 ധ്യാനം, വിലാപം, ജീവിതത്തിന്റെ അർത്ഥത്തിനായുള്ള അന്വേഷണം, കുടുംബസ്നേഹത്തിന്റെ ഭദ്രത,അതിന്റെ  ആകുലത  ഇവയൊക്കെയാണ് ഈ  കാവ്യാത്മക ഗദ്യ കവിതയിലെ പ്രമേയങ്ങൾ.സന്തോഷവും സൗന്ദര്യവും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് അംഗീകരിക്കാൻ തയ്യാറാകാത്ത, വിഷാദം ബാധിച്ച ഒരു വ്യക്തിയുടെ ജീവിതത്തിലെ  ചില കാഴ്ചകൾ അതെ കടലിൽ കാണാം. 

നമ്മൾ വായിച്ചു ശീലിച്ചിട്ടുള്ള നോവലെഴുത്തു സമ്പ്രദായങ്ങളിൽ  നിന്നും പാടെ വ്യത്യസ്തമായതിനാൽ ചിലരെയെങ്കിലും അതേ കടൽ  നിരാശപ്പെടുത്താനിടയുണ്ട്. 
നോവൽ ഹീബ്രുവിൽ നിന്നും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തിരിക്കുന്നത് നിക്കോളാസ് ഡി ലാംഗെയാണ്. 2001 ൽ അത് പുറത്തു വന്നു. ആമോസ് ഓസിന്റെ പതിനാറോളം പുസ്തകങ്ങൾ ലാംഗെ വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. വിവർത്തനം ചെയ്തിരിക്കുന്നത് പി എൻ ഗോപീകൃഷ്ണൻ ,  വില 325 രൂപ.  

Leave a comment