കാന്തമലചരിതം -അഖിനാതന്റെ നിധി

 


കാന്തമലചരിതം ഇപ്പോഴാണ് വായിക്കാനൊത്തത്.  
ഒരുപക്ഷെ ഈ പുസ്തകം ഇത്രയും വളരെ വൈകി വായിക്കുന്ന ഒരു ആൾ ഞാനാകാനാണ് സാധ്യത. അടുത്തിടെ  റിലീസ് ചെയ്ത ഒരു സൂപ്പർ ഹിറ്റ് പടം വളരെ വൈകി കാണുന്ന ഒരാളുടെ ആ ഒരു അവസ്ഥയില്ലേ അതുപോലെയാണെനിക്കു തോന്നുന്നത്. ഈ പുസ്തകം വായിച്ചവരെല്ലാം നല്ല നല്ല കുറിപ്പുകൾ എഫ് ബി യിൽ പങ്കുവെയ്ക്കുമ്പോഴൊക്കെ  ഞാൻ വിചാരിക്കാറുണ്ട് , ഉടനെ തന്നെ ഇത് വായിക്കണം ഒരു ചെറുകുറിപ്പ് എനിക്കും ഇടണം എന്നൊക്കെ . പക്ഷെ എന്തുകൊണ്ടോ ,വളരെ നേരത്തെ തന്നെ പുസ്തകം കൈയ്യിലെത്തിയിട്ടും വായന മാത്രം നീണ്ടു നീണ്ടു പോയി  .

വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം നാട്ടിലേക്ക് പോകാനെടുത്ത ബാഗിൽ വായിക്കാനായി പുസ്തകങ്ങൾ കുത്തി നിറച്ചു വച്ചപ്പോൾ, എന്തോ കാന്തമലചരിതം അപ്പോഴും കണ്ണിൽ പെട്ടില്ല.പക്ഷെ പുസ്തകങ്ങളും,ലാപ്ടോപ്പും ഒക്കെ വച്ച് കഴിഞ്ഞ്   ബാഗ് ഒന്ന് പൊക്കിനോക്കിയപ്പോൾ   രണ്ടു മൂന്നു അമ്മിക്കല്ലിന്റെ ഭാരം!.  എടുത്തുവച്ച, പുസ്തകങ്ങളെല്ലാം തിരികെ ഷെൽഫിൽ തന്നെ കയറ്റി. കാന്തമല ചരിതം അപ്പോൾ മാത്രമാണ്  കൈയിൽ തടഞ്ഞത്. 

ട്രെയിനിൽ ഇരിക്കുമ്പോൾ വായിക്കാൻ എനിക്ക് പുസ്തകങ്ങൾ നിർബന്ധമാണ്. ആറേഴു മണിക്കൂർ നേരത്തെ യാത്രയുടെ മുരടിപ്പ് മാറ്റാൻ പലവഴികളുമുണ്ട്. എനിക്ക് പക്ഷേ പുസ്തകവായന മാത്രമാണ് ശരണം . കൊറോണ വന്നതിനു ശേഷം ഏതാണ്ട് ഒരു വർഷമായിരിക്കുന്നു ട്രെയിനിൽ കയറിയിട്ട്. ഒരുകൊല്ലത്തെ പുറത്തെ മാറിയ കാഴ്ചകൾ കാണാൻ ബാക്കിയുണ്ട്.എന്നാലും പുസ്തകം കൈയ്യിലുണ്ടെങ്കിൽ  മറ്റൊന്നും വേണ്ട. ചിറയിൻകീഴ്‌ കഴിഞ്ഞപ്പോഴാണ് കാന്തമലചരിതം വായിക്കാനെടുത്തത്. വായിച്ചു വായിച്ചു ട്രെയിനിനേക്കാൾ വേഗത്തിൽ ഞാൻ മുന്നോട്ടു നീങ്ങി. വായനയുടെ രസത്തിൽ പുറംകാഴ്ചകളും , പുസ്തകത്തിലെ താളുകൾ  കടന്നു പോയിക്കൊണ്ടിരുന്നതും  അറിഞ്ഞതേയില്ല. വിഷ്ണു ,ഇതിൽ സൃഷ്‌ടിച്ച മിത്തുകളും,ഭാവനയുടെ ലോകവും യാഥാർഥ്യവുമായി കൂടിക്കുഴഞ്ഞ് ഏതാണ് ശരിക്കുമുള്ളത് എന്ന ആശയക്കുഴപ്പത്തിൽ വീണുപോയി എന്നുള്ളതാണ് സത്യം .അടുത്തതെന്ത് എന്തെന്നറിയാനുള്ള ഒരു ആകാംക്ഷ സൃഷ്ടിക്കാൻ വിഷ്ണുവിന് കഴിഞ്ഞിട്ടുണ്ട്. വെറുതെയല്ല കാന്തമല ചരിതം ഇത്ര കണ്ട് ആഘോഷിക്കപ്പെട്ടത്.

ചെറുപ്പത്തിൽ രാമനാഥൻ മാഷിന്റെ പുസ്തകങ്ങളാണ് ഇതേപോലെ ഞാൻ വായിച്ചു രസിച്ച് അത്ഭുതപ്പെട്ടിട്ടുള്ളതെന്ന് തോന്നുന്നു. പുതുകാലത്ത് ഒരുപാടുപുസ്തകങ്ങൾ ഈ വിഭാഗത്തിൽ ഇറങ്ങുന്നുണ്ട്. അവയിൽ എത്രയെണ്ണം നേരാംവണ്ണം വായിക്കപ്പെടുന്നു  എന്നത് ഒരു ചോദ്യമാണ്. വായനക്കാരുണ്ടാകുമ്പോഴാണല്ലോ ആ പുസ്തകവും,എഴുത്തുകാരനും നിലനിൽക്കപ്പെടുകയുള്ളൂ. കാന്തമലചരിതം എന്തായാലും വായനക്കാർ ഏറ്റെടുത്തു കഴിഞ്ഞു. അതിന്റെ അടുത്ത ഭാഗത്തിനായി ഇപ്പോൾ ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയും ചെയ്യുന്നു. ഒരു കഥ ആളുകളെ പിടിച്ചിരുത്തി വായിപ്പിക്കണമെങ്കിൽ കഥപറച്ചിലിലും കഥാ പരിസരത്തിലും  ,കഥാ ഘടനയിലും വേണ്ട  ഘടകങ്ങൾ നല്ല രീതിയിൽ  വേണ്ടയിടങ്ങളിൽ കൃത്യമായി തന്നെ പ്രതിഷ്ഠിക്കേണ്ടതുണ്ട്.കാന്തമല ചരിതത്തിൽ ഈ കാര്യങ്ങൾ നല്ലവിധം കൈകാര്യം ചെയ്തിട്ടുമുണ്ട്.

പ്രാദേശികതകളിൽ നമ്മൾ കേട്ടു പഴകിയതും,കേൾക്കാത്തതുമായ  മിത്തുകളിൽ നിന്നും, കഥകളിൽ നിന്നും ലോകപരിസരങ്ങളിലെ ചരിത്രത്തിലേക്കും ഭവനകളിലേക്കും കഥയെ പ്രതിഷ്ഠിക്കാനും, കഥയുടെ രസച്ചരട് മുറിയാത്ത തരത്തിൽ അവയെ കണ്ണി ചേർക്കാനും  അസാധ്യ പരിശ്രമം നടത്തിയിട്ടുണ്ട് വിഷ്ണു . 
ഒടുവിൽ പുസ്തകത്തിന്റെ അവസാന താളും കടന്ന് വായനാമൂർച്ചയുടെ  
ആലസ്യത്തിൽ വിശ്രമിക്കാനിരിക്കുമ്പോഴും   ട്രെയിൻ എനിക്കിറങ്ങേണ്ടയിടത്തെത്താൻ കുതിച്ചുകൊണ്ടിരിക്കയായിരുന്നു.

പുസ്തകത്തെ കുറിച്ച് എഫ് ബി യിൽ കുറിപ്പോന്നും  എഴുതേണ്ടന്നാണ് എനിക്ക് അപ്പോൾ  തോന്നിയത്. 
ഒരുപാടു പേർ അതിഗംഭീരമായി,നല്ല ഭാഷയിൽ വായിപ്പിക്കാൻ കൊതിപ്പിക്കുന്ന രീതിയിൽ  പുസ്തകത്തെ കുറിച്ച് വിശേഷങ്ങൾ പങ്കുവെച്ചുകഴിഞ്ഞു. 
സത്യം പറഞ്ഞാൽ ഇതേ കുറിച്ചെഴുതാൻ  വാക്കുകളോന്നും കിട്ടാതെയിരുന്ന  ഒരു അവസ്ഥയിൽ തോന്നിയതായിരുന്നു അങ്ങനെയൊക്കെ  .പായ എന്ന പുസ്തകത്തിൽ  മനോജ് വെങ്ങോല എഴുതിയത് പകർത്തിയാൽ “സാഹിത്യ പ്രതിഭയല്ല ,ഭാഷാവരം ഒട്ടുമില്ല.ദാർശനികതയുടെ കാര്യം പിന്നെ പറയേണ്ടല്ലോ.ചില ഉഗ്രന്മാരെ വായിക്കുമ്പോൾ അറിയാതെ എഴുതിപ്പോകുന്നതാണ്.എഴുത്ത് എന്നും പറയാനാവില്ല.എഴുതാനുള്ള ശ്രമങ്ങൾ മാത്രം”. ആ വരികളാണ് ഓർമ വന്നത്. ചില പുസ്തകങ്ങളെ പരിചയപ്പെടുത്താൻ അസാമാന്യ ജ്ഞാനം വേണം. അങ്ങനെ രണ്ടു വരിപോലും എഴുതാൻ കഴിയാതെ വായിച്ചു വച്ച പുസ്തകങ്ങൾ നിരവധിയുണ്ട്.പക്ഷേ  പുസ്തകം വായിച്ച്  അത് ഇഷ്ടപ്പെട്ട കാര്യം വിഷ്ണുവിനോട് പറയാതിരിക്കാനും കഴിഞ്ഞില്ല.

എഫ് ബി യിലെ ഉഗ്രന്മാർ നല്ല രീതിയിൽ എഴുതിയിട്ടുപോയ പുസ്തകമാണ് കാന്തമലചരിതം . അപ്പോൾ അതാണ് കാര്യം..  അങ്ങനെയുള്ളപ്പോൾ ഇനി  ഞാൻ അതിനെപ്പറ്റി കൂടുതൽ എന്തെഴുതാനാണ് .

Leave a comment