വിലായത്ത് ബുദ്ധ യ്ക്കു ശേഷം നാലഞ്ചു ചെറുപ്പക്കാരുമായി ഇന്ദുഗോപന്റെ പുതിയ നോവൽ

 

ഇന്ദുഗോപന്റെ കഥകൾക്കും,നോവലുകൾക്കും ഒരു മിനിമം ഗ്യാരന്റീയുണ്ട്. വായനക്കാരെ പിടിച്ചിരുത്താൻ പോന്ന എന്തെങ്കിലുമൊക്കെ അതിൽ കരുതി വെച്ചിട്ടുണ്ടാകും . ധൈര്യമായി വിശ്വസിച്ചു വായിക്കാം,എൻറർടെയ്ൻമെൻറ് ഉറപ്പാണ്

 
വിലായത്ത് ബുദ്ധയ്ക്കു ശേഷമുള്ള  നാലഞ്ചു ചെറുപ്പക്കാർ എന്ന ഇന്ദുഗോപന്റെ പുതിയ നോവലിന്റെ അവസ്ഥയും  വ്യത്യസ്തമല്ല. 
കടപ്പാകടയിലെ ശ്രീലക്ഷി ലോഡ്ജിലെ 501-ാം നമ്പർ മുറിയിൽ നിന്നും ഇന്ദുഗോപൻ,കഥയുടെ കെട്ടഴിച്ചു വിടുന്നത്   വേറൊരു ലോകത്തേക്കാണ്.
 
കർത്താവ് ശർമ,അമൽ ,ആന്റോ,മറുത ലാലു,ബാസ്റ്റിൻ എന്ന ചെറുപ്പകാരുടെ ഇടയിലേക്ക് പി . പി അജേഷ് എന്ന ചെറുപ്പകാരന്റെ കടന്നു വരവോടെയാണ് കഥയ്ക്ക് ഫസ്റ്റ് ഗിയർ വീഴുന്നത്. കൊല്ലം കടപ്പുറത്തെ സ്റ്റെഫി എന്ന പെണ്ണിന്റെ വിവാഹംത്തിന്  പറഞ്ഞുറപ്പിച്ച സ്വർണ്ണം കൊടുക്കാൻ പാങ്ങില്ലാത്ത അവസ്ഥയിൽ  ഏതോ ഒരു ജ്വല്ലറിയുടെ ആളായി വന്ന  അജേഷ് എന്ന ചെറുപ്പക്കാരൻ ആവശ്യമുള്ള  സ്വർണ്ണം കൊടുക്കുന്നു. കല്യാണ പിരിവിൽ നിന്നും കിട്ടുന്ന  വലിയ തുകയിൽ നിന്നും ആജേഷിന്റെ  ഇടപാട് തീർക്കാം എന്നു കരുതിയെങ്കിലും അവിടെയും പണി പാളി. പണം കിട്ടാത്ത സ്ഥിതിയ്ക്കു തിരിച്ചു കൊടുക്കേണ്ട സ്വർണ്ണവുമായി അതിരാവിലെ തന്നെ പെണ്ണും ചെക്കനും കടന്നു കളയുകയും ചെയ്യുന്നു. 

പി പി അജേഷ് എന്ന ‘പിടിവാശിക്കാരൻ’ അജേഷ് സ്വർണ്ണം വീണ്ടെടുക്കാൻ പയറ്റുന്ന തന്ത്രപ്പാടുകളാണ് പിന്നീട്  വായനകാർക്ക്  കാണാനാവുക. നാൽപ്പത്തി ഒമ്പത് അദ്ധ്യായങ്ങളുണ്ടെങ്കിലും ഒന്നോ രണ്ടോ പേജിലൊതുങ്ങുന്ന ചെറു അദ്ധ്യായങ്ങളായാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. സീൻ ബൈ സീൻ പോലെ വായിച്ചു പോകാവുന്ന സിനിമയുടെ ഒരു തിരകഥ പോലെ തോന്നി അവതരണം . സംഭാഷണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് നോവൽ. കഥയുടെ ഒഴുക്കിനെ  തടസ്സപ്പെടുത്തുന്ന രീതിയിലുള്ള രൂപകങ്ങളോ പ്രതീകങ്ങളോ ,കടിച്ചാൽ പൊട്ടാത്ത ചിന്തകളോ , ഒന്നും തന്നെയില്ല. 

വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത , ജീവിക്കാൻ വേണ്ടി പോരാടുന്ന ഒരു പിടി കഥാപാത്രങ്ങളുടെ കഷ്ടപ്പാടുകളും,  അതിജീവന തന്ത്രങ്ങളും ,ഒട്ടും അതിശയോക്തിയില്ലാതെ ,തന്മയത്തത്തോടെ ഈ നോവലിൽ അവതരിപ്പിച്ചിട്ടുണ്ട് . 
  
ഗൌരവം മുറ്റി നിൽക്കുന്ന ഇടങ്ങളിൽ പോലും  നല്ല പൊളപ്പൻ ഡയലോഗുകളിലൂടെ  ചിരിപ്പിക്കാനും നോവലിൽ വക തരുന്നുണ്ട്  .  ആജേഷിന്റെ, “ആമ്പിയൻസ് പിന്നെ നിന്റെ തന്ത കൊണ്ടു തരുമോടാ’ എന്ന്  സ്റ്റെഫിയുടെ ആങ്ങള യായ ബ്രൂണോയോടു പറയുന്ന സന്ദർഭം തന്നെ ഒരുദാഹരണം. 

വഴിമുട്ടി നിൽക്കുന്ന ജീവിതത്തിൽ ഒരിടത്ത് പച്ചത്തുരുത്ത് കണ്ട് ചാടിപ്പിടിച്ചു കിടക്കുന്നവർക്ക്  എന്ത് വ്യവസ്ഥ നോക്കാനാണ്,എന്ത് മാനം  നോക്കാനാണ്. അതുകൊണ്ടാണ് മധ്യസ്ഥ ചർച്ചയ്ക്ക് വരുന്ന പള്ളീലെ മണിക്കുട്ടൻ അച്ചനോട് പെണ്ണിന്റെ തള്ള “വ്യവസ്ഥയൊക്കെ ഒരവസ്ഥ വരെയുള്ളൂ അച്ചോ” എന്ന ഒറ്റ ഡയലോഗിൽ ഫ്ലാറ്റാക്കി അവരുടെ കാറ്റൂതി വിടുന്നത്. എങ്കിലും ആ പറഞ്ഞ അവസ്ഥയിൽ നിന്നും  ഇടയ്ക്കൊക്കെ വ്യവസ്ഥകളിലേക്ക് ഒരു തിരിച്ചു നടത്തം സംഭവിക്കുന്നുമുണ്ട് ഒട്ടു മിക്ക കഥാപാത്രങ്ങൾക്കും.  

പുസ്തകത്തിന്റെ ആസ്വാദനകുറിപ്പിൽ മനീഷ് നാരായണൻ പറയുന്നതുപോലെ ഉദ്വേഗപൂർണ്ണമായ അപ്രതീക്ഷിതത്വത്തിലൂടെയും  , ദുരൂഹതകളെ അറകളിലുമാക്കിയാണ് കഥയുടെ സഞ്ചാര ശൈലി. 
എന്നു കരുതി എളുപ്പം പിടി തരുന്ന കഥാപാത്രങ്ങളെയല്ല ഇന്ദു ഗോപൻ നമ്മുടെ മുന്നിലെക്കിട്ടു തന്നിരിക്കുന്നത്, പിടിച്ചാൽ ബ്രാലിനെ പോലെ വഴുതിമാറുന്ന തരം കഥാപാത്രങ്ങളാണ്. വായനക്കാർക്ക് ഒരിടത്തും പിടി നൽക്കാതെ തുടക്കം മുതൽ ഒടുക്കം വരെ അത് സഞ്ചരിക്കുന്നുമുണ്ട് .
  
എഴുത്തുകാരന്റെ കഥപറച്ചിൽ രീതി പൊതുവേ നല്ലരീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളതാണല്ലോ. ഈ കഥ പിറന്നതിന്റെ പിന്നാമ്പുറ രഹസ്യം എന്തു തന്നെയായാലും ഒരു ചെറു പരിസരത്തിൽ നിന്നുകൊണ്ടു തന്നെ  മനോഹരമായി കഥയും ,കഥാപാത്രങ്ങളും സൃഷ്ടിക്കാൻ ഇന്ദുഗോപന് കഴിഞ്ഞിട്ടുണ്ട് . 152 പേജുകളിലുള്ള , എന്നാൽ ചിത്രങ്ങൾ ഒഴിവാക്കിയാൽ ഒരു പക്ഷേ 100 പേജുകളിൽ ഒതുങ്ങിയെക്കാവുന്ന ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് മലയാള മനോരമയാണ്. വില 170 രൂപ. 

Leave a comment