എന്‍റെ കുറ്റാന്വേഷണ പരീക്ഷകൾ

 



 1981 ൽ സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച്  ഡിവൈഎസ് പിയായി റിട്ടയർ ചെയ്തയാളാണ് ഗിൽബെർട്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഈ  പോലീസുകാരൻ, തന്റെ പോലീസ് ജീവിതത്തിൽ ഏറ്റെടുക്കേണ്ടിവന്നിട്ടുള്ള മിക്ക കേസുകളുടെയും അതിലെ  അനുഭവങ്ങളിലൂടെയും കടന്നു പോയ വിവരണങ്ങളാണ് എന്റെ കുറ്റാന്വേഷണ പരീക്ഷകൾ എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പുറത്തിറക്കിയിട്ടുള്ള ഈ പുസ്തകങ്ങളിൽ പറഞ്ഞു വെയ്ക്കുന്നത്. ഇത് വെറും കഥകളല്ല എങ്കിൽ കൂടിയും ആസ്വാദന ശേഷിക്കു വേണ്ടി അൽപ സ്വല്പം ഭാവന കലർത്തിയിട്ടുണ്ടെന്നു എഴുത്തുകാരൻ തന്നെ ഒരു മുൻ‌കൂർ ജാമ്യമെടുക്കുന്നുണ്ട്. 

ആദ്യ പുസ്തകത്തിൽ 28 അദ്ധ്യായങ്ങളാണുള്ളത്. പ്രഥമ ദൃഷ്ട്യാ കൊലപാതകമെന്ന് തോന്നിപ്പിക്കുന്ന ബഷീർ മരണ കേസിന്റെ വിവരങ്ങളുമായാണ് പുസ്തകം തുടങ്ങുന്നത്. 

സഹപ്രവർത്തകന്റെ മകളെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി വശത്താക്കി ഗർഭിണിയാക്കിയ എസ് ഐ തിലകൻ,തെറ്റിദ്ധാരണയുടെ പേരിൽ സ്വന്തം ഭാര്യയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയ സുരേന്ദ്രൻ , ഭർത്താവിനെ കൊലപ്പെടുത്തിയ വനിതാ കോൺസ്റ്റബിൾ , കളക്ടറുടെ ആവശ്യപ്രകാരം കല്യാണം മുടക്കാൻ എസ് പി യുടെ നിർദേശ പ്രകാരം ഇടപെടുന്നതും അതിനു പിന്നിലെ സത്യാവസ്ഥ അറിയുമ്പോഴത്തെ അവരുടെ അവസ്ഥ , ബാങ്കിൽ തിരിമറി നടത്തി ഷെയർ മാർക്കറ്റിൽ കളിച്ച എസ് ബി റ്റി ഇരിഞ്ഞാലക്കുട ബ്രാഞ്ചിലെ മാനേജരുടെ കേസ്, പാകിസ്താനിയെ കൊന്ന തിരുവനന്തപുരത്തുകാരനറെ കഥ പറയുന്ന സലിം വധ കേസ് അങ്ങനെ നിരവധി വ്യത്യസ്തങ്ങളായ കേസുകളാൽ  നിറഞ്ഞിരിക്കുന്നു പുസ്തകം നിറയെ. 

കുറ്റാന്വേഷണ കഥകൾ പറയുന്ന എല്ലാവർക്കും പറയേണ്ടി വരുന്ന ഒരു പൊതു കഥാപാത്രമുണ്ട് ,അത് സുകുമാര കുറുപ്പിന്റേതാണ്. ഇതിലും സുകുമാര കുറുപ്പ് കടന്നു വരുന്നുണ്ട്, പക്ഷെ നമ്മൾ പൊതുവെ കേൾക്കാത്ത ഒരു കഥയാണെന്ന് മാത്രം.മിക്ക കേസുകളെയുടെയും വർഷം സൂചിപ്പിച്ചിട്ടില്ല. ഉണ്ടായിരുന്നെങ്കിൽ വീടിനടുത്തുള്ള ഇരിഞ്ഞാലക്കുട ബ്രാഞ്ചിലെ കേസുകളെപറ്റി  സൂചിപ്പിച്ചതിനെ കുറിച്ച് കൂടുതൽ  മനസ്സിലാക്കാമായിരുന്നു. 

രണ്ടാമത്തെ പുസ്തകത്തിൽ 20 അദ്ധ്യായങ്ങളാണുള്ളത്. ഒരു സാദാ മരണമെന്ന രീതിയിൽ തേഞ്ഞു മാഞ്ഞു പോകേണ്ടിയിരുന്ന ബെന്നി കൊലപാതക കേസ് ബുദ്ധിപൂർവം തെളിയിച്ചെങ്കിലും ഉന്നത രാഷ്ട്രീയ ബന്ധമുപയോഗിച്ചു വമ്പൻ സ്രാവുകൾ രക്ഷപ്പെട്ടുപോകുന്നത് നോക്കി നിൽക്കേണ്ടി വന്നതും, സമാനമായ മറ്റൊരു കേസ് തെളിയിച്ചെങ്കിലും അതിന്റെ ക്രെഡിറ്റ് ഒരു ഉളുപ്പുമില്ലതെ എസ് പി കൊണ്ടുപോയതുമുൾപ്പെടെ ആകപ്പാടെ സംഭവബഹുലമാണ് രണ്ടു പുസ്തകങ്ങളും. 

പ്രഭാത് ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയത്. ആദ്യ ഭാഗത്തിന് 120 രൂപയും, രണ്ടാമത്തേതിന് 100 രൂപയുമാണ് വില. 

Leave a comment