ജി ആർ ഇന്ദുഗോപന്റെ വാട്ടർബോഡി-വെള്ളം കൊണ്ടുള്ള ആത്മകഥ

 

വായനക്കാരെ തന്നിലേക്ക് വലിച്ചടുപ്പിക്കാൻ കഴിയുന്ന ഒരു പ്രത്യേകതരം  എഴുത്തുരീതിയാണ്  ജി ആർ ഇന്ദുഗോപന്റെത് .ഭാഷാപോഷിണിയിയിലും,മാതൃഭൂമി ആഴ്ചപ്പതിപ്പിലുമൊക്കെ പ്രത്യക്ഷപ്പെട്ട കഥകളിലൂടെയാണ് ആ എഴുത്തുകാരനെ വായിച്ചു തുടങ്ങിയത്. പതിയെ പതിയെ അദ്ദേഹത്തിന്റെ മറ്റു കൃതികളിലേക്കും അന്വേഷണമായി. പുസ്തകമെടുത്താൽ അതു തീരാതെ  താഴെ വെയ്ക്കാൻ തോന്നിക്കാത്ത വിധമുള്ള രചനാ വൈഭവമാണദ്ദേഹത്തിന്റേത് എന്നാണ്  എനിക്കനുഭവപ്പെട്ടിട്ടുള്ളത്.ഇന്ദുഗോപന്റെ ആ ഭാഷാ സൗന്ദര്യത്തെ കുറിച്ച് പ്രത്യേക മുഖവുര ആവശ്യമില്ലല്ലോ. 

കഴിഞ്ഞ നാലു ദശകങ്ങളായി നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്താണെന്നു ഒരു കൊച്ചു കുട്ടിയുടെ ഔൽസുക്യത്തോടെ തിരിഞ്ഞു നോക്കുകയാണ് വാട്ടർബോഡി -വെള്ളം കൊണ്ടുള്ള ആത്മകഥ എന്ന ഈ നോവലിലൂടെ ഇന്ദുഗോപൻ.പ്രകൃതിയിൽ നിന്നും തിരിഞ്ഞു നടക്കുന്ന മനുഷ്യന്റെ ഇന്നത്തെ അവസ്ഥ വളരെ വ്യക്തമായി വരച്ചു കാട്ടുന്നുണ്ട് എഴുത്തുകാരൻ. ഇത് വായിക്കുമ്പോൾ എഴുത്തുകാരന്റെ ചിന്തകളുമായി നമ്മൾ എളുപ്പം പൊരുത്തപ്പെട്ടു‌പോകും, ഒരു പക്ഷെ അങ്ങനെ തോന്നിപ്പിക്കുന്നതിൽ അയാൾ വിജയിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.  

ഇതിലെ അദ്ധ്യായങ്ങൾക്കും വെള്ളവുമായി ബന്ധപ്പെട്ട ജീവികളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. കുള അട്ടകൾ,മാക്രി,ഞണ്ട്,ചള്ള,മുരൾ മീൻ,പുളവൻ,മുശി എന്നിങ്ങനെ പോകുന്നു പേരുകൾ.  

മണ്ണും വെള്ളവും തമ്മിലുള്ള മനുഷ്യന്റെ ആത്മബന്ധത്തിന്റെ തീവ്രത നോവലിലുടനീളം കാണാം.വൈദ്യൻ ഒരിക്കൽ അയാളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് , കുളയട്ടയെ കണ്ടിട്ടുണ്ടോ എന്ന്? ഇന്നത്തെ പുതുതലമുറയിലെ എത്ര കുട്ടികൾക്കു അതിനു കണ്ടിട്ടുണ്ടെന്നു മറുപടി പറയാൻ  കഴിയും? 

മറ്റൊരു രസകരമായ എന്നാൽ ചിന്തിക്കേണ്ടിയിരിക്കുന്ന മറ്റൊരു നിരീക്ഷണം മാക്രി എന്ന അധ്യായത്തിൽ കാണാം. ഡിസംബർ ജനുവരി മാസങ്ങളിൽ വീട്ടിലെ വെളിച്ചെണ്ണ ഉറച്ചു കട്ടി പിടിച്ചിരിക്കും. മടൽപ്പൊളി കൊണ്ട് തോണ്ടി എടുക്കണം എന്ന് പറയുന്നുണ്ട്.   അത്തരമൊരു അനുഭവം ഇതു വായിക്കുന്ന മിക്കവർക്കും ഒരു പത്തു വർഷങ്ങൾക്കു മുൻപേ ഉണ്ടായിട്ടുണ്ടാകും. ശരിയല്ലേ ?

വെളിച്ചെണ്ണ ഉരുകി കിട്ടാൻ വെയിലത്തോ ,പാതാമ്പുറത്തോ  കൊണ്ടു വെയ്ക്കുകയാണ് പതിവ്. എന്നാൽ ഇപ്പോഴോ? കാലാവസ്ഥയുടെ സ്വഭാവം മാറിയിരിക്കുന്നു. കോൺക്രീറ്റ് വീട്ടിൽ ഏതു തണുപ്പ് കാലത്തും വെളിച്ചെണ്ണ ഉറഞ്ഞു കണ്ടിട്ടില്ല. 

ജലം കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു നോവൽ വായനാനുഭവം ആദ്യമായിട്ടാണെന്നാണ് എനിക്കു തോന്നുന്നുന്നത് .  ജലം കൊണ്ട് സഞ്ചരിക്കുന്ന വയലെന്ന ജീവനാഡി ,വെള്ളമില്ലാത്ത അവസ്ഥയിൽ എത്തിപ്പെടാൻ നാമൊക്കെ തന്നെയാണ് കാരണക്കാർ. നോവൽ പറഞ്ഞു വെയ്ക്കുന്ന സന്ദേശവും , മുന്നറിയിപ്പും അത് തന്നെയാണ്. 

എഴുത്തുകാരൻ തന്റെ  കുട്ടിക്കാലം ചിലവഴിച്ച, വെള്ളത്തിന്റെ ചൂരു മാറാത്ത വയലിന്റെയും , വീടിന്റെയും കഥ പറയുമ്പോൾ വായനക്കാരും തങ്ങളുടെ ഭൂതകാലകുളിരിലേക്കു ഊളയിടും എന്നുറപ്പാണ്. പ്രകൃതിയെ അറിയാനും , പുതുതലമുറയ്ക്ക് അവയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി കൊടുക്കുവാനും  വേണ്ടത്ര പ്രാധാന്യത്തോടെ ഈ പുസ്തകം എല്ലാവരും വായിക്കുകയും , വായിക്കാൻ പ്രേരിപ്പിക്കുകയും വേണം.സാമൂഹ്യ പ്രതിബദ്ധതയുള്ള രചനകൾ  എന്ന് പറഞ്ഞു കേൾക്കാറില്ലേ . തെല്ലും സംശയമില്ലാതെ പറയാം. ഇതാണ് ആ പുസ്തകം. 

ചിന്താ പബ്ലിഷേർഴ്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

Leave a comment