ഒരു ദേശത്തിന്റെ തുടിപ്പും, കിടപ്പും അനുഭവിച്ചറിയണമെങ്കിൽ യാത്രയിലൂടെയേ കഴിയൂ. അത്തരത്തിൽ നടത്തിയ യാത്രകളുടെ വിശേഷങ്ങളാണ് വർഗീസ് അങ്കമാലിയുടെ യാത്ര -ചെട്ടിനാട് മുതൽ തുർക്കി വരെ എന്ന പുസ്തകത്തിൽ.
മണ്ണിനെയും,മനുഷ്യനെയും ചരിത്രത്തിന്റെ നൂലുകൊണ്ട് ബന്ധിപ്പിക്കാനുള്ള ശ്രമമാണ് എഴുത്തുകാരൻ നടത്തിയിരിക്കുന്നത്. ചരിത്രത്തെ അറിഞ്ഞുകൊണ്ടുള്ള യാത്രക്ക് മനോഹാരിതയേറും. അല്ലാത്ത യാത്രകൾ ഉല്ലാസയാത്രകൾക്കപ്പുറം വെറുമൊരു സമയം കൊല്ലി യാത്രമാത്രമായിരിക്കും.
ദേശത്തിന്റെ ചരിത്രമുറങ്ങുന്നത് പട്ടണങ്ങളിൽ മാത്രമായിരിക്കുമെന്ന അബദ്ധധാരണകളെ പൊളിച്ചെഴുതിക്കൊണ്ടാണ് എഴുത്തുകാരന്റെ ഓരോ യാത്രകളും.നാട്ടിൻപുറങ്ങളെ അറിഞ്ഞുകൊണ്ടുള്ള അത്തരം യാത്രകളെ വളരെ തന്മയത്തോടെ അവതരിപ്പിക്കുന്നുണ്ടിവിടെ.
കർണ്ണാടകയിലെ നാട്ടിൻപുറ വിശേഷങ്ങൾ തന്നെ അതിനുദാഹരണം. പുസ്തകത്തിന്റെ ആദ്യ ഭാഗങ്ങൾ അത്തരത്തിലുള്ളതാണ്. വൈശാഖ ഉത്സവം നടക്കുന്ന ക്ഷേത്രത്തിനു മുന്നിൽ പ്പെട്ടു അവരുടെ കൂട്ടത്തിൽ ഒരാളായി അലിഞ്ഞു ബാല്യത്തിലേക്ക് കൂപ്പു കുത്തിയ അനുഭവങ്ങൾ എഴുത്തുകാരൻ വളരെ പ്രാധാന്യത്തോടെ എടുത്തു പറയുന്നുണ്ട്. യാത്രകളിൽ പൊതുവെ അത്തരം ആഘോഷങ്ങളിലേക്കോ, സംഭവങ്ങളിലേക്കോ ഊളയിടാതെ ഒരു പൊതു അകലം സ്ഥാപിച്ചുകൊണ്ടായിരിക്കുമല്ലോ നമ്മുടെ മിക്ക യാത്രകളും.
കർണ്ണാടക യാത്രയിലെ പട്ടടയ്‌ക്കൽ ,കർണ്ണാടകയിലെ തിബറ്റ് എന്നറിയപ്പെടുന്ന ബൈലകുപ്പ എന്നിവയെ കുറിച്ചുള്ള വിശേഷങ്ങളിൽ അതിന്റെ ചരിത്ര പ്രാധാന്യം കൂടി നമ്മുടെ മുന്നിലേക്കെത്തുന്നുണ്ട്. 1565 ലെ ബീജാപ്പൂർ സുൽത്താന്റെ മുസ്ലിം കമ്മാൻഡറുടെ പേരിലുള്ള ഒരു ശിവ ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ പുസ്തകത്തിൽ അക്കാര്യങ്ങൾ അറിയാം.
പഴമയുടെ സൗന്ദര്യവും മനോഹാരിതയും വിതറുന്ന കാഞ്ഞൂർ പള്ളിയെയും, കാഞ്ഞൂർ അങ്ങാടിയും ,സെന്റ് സെബാസ്റ്റ്യനും കാഞ്ഞൂരിലെ വിശ്വാസികളും എത്രമേൽ ബന്ധപെട്ടു കിടക്കുന്നു തുടങ്ങിയവയെല്ലാം ഇതിൽ വായിക്കാം. കാഞ്ഞൂർ പള്ളിയും, ടിപ്പു സുൽത്താനും,ശക്തൻ തമ്പുരാനുമൊക്കെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കണ്ണികൾ അവിടെയുണ്ട്.
ദ്വാരക, ലോഥാൻ , അക്ഷർധാം ,അതിനടുത്തുള്ള ബെയ്റ്റ് ദ്വാരക എന്ന ദ്വീപ് തുടങ്ങിയ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഗുജറാത്തുയാത്രയുടെ താളുകളിൽ കാണാം. ഹനുമാന്റെ മകനായ മകരദ്വജന്റെ പ്രതിഷ്ടയുള്ളതു ആ ദ്വീപിനടുത്താണ്. നിത്യബ്രഹ്മചാരിയായ ഹനുമാനു മകനോ? പുസ്തകത്തിൽ അതിനുത്തരമുണ്ട്.
ഭക്ഷണ വിഭവങ്ങളുടെ പെരുമയുടെയുടെയും വൈവിധ്യങ്ങളുടെയും ഇടമായ ജോർജ് ടൌൺ വിശേഷങ്ങൾ പെനാംഗിലെ യാത്രാ വിവരണത്തിൽ വായിക്കാം. ലേഖകന്റെ അഭിപ്രായത്തിൽ ഒരു രാജ്യത്ത് സമ്പന്നമായ അനേകം ചരിത്രസ്മാരകങ്ങൾ കണ്ടു തീർക്കേണ്ടതുണ്ടെങ്കിൽ തീർച്ചയായും സന്ദേശിക്കേണ്ട രാജ്യമാണ് ഇറ്റലി. മൊത്തത്തിലൊരു മ്യൂസിയം ആണ് ഇറ്റലി എന്ന് അവിടുത്തെ ചരിത്രസ്ഥലികളിലൂടെയുള്ള യാത്രകളിലൂടെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.ഈജിപ്ത്-സീനായ് ,അലക്സണ്ട്രിയയിലെ വിശുദ്ധ കത്രീനയുടെ ശവകുടീരം ,റോം കഴിഞ്ഞാൽ ഏറ്റവു കൂടുതൽ കൈയ്യെഴുത്തു ഗ്രന്ഥങ്ങളുള്ള ലൈബ്രറി സെന്റ് കാതറിൻ മൊണാസ്ട്രി എന്നിങ്ങനെ യാത്ര വിശേഷങ്ങൾ തുടരുകയാണ്.
കൊറോണകാലത്തെ നിയന്ത്രണങ്ങളിൽ ഉത്തരവാദിത്തം പാലിക്കുക എന്ന തീരുമാനമെടുത്തിട്ടുള്ളവർക്ക് ഇത്തരം യാത്രാ വിവരണങ്ങളുടെ പുസ്തകങ്ങളെ ആശ്രയിക്കാം. തീർച്ചയായും യാത്ര എന്ന അനുഭവപരിചയത്തിന്റെ അടുത്തെങ്ങുമെത്തില്ലെങ്കിലും പോകേണ്ട സ്ഥലങ്ങളിലെ ചരിത്ര പ്രാധാന്യവും, പോകുന്നയിടങ്ങളിലെ തീർച്ചയായും കണ്ടിരിക്കേണ്ട സംഭാവങ്ങളും ഏതൊക്കെയാണെന്ന് തീരുമാനിക്കാൻ ഒരുപക്ഷേ നിങ്ങളെ ഇത്തരം പുസ്തകങ്ങൾ സാഹിയിച്ചേക്കും. പോകേണ്ടയിടങ്ങളെകുറിച്ച് കൂടുതൽ അറിഞ്ഞുകൊണ്ടുള്ള യാത്രകൾക്ക് ഒരല്പം മധുരം കൂടും. എന്താ ശരിയല്ലേ ?
പൂർണ്ണ പബ്ലിക്കേഷൻസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില 225 രൂപ.
