റോക്ക് കുടുംബത്തിലെ പെൺകുട്ടിയുടെ കൊലപാതകം

 

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും പ്രശസ്തമായ എഴുത്തുകാരിൽ ഒരാളാണ് മോപ്പസാങ്. റിയലിസവും സ്വാഭാവികതയും സാഹിത്യത്തിന്റെ ഗംഭീരവും അനിവാര്യവുമായ ഘടകങ്ങളാണെന്നു വിശ്വസിച്ച എഴുത്തുകാരൻ. 

ആറ് നോവലുകൾ, 260 ചെറുകഥകൾ, നിരവധി ഉപന്യാസങ്ങൾ, ലേഖനങ്ങൾ, കവിതകൾ, നാടകങ്ങൾ എന്നിങ്ങനെഅദ്ദേഹം കൈവെക്കാത്ത മേഖലകൾ കുറവാണ്.അതി പ്രശസ്ത നോവലായ  മദാം  ബൊവാറി എഴുതിയ   ഗുസ്താവ് ഫ്ലോബേറിനാൽ അസാധാരണമായി സ്വാധീനിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മോപ്പസാങ് . ഫ്ലോബേറിന്റെ ചുരുക്കം ചില സുഹൃത്തുക്കളിലൊരാളായിരുന്നു അദ്ദേഹം. 

മോപ്പസാങിന്റെതായി 1885-ൽ പ്രസിദ്ധീകരിച്ച ഒരു ചെറുകഥയാണ് ലാ പെത്തീത്ത് റോക്ക്. 

ജുഡീഷ്യൽ ചുറ്റുപാടുകളുടെയും ,പ്രവിശ്യകളിലെ പോലീസ് സേവനങ്ങളുടെയും അവഗണനയാണ് ഈ കഥയുടെ ആധാരം . 

ഒരു ഗ്രാമീണ ഗ്രാമത്തിലാണ് കഥ നടക്കുന്നത്.ഗ്രാമത്തിലെ തപാൽക്കാരൻ ആകുന്നതിന് മുൻപ് മെദറിക് റോംപൽ ഒരു പട്ടാളക്കാരനായിരുന്നു. ബ്രാന്ദ്രിയ് നദി തീരത്തുകൂടി നടന്നു കർമ്മലിൻ ഗ്രാമത്തിലെത്തി അവിടെ നിന്നുമാണ് തന്റെ തപാൽ വിതരണ ജോലി ആരംഭിക്കുന്നത്. ബ്രാന്ദ്രിയ് നദി കടന്നാൽ ഒരു കാടാണ്. ആ കാടിനും ഒരു ഉടമസ്ഥനുണ്ട്. 

ആ ഭൂപ്രദേശത്തെ പ്രഭു മൊസിയെ റെനാർദേയാണ്. തന്റെ പതിവ് നടത്തതിനിടയിൽ മെദറിക് റോംപൽ ഒരു അസാധാരണ കാഴ്ച കണ്ടു. മരത്തിന് കീഴെ വീണു കിടന്നിരുന്ന ഒരു ചെറു കത്തി കണ്ട് അതെടുക്കാൻ കുനിഞ്ഞതും അടുത്തു തന്നെ ഒരു ഒരു കുഞ്ഞ് വിരലുറയും അയാളുടെ കണ്ണിൽ പെട്ടു. ഇനിയുമെന്തേങ്കിലുമൊക്കെ കണ്ടേക്കുമെന്ന ധാരണയിൽ മുന്നോട്ടു നടക്കുന്നതിടയിൽ കണ്ട കാഴ്ച  അയാളെ ഞെട്ടിച്ചു കളഞ്ഞു. കാട്ടുപായലിൽ  മലർന്നു കിടന്നിരുന്ന പന്ത്രണ്ടു വയസ്സു തോന്നിക്കുന്ന ഒരു  പെൺകുട്ടിയുടെ നഗ്നശരീരം! 

മുഖം ഒരു തൂവാല കൊണ്ട് മൂടിയിട്ടിരിക്കുന്നു.കൂടാതെ തുടയിലെ രക്തവും. പട്ടാളക്കാരനായിരുന്നിട്ടുകൂടി അയാൾ ഒരു നിമിഷം പരിഭ്രാന്തനായി മേയർ റെനാർദേയുടെ വീട്ടിൽ ചെന്നു വിവരം പറഞ്ഞു. മേയർ ഉടനടി ഒരു ഡോക്ടറെയും,കോൺസ്റ്റബിളിനെയും,നഗരസഭാ സെക്രട്ടറിയെയും കൂട്ടി സംഭവ സ്ഥലത്ത് ചെന്നു അന്വേഷണമാരംഭിച്ചു . അപ്പോഴേക്കും വിവരമറിഞ്ഞ് ആ കൊച്ചു പെൺകുട്ടിയുടെ അമ്മ അവിടേക്കു വന്നു . അവർ വിലപിക്കുകയും  ഇതുവരെ കണ്ടെത്താത്ത മകളുടെ വസ്ത്രങ്ങൾ തിരികെ നൽകാൻ  അപേക്ഷിക്കുകയും ചെയ്യുന്നു. 

ആരാണ് കൊലപാതകി എന്നൊരു സൂചനയും കിട്ടാതെ അന്വേഷണ ഉദ്യോഗസ്ഥർക്കു  ഇരുട്ടിൽ തപ്പേണ്ടി വരുന്നു. അവസാന താളുകളിൽ കുറ്റവാളി മറ നീക്കി പുറത്തു വരുമ്പോൾ വായനക്കാരുടെ മനസ്സിലും എന്താകും നൂരഞ്ഞു പൊന്തിയിട്ടുണ്ടാകുക?
ആസക്തിയും ,ഉന്മാദവും, രോഗപീഡകളും നിറഞ്ഞ മനുഷ്യ മനസ്സിന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ ഹിംസകളുടെ വെളിപ്പെടുത്തലുകളാണ് ഈ നോവലിൽ നമുക്ക് കാണാന് കഴിയുക.

കഥയുടെ   ഇതിവൃത്തം  വളരെ ലളിതമാണെങ്കിലും സങ്കീർണ്ണ സംഭവങ്ങൾ  എങ്ങനെ  വ്യക്തിയുടെ ചിന്തകളുടെയും  വികാരങ്ങളുടെയും  പ്രതിച്ഛായയ്ക്ക് വഴിമാറുന്നു എന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് ഈ ചെറു നോവൽ. 

1918  ൽ  യാക്കോവ് പ്രോട്ടാസനോവിന്റെ റഷ്യൻ ചിത്രമായ ലാ പെറ്റൈറ്റ് എല്ലി എന്ന ചിത്രം ഈ കഥയെ ആസ്പദമാക്കിയുള്ളതാണ്. ഫ്രെഞ്ച് ഭാഷയിൽ നിന്നും നേരിട്ടുള്ള മലയാള വിവർത്തനം ചെയ്തിരിക്കുന്നത് കെ സതീഷ് ആണ്. അദ്ദേഹം തന്നെയാണ് ഈ പുസ്തകത്തിന്റെ കവർ ചിത്രവും ഡിസൈൻ ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കൈരളി ബുക്സ് ആണ്.

Leave a comment