നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ഡയറിക്കുറിപ്പുകൾ;വെളിപ്പെടുന്ന ടോൾസ്റ്റോയിയുടെ തനിനിറവും

 

ലോകപ്രശസ്ത എഴുത്തുകാരനും ചിന്തകനുമായിരുന്ന ലിയോ ടോൾസ്റ്റോയിയുടൊപ്പം 48  വർഷം കഴിച്ചുകൂട്ടിയ അനുഭവങ്ങളുടെ ഏടുകൾ ഏതാണ്ട് 5 ലക്ഷം വാക്കുകളിൽ കോറിയിട്ടതിന്റെ ഒരു ചെറു പതിപ്പാണ് മണർകാട് മാത്യുവിന്റെ സോഫിയ ടോൾസ്റ്റോയിയുടെ ഡയറിക്കുറിപ്പുകൾ എന്ന പുസ്തകം.

 നമ്മൾക്കു സ്ഥിരപരിചയമുള്ള, അല്ലെങ്കിൽ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുള്ള  മഹാനായ ഒരു എഴുത്തുകാരനായിരുന്നു ടോൾസ്റ്റോയി,സംശയമില്ല.മഹാനായ എഴുത്തുകാരൻ , ദാർശനികൻ, ചിന്തകൻ എന്നൊക്കെ പറയുമ്പോൾ നമ്മളറിയാതെ അതോടൊപ്പം കൂട്ടി വായിക്കാറുള്ള ഒന്നാണ് അയാൾ ഒരു നല്ല മനുഷ്യനും കൂടിയായിരിക്കും എന്നുള്ളത്. അത്  പക്ഷേ വായനക്കാർ കൽപ്പിച്ചു കൊടുത്തിട്ടുള്ള ഒരു ബഹുമതിയായിരിക്കും. എന്നാൽ അത് എത്രത്തോളം ശരിയായിരുന്നു  എന്നുള്ളത് ആലോചിക്കേണ്ട ഒരുവസ്തുത തന്നെയാണ്. 

അടുക്കും ചിട്ടയുമുള്ള ഒരു ജീവിതമൊന്നുമല്ലായിരുന്നു ടോൾസ്റ്റോയിയുടേത്. കുത്തഴിഞ്ഞ ജീവിതവും, അസാന്മാർഗിക ജീവിതവും പണ്ടുതൊട്ടേ കൂടെ കൂടെയുണ്ടായിരുന്നു. പക്ഷെ വളരെ ചെറുപ്പത്തിലേ അക്ഷരങ്ങളോടുള്ള പ്രണയമുണ്ടായിരുന്നു. മൂന്ന് കൃതികൾ വളരെ ചെറുപ്പത്തിലേ പുറത്തു വന്നു. അതിനു ശേഷമാണ് ക്രിമിയൻ യുദ്ധത്തിൽ കുതിരപ്പട്ടാളത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.  

കർഷക സുന്ദരിമാരെ അന്വേഷിച്ചുള്ള പോക്ക് അപ്പോഴും നിറുത്തിയിരുന്നില്ല. ഒടുവിൽ ആക്‌സിയാന എന്ന ഒരു കർഷക സുന്ദരിയിൽ അനുരക്തനായി, അവരിൽ ടിമോഫെ എന്ന ആൺകുട്ടി ജനിച്ചു.പക്ഷേ കാര്യങ്ങൾ അവിടം കൊണ്ടും തീർന്നില്ല,കന്യകയായ വധു എന്ന തന്റെ സ്വപനം അപ്പോഴും കൂടെ കൊണ്ടു  നടന്നു.മുപ്പത്തി നാലാം വയസ്സിൽ യാത്രകൾ മടുത്ത്  സ്വസ്ഥമായിരുന്നു എഴുത്തു തുടരണമെന്നും, പ്രശസ്തനാകണമെന്നും തീരുമാനിച്ചുറപ്പിയ്ക്കുകയായിരിന്നു ടോൾസ്റ്റോയ് . 

സ്ത്രീ ലമ്പടൻ,മദ്യപൻ,ചൂതുകളിക്കാരൻ എന്നിവയുടെ ദുഷ്പ്പേരുകൾ പേറുന്ന കുപ്പായങ്ങൾ വലിച്ചൂരിയെറിയണമെന്ന് അയാൾ തീരുമാനിച്ചു . തന്റെ കളിക്കൂട്ടുകാരിയായ ല്യാബോവ് ബേഴ്‌സിന്റെ മൂന്നു മക്കളിൽ രണ്ടാമത്തവളായിരുന്നു സോഫിയ.അന്തസ്സുറ്റ കുടുംബത്തിൽ  പിറന്ന ആ മൂവർക്കും നല്ല വിദ്യാഭ്യാസവും  ലഭിച്ചിട്ടുണ്ടായിരുന്നു  .ടോൾസ്റ്റോയ് പിന്നീട് യുദ്ധവും സമാധാനവും എന്ന നോവൽ എഴുതിയപ്പോൾ അതിലെ മാന്യമായ റെസ്‌കോയിസ് കുടുംബത്തെ അവതരിപ്പിക്കാൻ മാതൃകയാക്കിയത് ഈ ബേഴ്‌സിനെയാണ്. 

ബേഴ്‌സ് പെൺകുട്ടികളുടെ അച്ചടക്കവും മാന്യതയും ടോൾസ്റ്റോയിക്ക് നന്നേ പിടിച്ചു. തനിക്കു വേണ്ട പെൺകുട്ടി സോഫിയ തന്നെയെന്ന് അയാൾ മാനസ്സിലുറപ്പിച്ചു.1862 ൽ സോഫിയയുമായി ടോൾസ്റ്റോയിയുടെ വിവാഹം നടന്നു.

വിവാഹം കഴിഞ്ഞു അധിക നാൾ കഴിയും മുന്നേ സോഫിയയ്ക്കു തനറെ ഭർത്താവിന്റെ തനി നിറം മനസ്സിലായി. എന്നാൽ തനറെ അസ്വാസ്ഥ്യവും, സമ്മർദ്ദങ്ങളും അവർ ഭർത്താവിനെ അറിയിച്ചില്ല,പകരം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ കൂടുതലായി ഏറ്റെടുത്തു അവർ മുന്നോട്ടു പോയി,ഒരിക്കൽ പോലും ഒരു പരാതി പറയാതെ തന്നെ. 

ഇങ്ങനെയൊക്കെ ആയിരുന്നിട്ടും ലിയോ   അവരെ മാനസികമായി പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തി.പുരുഷന്റെ സ്നേഹം ആർജ്ജിക്കുകയെന്നത് എന്റെ ദുഖകരമായ വിഡ്ഡിത്തമാണെന്നു അവർ തന്റെ ഡയറിയിൽ കുറിച്ചിട്ടു.പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചു പരാജയപ്പെട്ടു.  

അടിയായ്മ ഒരു ദുഷിച്ച ഏർപ്പാടാണ്.എന്നാൽ അതൊരു സുഖമുള്ള ഒരു കാര്യം തന്നെ എന്നെഴുതി വച്ചതു സോഫിയ ആയിരുന്നില്ല. ടോൾസ്റ്റോയി തന്റെ സ്വന്തം ഡയറിയിൽ കുറിച്ചിട്ട വാക്കുകളായിരുന്നു അവ. എത്രയൊക്കെ ആദർശം പറഞ്ഞു നടക്കുന്നവരയാലും എപ്പോഴെങ്കിലുമൊക്കെ  അറിയാതെ ഇത്തരം പുറംപൂച്ചുകൾ പുറത്തുചാടുമല്ലോ.

സ്ത്രീക്കും ,പുരുഷനോടൊപ്പം തുല്യ അവകാശം വേണമെന്ന ആശയങ്ങൾ ടോൾസ്റ്റോയിയെ ഭീതിദനും ഉത്കണ്ഠാകുലനുമാക്കി.അങ്ങനെ തുല്യ അവകാശം കിട്ടിയാൽ അവർ പരപുരുഷ ബന്ധത്തിനു മുതിരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീതിയും,ചിന്തയും, വിശ്വാസവും. ടോൾസ്റ്റോയിയുടെ ഒട്ടുമിക്ക കൃതികളെല്ലാം പകർത്തി എഴുതിയിരിക്കുന്നത് സോഫിയ തന്നെയാണ്.അവരുടെ ആ കർമ്മകുശലതയെ പ്രതിഭയ്ക്ക് മുലയൂട്ടുന്ന പരിചാരിക എന്നായിരുന്നു സുഹൃത്തും , സാഹിത്യകാരനുമായിരുന്ന വ്ലാഡിമിർ സോളാഗോബ് പ്രശംസിച്ചത്.

തീർച്ചയായും ടോൾസ്റ്റോയിയുടെ സ്വഭാവത്തിന്റെ വൈരുദ്ധ്യങ്ങൾ നമ്മെ അമ്പരപ്പിക്കും. അദ്ദേഹത്തിന്റെ രചനകളിൽ കാണുന്ന പ്രകശം ചൊരിയുന്ന ആശയങ്ങളും,തത്വചിന്തകളും നിത്യ ജീവിതത്തിലെ സമീപനങ്ങളുമായി യാതൊരു തരത്തിലും ബന്ധമുണ്ടായിരുന്നില്ല എന്നതാണ് സത്യം. പാശ്ചാത്യ രാജ്യങ്ങളിൽ അസാന്മാർഗിക ബന്ധങ്ങൾ ഒരു പുത്തരിയല്ലലോ   എന്ന് ചിന്തിക്കാൻ വരട്ടെ. പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യൻ പ്രഭു സംസ്കാരത്തിൽ ചെറുപ്പക്കാർക്കിടയിൽ വഴിതെറ്റിയ വികലമായ രതിബന്ധങ്ങൾ അസാധാരണമായിരുന്നില്ല.

1876 ൽ സോഫിയ ,ടോൾസ്റ്റോയിയുടെ ജീവചരിത്രം എഴുതാൻ ആരംഭിച്ചു. 1879 ൽ അത് പ്രസിദ്ധീകരിച്ചു. അക്രമരാഹിത്യം എന്ന പുകൾപെറ്റ തത്വചിന്തയ്ക്കു തുടക്കമിട്ടത് ടോൾസ്റ്റോയിയാണ്. നമ്മുടെ ഗാന്ധിക്ക് സത്യാഗ്രഹമെന്ന സമരായുധത്തിനു പ്രേരകമായത് ഈ തത്വശാസ്ത്രമാണ്. 

സോഫിയയുടെ ഈ ഡയറികുറിപ്പുകളിൽ  മഹാനായ ആ എഴുത്തുകാരന്റെ  മനുഷ്യസ്നേഹത്തിന്റെയും  , സ്വഭാവ വൈശിഷ്ഠതകളുടെയും   തനി നിറം കാണാം.  ഭാര്യമാർ ഇങ്ങനെ ഡയറിക്കുറിപ്പുകൾ എഴുതാൻ തുടങ്ങിയാൽ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ വിരാജിക്കുന്ന ഇന്നത്തെ പല പ്രശസ്ത കലാകാരന്മാരുടെയും അവസ്ഥ എന്തായി തീർന്നേനെ!

പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തിരിക്കുന്നത് പ്രശസ്ത കലാകാരനായ അനിൽ വേഗയാണ്. സാഹിത്യ പ്രവർത്തക സഹകരണ സംഘം ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. എന്റെ കൈയിലുള്ളത് കൃതി ബുക്ക് ഫെയർ എഡിഷനാണ്.

Leave a comment