എഡ്ഗാർ അലൻ പോ യുടെ കരിമ്പൂച്ച

ചെറുകഥാകൃത്തും കവിയും സാഹിത്യ നിരൂപകനുമായ എഡ്ഗാർ അലൻ പോ യുടെ പ്രസിദ്ധമായ ചെറുകഥയാണ് ബ്ലാക്ക് ക്യാറ്റ്’ .1843 ഓഗസ്റ്റു മാസത്തിലെ സാറ്റർഡേ  ഈവനിംഗ് പോസ്റ്റിലാണ്  ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത് മൃഗങ്ങളോടുള്ള ക്രൂരത, കൊലപാതകം, കുറ്റബോധം തുടങ്ങിയ വസ്തുതകളിൽ ബന്ധപ്പെടുത്തിയ ഒരു കഥയാണിത്. കുറ്റബോധം ആളുകളെ എങ്ങനെ ബാധിക്കുന്നു എന്ന നിരീക്ഷണങ്ങൾ  പോയുടെ ചെറുകഥയിലെ ഒരു പൊതുവിഷയമാണ്

പൊതുവെ അദ്ദേഹത്തിന്റെ കഥകളിലുള്ള  നിഗൂഢതയും ഭീകരത യുമൊക്കെ ഈ കഥയിലും കാണാം.

ഒരു ഭ്രാന്തൻ ആഖ്യാതാവിന്റെ വീക്ഷണകോണിൽ നിന്നും  കഥ പറഞ്ഞു പോകുന്ന രീതിയിലാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. 

ഭാര്യയെയും വളർത്തുമൃഗങ്ങളെയും സ്നേഹിക്കുന്ന ഒരു കുടുംബത്തിൽ നിന്ന് പൂച്ചയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും , പൂച്ചയെ തൂക്കിക്കൊല്ലുകയും ഒടുവിൽ ഭാര്യയെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേക്കുള്ള ആഖ്യാതാവിന്റെ രൂപമാറ്റം പൊടുന്നനെയാണ്. 

എന്തായാലും കഥയെ കുറിച്ചല്ല ഇവിടെ പറയാനാഗ്രഹിച്ചത്. പോ യുടെ ബ്ലാക്ക് ക്യാറ്റ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് വായിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ഡിസി ബുക്ക്സ് ന്റെ ലോകോത്തര കഥകൾ എന്ന എഡ്ഗാർ അലൻ പോ യുടെ ചെറു പുസ്തകത്തിലും ഈ കഥ ഉൾപ്പെട്ടിട്ടുണ്ട്. ആ വിവർത്തനത്തിന്റെ നിലവാരത്തെക്കുറിച്ച് ഈ ഗ്രൂപ്പിൽ ഒരു പരാമർശം വളരെ മുൻപ് വായിച്ചതോർക്കുന്നു. കെ പി അപ്പനും ഈ കഥ തർജ്ജമ ചെയ്തിട്ടുണ്ട്. ആ കഥ മൂല്യശ്രുതി യിലോ പ്രസാധകൻ മാസികയിലോ ആണെന്ന് തോന്നുന്നു വായിച്ചതായി ഓർക്കുന്നു.ഇപ്പോൾ ഇതാ  പോ യുടെ ആ കഥ  കരിമ്പൂച്ച എന്ന പേരിൽ മലയാളത്തിൽ വീണ്ടും ആഗസ്ത് മാസത്തിലെ ഗ്രന്ഥാലോകം മാസികയിലും വന്നിരിക്കുന്നു. പരിഭാഷ ചെയ്തിരിക്കുന്നത് കുന്നത്തൂർ രാധാകൃഷ്‌ണനാണ്. വിവർത്തനം നല്ല നിലവാരം പുലർത്തിയെന്നു തോന്നിയതുകൊണ്ട് മാത്രമാണ് ഈ പങ്കുവെക്കൽ. 

Leave a comment