സിനിമ നടൻ ജയനും മുകുന്ദനും പിന്നെ മയ്യഴിപ്പുഴയും

ഓർമ്മക്കുറിപ്പുകൾ പലവിധമുണ്ട്. ആ വിഭാഗത്തിൽ പെടുന്ന മിക്കതും ഞാൻ എന്ന സ്വന്തം കഥാപാത്രത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ളതും തന്റെ കുട്ടിക്കാലം മുതൽ മുന്നോട്ടുള്ള സംഭവങ്ങളെ കുറിച്ചുള്ളതായിരിക്കും. എന്നാൽ ചില ഓർമക്കുറിപ്പുകൾ ഒരാൾ   തന്നെ കടന്നുപോയവരെയും , കൂടെ നടന്നവരെയും ഓർമ്മിച്ചെഴുതുന്ന തരത്തിലുള്ളതും ഉണ്ട്. രണ്ടാമതു സൂചിപ്പിച്ച വിഭാഗത്തിൽ പെടുന്ന ഒന്നാണ് എം മുകുന്ദൻ എഴുതിയ ഓർമ്മകളിലേക്ക് മടങ്ങി വരുന്നവർ എന്ന പുസ്തകം. യൗവനം ചോർന്നു പോകാത്ത ആഖ്യാനത്തോടെ ഹൃദയത്തെ തൊടുന്ന കഥകളെഴുത്തുന്ന മുകുന്ദൻ പക്ഷേ വിട പറഞ്ഞു പോകുന്നവരെ കുറിച്ച് എഴുതുന്നത് വളരെ വിഷമകരമാണെന്ന് പറയുന്നു ,പ്രത്യേകിച്ച് നമ്മളൊരുപാട് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് . മുകുന്ദൻ തന്റെ ഓർമകളെ കുറിച്ചു പറയുമ്പോൾ സ്വാഭാവികമായും മയ്യഴിയും , ഡൽഹി ജീവിതവും,ഫ്രഞ്ച് എംബസ്സിയുമൊക്കെ കടന്നു വരുക സ്വാഭാവികം മാത്രമാണ് . പല സാഹിത്യ പ്രസിദ്ധീകരങ്ങളിലൂടെയൊക്കെ നമ്മളത് പലവുരു വായിച്ചറിഞ്ഞിട്ടുള്ളതുമാണ്.തന്റെ പുസ്തകങ്ങളിലൂടെ എഴുത്തിനെ  നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരനാണ്‌ മുകുന്ദൻ. ഭാഷകൊണ്ടും , ആഖ്യാനം കൊണ്ടും നമ്മെ ഇപ്പോഴും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുന്ന മനുഷ്യൻ എന്നാണ് അവതാരികയിൽ വി സി ഇക്ബാൽ മുകുന്ദനെ വിശേഷിപ്പിച്ചിരിക്കുന്നത് .പതിനഞ്ചു അദ്ധ്യായങ്ങളിലായി  തന്നെ തൊട്ടു കടന്നുപോയവരെ ഒന്ന് കോറിയിടാൻ ശ്രമിക്കുകയാണ് മുകന്ദൻ ഈ പുസ്തകത്തിലൂടെ. മുകുന്ദൻ എന്ന പേര് കേൾക്കുമ്പോൾ കൂടെ ഓർമ്മ വരുന്ന ഒരാളുണ്ട് . അത് പുനത്തിൽ കുഞ്ഞബ്‌ദുള്ളയാണ്. പ്രിയ ചങ്ങാതി എന്ന ഒന്നാം അദ്ധ്യായം പുനത്തിൽ കടന്നു വരുന്നു.പുനത്തിലും മുകുന്ദനും തമ്മിലുള്ള ആത്മ ബന്ധത്തിലെ ഒരേട് നമ്മുക്കിതിൽ വായിക്കാം. തന്റെ ഡൽഹി ജീവിതം സമ്മാനിച്ച സുഹൃത്തുക്കളും ,സാഹിത്യ സംബന്ധമായ യാത്രക്കിടയിൽ കിട്ടിയ സൗഹൃദങ്ങളും പുസ്തകത്തിൽ കയറി വരുന്നുണ്ട്. ഓ വി വിജയനും മുകുന്ദനും രാഷ്ട്രപതി ഭവനിൽ ഓണസദ്യക്ക് പോയ രസകരമായ സംഭവം മുകുന്ദൻ പങ്കുവെച്ചിട്ടുണ്ട്. വൈകിയാണെകിലും ബംഗാളി സാഹിത്യത്തിലെ മഹാശ്വേതാ ദേവിയുമായി അടുത്ത് പരിചയപ്പെട്ടത് ,തന്റെ റോൾ മോഡലായ തന്റേടിയായ കാക്കനാടന്റെ വിശേഷങ്ങൾ,സാഹിത്യ നിരൂപകനായ കെ പി അപ്പൻ തുടങ്ങിയവർ പിന്നാലെ എഴുത്തുകാരന്റെ ഓർമകളുടെ കൂടാരത്തിലേക്കു കടന്നു വരുന്നു. സമൂഹത്തിൽ നിന്നും സ്വയം ബഹിഷ്‌കൃതനാകുന്ന എഴുത്തുകാരനെ സാർത്ര് ,പുണ്യവാളൻ എന്നാണ് വിളിച്ചിരുന്നത്. മുകുന്ദൻ അക്കാരണം കൊണ്ട് തന്നെ കവി അയ്യപ്പനെ  പുണ്യവാളനായി കരുതുന്നു. എല്ലാ വീടുകളിലും അയ്യപ്പന്റെ ഒരു കവിതാ പുസ്തകമെങ്കിലും ഉണ്ടായിരിക്കുക എന്നതാണ് കവിയ്ക്കു വേണ്ടി നമുക്ക് പണിയാവുന്ന ഏറ്റവും വലിയ സ്മാരകം എന്ന് മുകുന്ദൻ നമ്മോടു പറയുന്നു . യൂറോപ്പിൽ ഏറ്റവും കൂടുതൽ സഞ്ചരിച്ച ഭാരതീയനാടക കലാകാരനായ ഹബീബ് തൻവീർ, ചിത്രകാരനായ എം ഫ് ഹുസൈൻ,സാഹിത്യ അക്കാദമിയിലെ ദാസൻ മാഷ്,കൊച്ചനുജനോളം വാത്സല്യമുണ്ടായിരുന്ന അകാലത്തിൽ പൊളിഞ്ഞ കൊച്ചുബാവ, അധ്യാപക കഥകളിലൂടെ നമ്മുടെ മനം കവർന്ന അക്ബർ കക്കട്ടിൽ,സിനിമ നടൻ ജയൻ  ,ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന പ്രത്യശാസ്ത്രത്തിനെതിരെ കഥാകളെഴുതിയ എം സുകുമാരൻ തുടങ്ങിയവർ മുകുന്ദന്റെ ഓർമ്മ  ചെപ്പിൽ കുടിയിരിക്കുന്നവരിൽ ചിലരാണ്.വി സി ഇക്‌ബാൽ ആണ് പ്രസാധക കുറിപ്പ് എഴുതിയിരിക്കുന്നത്.ഈ പുസ്തകത്തിനു വേണ്ടി നീണ്ട ഒരു അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ അർഷാദ് ബത്തേരി ആണ്.ബാഷോ ബുക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്.

Leave a comment