ചായ വിറ്റ് ലോകം ചുറ്റിയവർ

 

യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്? ഒരു യാത്രയെങ്കിലും  പോകാത്തവർ  വിരളമായിരിക്കും. 

സമയത്തിന്റെയും, പണത്തിന്റെയും പോലെ പലകാരണങ്ങൾക്കൊണ്ടും യാത്ര വേണ്ടെന്ന് വെയ്ക്കുകയോ  ,പിന്നത്തേക്കു വെയ്ക്കുകയോ ചെയ്യുന്നവർക്കു പ്രചോദനമാണ് എറണാകുളം ഗാന്ധിനഗറിലെ ശ്രീ ബാലാജി കോഫി ഹൗസിൽ ചായക്കട നടത്തുന്ന വിജയന്റെയും മോഹനയുടെയും യാത്രകളും അവരുടെ ജീവിതകഥയും. ഈ ദമ്പതികളെ കുറിച്ച് പ്രത്യേകം വിവരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒട്ടു മിക്ക പത്രങ്ങളിലും, മാഗസിനുകളിലും അവരുടെ യാത്ര വിശേഷങ്ങൾ വന്നു കഴിഞ്ഞു. ഇവരുടെ ഇപ്പോഴത്തെ പ്രയത്നവും സമ്പാദ്യവും  യാത്ര ചെയ്യാനായി മാറ്റി വെച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആകില്ല. 

ചായ കടയിലെ സമ്പാദ്യവും, ചിട്ടി പിടിച്ചു കിട്ടിയ പണവും , ചിലപ്പോൾ KSFE യിൽ നിന്നും എടുത്ത ലോണുമായി അവർ യാത്ര പോകും. തിരികെ വന്നു ആ കടം വീട്ടാനായി അദ്ധ്വാനിക്കും. ആ ആ കടം വീടി കഴിഞ്ഞാൽ അടുത്ത യാത്രക്കുള്ള തയാറെടുപ്പുകളായിരിക്കും. അങ്ങനെ അവർ ഇതുവരേക്കും സഞ്ചരിച്ചു കൂട്ടിയത് 6 ഭൂഖണ്ഡങ്ങളിലായി 25 രാജ്യങ്ങൾ. സ്ഥിരമായി യാത്രകൾ നടത്തുന്ന  ചിലരെയെങ്കിലും അസൂയപ്പെടുത്തുന്ന നേട്ടം തന്നെയാണിത്. വിജയന്റെയും മോഹനയുടെയും പ്രായം കൂടി കേട്ടോളൂ , യഥാക്രമം 69  ഉം 68  ഉം. ഇക്കാരണങ്ങൾകൊണ്ടു തന്നെ  ആകണം അസൂയപ്പെടുന്നവരുടെ വായിലൂടെ ഇവർക്ക് വട്ടാണെന്ന് പറയുന്നത് കേൾക്കേണ്ടിവരുന്നത് . ഈ പ്രായത്തിലും യാത്ര ചെയ്യാനുള്ള ധൈര്യം , അത് തങ്ങളുടെ മനസ്സിന്റെ ധൈര്യം ആണെന്ന് അവർ പറയുന്നു. അവരുടെ ജീവിത കഥയാണ്  വി സി ബുക്സ് പുറത്തിറക്കിയ ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോക സഞ്ചാരങ്ങൾ എന്ന പുസ്തകത്തിൽ. മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുസ്തകതിന്റെ പ്രകാശനം നിർവ്വഹിച്ചത്. 

അവരുടെ വിശേഷങ്ങൾ ഇന്ന് ലോകം മുഴുവൻ പാട്ടാണ്. വെറുതെ പറയുകയല്ല.

28 വയസ്സിനുള്ളിൽ 189 രാജ്യങ്ങൾ സന്ദർശിച്ച പ്രശസ്ത അമേരിക്കൻ ട്രാവൽ വ്ലോഗ്ഗർ ഡ്യൂ ബിൻസ്കിയുടെ ആമുഖത്തോടെയാണ് പുസ്തകം തുടങ്ങുന്നത്. 2019 ൽ ഡ്യൂ ബിൻസ്കി കൊച്ചിയിലെത്തിയപ്പോൾ ബാലാജി കോഫി ഹൗസിൽ പോയി വിജയന്റെയും മോഹനയുടെയും യാത്രകളെ കുറിച്ച് എടുത്ത  വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. യുറ്റൂബിലും, ഫേസ്ബുക്കിലും ഈ വീഡിയോ കാണാത്തവർ കുറവായിരിക്കും. മോഹൻലാലും മമ്മൂട്ടിയെയും കാണാനും അവരുടെ സഹായം കിട്ടിയതിന്റെ വിശേഷങ്ങളൊക്കെ അവർ പങ്കുവെയ്ക്കുന്നുണ്ട്. സഹായം നല്കിയവരിൽ മഹീന്ദ്ര സി ഇ ഒ , അമിതാബ് ബച്ചൻ, അനുപംഖേർ തുടങ്ങിയവരും പെടും. 

എന്തിനാണ് യാത്ര ചെയ്യുന്നത് എന്നു ചോദിച്ചാൽ വിജയന്റെ മറുപടി ഇപ്രകാരമാണ്,

താജ്മഹലിന്റെ ഫോട്ടോ കാഴ്ചയുടെ  ഒരറിയിപ്പു മാത്രമാണ്, താജ്മഹൽ ആഗ്രയിലുണ്ടെന്ന്  മാത്രമാണ് അതു നമ്മെ അറിയിക്കുന്നത്  . അതിന്റെ  ഫോട്ടോ  ഒന്നോ രണ്ടോ വാക്കുകൾ മാത്രം പറയും. എന്നാൽ നേരിട്ട് ചെന്നു കാണുമ്പോൾ താജ്മഹൽ അതിന്റെ കഥ തന്നെ പറയും.  നമ്മൾ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അത് അനുഭവിക്കും. 

 പരിമിതികളെ അതിജീവിക്കാനുള്ള മനസ്സ് തന്നെയാണ് ഏറ്റവും പ്രധാനം. യാത്ര പോകാൻ താല്പര്യപ്പെടുന്നവർ എന്തായാലും ഈ പുസ്തകം വായിക്കണം. 

കോവിഡ് കാരണം ഈ യാത്രാ ദമ്പതിമാരുടെ അടുത്ത യാത്ര മാറ്റിവെച്ചിരിക്കുകയാണ്. എല്ലാം നേരെ ആയി വരുമ്പോൾ റഷ്യ യിലേക്ക് പറക്കാൻ തയ്യാറായി ഇരിക്കുകയാണ് ഇരുവരും.

Leave a comment