മിത്രോഖിൻ പുറത്തുവിട്ട രഹസ്യങ്ങൾ,വിവാദങ്ങളും.

 

ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തിനു പിന്നിലെ രഹസ്യം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു പത്ര പ്രവർത്തകയുടെ അന്വേഷണങ്ങളെ കുറിച്ചുള്ള  ദ താഷ്കെന്റ് ഫയൽസ് എന്ന സിനിമയിലെ പ്രധാന കഥാപാത്രം രാഗിണി ഫുലെ  അതിലെ  അവസാന ഭാഗങ്ങളിൽ ഒരു പുസ്തകം ഉയർത്തികാണിച്ചു രാജ്യം മുഴുവൻ വിൽപ്പനയ്ക്ക്’ എന്ന വാചകം ആവർത്തിച്ച് പറയുന്ന ഒരു രംഗമുണ്ട്  .ആ ഉയർത്തികാണിച്ച പുസ്തകം ഇന്ത്യയിൽ മാത്രമല്ല  ലോകം മുഴുവൻ ഏറെ വിവാദങ്ങളും കോളിളക്കങ്ങളും ഉണ്ടാക്കിയ ഒരു പുസ്തകമായിരുന്നു. പുസ്തകത്തിന്റെ പേര് The Mitrokhin Archive II: The KGB and the World. പുസ്തകം എഴുതിയിരിക്കുന്നത് ക്രിസ്റ്റഫർ ആൻഡ്രൂവും വസിലി മിത്രോഖിനും ചേർന്നാണ്. ഇങ്ങനെ സിനിമ കണ്ടു പുസ്തകം വാങ്ങിക്കുന്നത്  രണ്ടാംതവണയാണ്, അങ്ങനെ ആദ്യം വാങ്ങി വായിച്ച പുസ്തകം ശാന്താറാം ആയിരുന്നു. 

മിത്രോഖിന്റെ ഈ പുസ്തകവും ഇന്ത്യയുമായി എന്ത് ബന്ധം എന്ന് വിശദീകരിക്കുന്നതിനു മുൻപ് ആരാണ് മിത്രോഖിൻ എന്ന് അറിയേണ്ടിയിരിക്കുന്നു. 
 പഴയ സോവിയറ്റ് യൂണിയന്റെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിലെ ആദ്യത്തെ ചീഫ് ഡയറക്ടറേറ്റിൽ കെജിബി ആർക്കൈവിസ്റ്റായി ജോലി നോക്കിയിരുന്ന ആളാണ് മിത്രോഖിൻ. മുഴുവൻ  പേര് വാസിലി നികിറ്റിച്   മിത്രോഖിൻ. അവിടുത്തെ മുപ്പതുവർഷത്തെ ജോലിക്കിടയിൽ  രഹസ്യമായി തയ്യാറാക്കിയ കുറിപ്പുകളുടെ ഒരു ശേഖരമാണ് ” മിത്രോഖിൻ ആർക്കൈവ് എന്നറിയപ്പെടുന്നത്. 1954 മുതൽ 1991 ൽ  സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതുവരെ സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ ഏജൻസി ആയിരുന്നു കെ ജി ബി എന്നറിയപ്പെട്ടിരുന്നത്, ഇന്ത്യയിലെ റോ യും  അമേരിക്കയിലെ CIA യും ഒക്കെ പോലെ. നികിത ക്രൂഷ്ചേവിന്റെ ഒരു രഹസ്യ പ്രസംഗത്തെ മിട്രോഖിൻ വിമർശിച്ചതോടെയാണ്  അദ്ദേഹത്തെ   ആർക്കൈവുകളിലെ ജോലിയിലേക്ക് മാറ്റിയതെന്ന് പറയ്യപ്പെടുന്നു. 

ലുബ്യാങ്ക കെട്ടിടത്തിൽ നിലനിന്നിരുന്ന  കെ‌ജി‌ബിയുടെ  ആസ്ഥാനം,  അന്നത്തെ കെ‌ജി‌ബി ചെയർമാൻ യൂറി ആൻഡ്രോപോവ് നിർദേശിച്ചതിനനുസരിച്ചു  മോസ്കോയ്ക്ക് പുറത്ത് യാസെനെവോ എന്ന ഒരിടത്തു  ഒരു പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകി. 1960 കളുടെ അവസാനത്തോടെ ആയിരുന്നു ഇത് .ആർകൈവുകൾ മുഴുവനായും മാറ്റാൻ  ഏകദേശം 12 വർഷത്തോളമെടുത്തു എന്നാണ് പറയുന്നത്. ആക്കാലത്തു  രേഖകൾ പട്ടികപ്പെടുത്തുന്നതിനിടയിൽ, മിത്രോഖിൻ രഹസ്യമായി സ്വന്തം പകർപ്പുകളും രേഖകളുടെ വിശദമായ കുറിപ്പുകളും  കടത്തിക്കൊണ്ട് പോകുകയായിരുന്നു .സോവിയറ്റു യൂണിയന്റെ 
 കാലഘട്ടത്തിൽ ഏതെങ്കിലും പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെടാനോ , രേഖകളെ കുറിച്ചു സംസാരിക്കാനോ  മിട്രോഖിൻ ഒരു ശ്രമവും നടത്തിയില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ഒരു പക്ഷെ അങ്ങനെ എന്തെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ ആളു ബാക്കിയുണ്ടാകില്ല എന്ന് അദ്ദേഹത്തിന് തന്നെ തോന്നിക്കാണണം. 1992 ൽ, സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം മാത്രമാണ് , മിത്രോഖിൻ യു കെ യിലേക്ക്  കുടിയേറുന്നതും രേഖകൾ പ്രസിദ്ധപ്പെടുത്തുന്നതും. 

ഈ രേഖകളിൽ  ,ഏതൊക്ക രാജ്യങ്ങളിലാണ്, ഏങ്ങനെയൊക്കെയാണ് കെജിബി തങ്ങളുടെ സ്വാധീനം നേടിയതെന്നും അവരെ  നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നതെന്നുമൊക്കെ വിവരിക്കുന്നുണ്ട്. ഒട്ടു മിക്ക മൂന്നാം ലോക രാജ്യങ്ങളിലും കെജിബിയുടെ   സ്വാധീനം ഉണ്ടായിരുന്നുവെന്ന് കാണാൻ കഴിയും. തീർച്ചയായും ഇന്ത്യയും അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു . ഒരുപക്ഷെ ഏതു മറ്റു ലോകരാജ്യങ്ങളെക്കാളും സ്വാധീനം കെജിബി യ്ക്ക് ഇന്ത്യയിൽ ഉണ്ടായിരുന്നു. 

ഈ പുസ്തകത്തിലെ അധ്യായം 17 ഉം 18 ഉം ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളാണുള്ളത്. 
കെ‌ജി‌ബിയുടെ ഏജന്റുമാരായി കോൺഗ്രസിലെ ഉന്നത നേതാക്കളും നയതന്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും പ്രവർത്തിച്ചിരുന്നുവെന്നു  പുസ്തകം അവകാശപെടുന്നുണ്ട്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്വകാര്യ ഓഫീസ് പോലും അവരുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരുന്നുവെന്നു  പുസ്തകം പറയുന്നു. ഇന്ത്യൻ രഹസ്യ പ്രവർത്തനങ്ങൾ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റുകാർക്ക് തുറന്ന പുസ്തകമായിരുന്നു. ഇന്ത്യയെ യഥേഷ്ടം  കൈകാര്യം ചെയ്യാനുള്ള അവസ്ഥയിലായിരുന്നു ആ സമയം അവരപ്പോൾ. നെഹ്രുവിനെക്കുറിച്ച് ജോസഫ് സ്റ്റാലിന് മോശമായ അഭിപ്രായമുണ്ടായിരുന്നുവെന്ന് മിട്രോഖിൻ പറയുന്നു. നെഹ്രുവിനെയും മഹാത്മാഗാന്ധിയെയും “സാമ്രാജ്യത്വ പാവകളായി” സ്റ്റാലിൻ കണക്കാക്കി, അവർ ബ്രിട്ടീഷുകാരുടെ മുമ്പിൽ വണങ്ങുകയും ജനങ്ങളെ ഒറ്റിക്കൊടുക്കുകയും ചെയ്തു. 

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് സോവിയറ്റ് ധനസഹായം മൂലമാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് 7 കാബിനറ്റ് മന്ത്രിമാരെ തെരഞ്ഞെടുത്തതെന്ന് മിട്രോഖിൻ പറയുന്നു.  നെഹ്‌റു ഭരണകാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന  വി. കൃഷ്ണ മേനോനും  സോവിയറ്റ്  യൂണിയൻ  പിന്തുണ നൽകി. അതിന്റെ നന്ദി മേനോൻ കാണിച്ചത് ബ്രിട്ടനെ ഒഴിവാക്കി പകരം സോവിയറ്റ് മിഗ്ഗ് വാങ്ങിക്കൊണ്ടായിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സോവിയറ്റ് ബന്ധങ്ങളും ആർക്കൈവുകൾ വെളിപ്പെടുത്തുന്നു. മിത്രോഖിൻ പറയുന്നതനുസരിച്ച്, സി‌പി‌ഐക്ക് സോവിയറ്റുകൾ പലവിധത്തിൽ ധനസഹായം നൽകി. സോവിയറ്റ് യൂണിയനിൽ നിന്ന് സി‌പി‌ഐയുടെ പാർട്ടി ട്രഷറിയിലേക്ക് പണം കൈമാറുന്നത് ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ പല സന്ദർഭങ്ങളിലും തടഞ്ഞിരുന്നു.ഇന്ത്യൻ മാധ്യമ രംഗത്ത്, പ്രത്യേകിച്ച് ഇന്ത്യൻ അക്കാദമിക, രാഷ്ട്രീയ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറുന്നതിൽ കമ്മ്യൂണിസ്റ്റുകാർ വൻ വിജയമായിരുന്നു.കെ‌ജി‌ബിയുടെ കണക്കനുസരിച്ച് 1973 ൽ അവരുടെ ശമ്പളപ്പട്ടികയിൽ 10 ഇന്ത്യൻ പത്രങ്ങളുണ്ടായിരുന്നു. 1972 ൽ ഇന്ത്യൻ പത്രങ്ങളിൽ 3,789 ലേഖനങ്ങൾ നട്ടുപിടിപ്പിച്ചതായി കെ‌ജിബി അവകാശപ്പെട്ടു. രേഖകൾ അനുസരിച്ച്, 1973 ൽ ഇത് 2,760 ആയി കുറഞ്ഞുവെങ്കിലും 1974 ൽ 4,486 ഉം 1975 ൽ 5,510 ഉം ആയി ഉയർന്നുവെന്നും പറയുന്നു. 

ഇതിൽ കൂടുതൽ പരാമർശമുള്ളത് ഇന്ദിരാഗാന്ധിയെക്കുറിച്ചാണ്. VANO എന്ന കോഡിലാണ് ഇന്ദിരാഗാന്ധിയെ പരാമർശിക്കുന്നത്. കെ ജി ബിയുടെ നോട്ടുകൾ നിറഞ്ഞ സ്യൂട്ട്കേസുകൾ പതിവായി പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടെന്നും  എന്നാൽ   ശ്രീമതി ഗാന്ധി സ്യൂട്ട്കേസുകൾ പോലും തിരികെ നൽകാറില്ലെന്ന്  മുൻ സിൻഡിക്കേറ്റ് അംഗം കെ. പാട്ടീൽ പറഞ്ഞതായി ഉള്ള റിപ്പോർട്ടുകൾ  പുസ്തകത്തിൽ ഉണ്ട്. പലരും ഇതേ പോലെ കോഡ് നെയിമുകളിൽ കൂടി ആണ് രേഖകളിൽ പരാമർശിക്കുന്നത്. അത്തരം  രഹസ്യനാമങ്ങൾ ആരെയൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് കണ്ടുപിടിക്കുന്നതും ഒരു ശ്രമകരമായ സംഗതിയാണ്.  

ഷെയ്ഖ് മുജിബുർ റഹ്മാനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ബംഗ്ലാദേശിൽ വച്ച് ആഗസ്റ്റ് 14 ന് വധിച്ചതിലെ ഗൂഢാലോചനകൾ,പഞ്ചാബിലെ സിഖ് വിഘടനവാദത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ സി‌ഐ‌എയും പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമാണെന്നതിന് കൃത്രിമമായി തെളിവുകൾ നിർമ്മിക്കുക തുടങ്ങിയ വിഷയങ്ങളെക്കുറിച്ചൊക്കെ പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. 680 പേജുകളുള്ള ഈ പുസ്തകത്തിൽ ഇന്ത്യയെ കുറിച്ചുള്ള വിവരങ്ങൾ വെറും 28 പേജുകളിൽ ഒതുങ്ങുന്നുവെങ്കിലും മിത്രോഖിൻ ആർകൈവ്സിന്റെ ഈ രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്സ് ഇന്ത്യയെ കുറിച്ചുള്ള ഈ വിവരങ്ങൾ തന്നെയാണ്. ഈ പുസ്തകത്തിൽ മറ്റു ഏഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ ,ബംഗ്‌ളാദേശ് അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെയും ,മിഡിൽ ഈസ്റ്റ് , ആഫ്രിക്കൻ രാജ്യങ്ങളിലെയും   ഇതുപോലുള്ള വിവരങ്ങളും സംഭവങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.ലോകമെമ്പാടുമുള്ള കെ‌ജി‌ബിയുടെ രഹസ്യ ഏജന്റുമാരെക്കുറിച്ചുള്ള നിരവധി കഥകൾ  സ്ഥിരീകരിക്കപ്പെട്ടുള്ളതുകൊണ്ട്   മിത്രോഖിൻ ആർക്കൈവിന്റെ സംബന്ധിച്ചുള്ള  ആധികാരികത അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

 1999  ൽ പ്രശസ്ത ചരിത്രകാരനായ ക്രിസ്റ്റഫർ ആൻഡ്രൂ  ആണ് ദി മിത്രോഖിൻ ആർക്കൈവിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചത്.  The Mitrokhin Archive: The KGB in Europe and the West എന്ന  ആദ്യ പുസ്തകം ചർച്ച ചെയ്തത് പടിഞ്ഞാറൻ രാജ്യങ്ങളിലെ കെ.ജി.ബിയുടെ പ്രവർത്തനങ്ങളായിരുന്നു. 
ഈ  പുസ്തകത്തിന് ഇപ്പോൾ എന്ത് പ്രസക്തിയാണുള്ളതെന്നു ചോദിച്ചേക്കാം.. സോവിയറ്റ് യൂണിയനും  ശീതയുദ്ധവും  ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു . പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പലരും മരിച്ചു മണ്ണടിഞ്ഞു . എങ്കിലും ചരിത്രം ചിലയിടങ്ങളിൽ മാറ്റി എഴുതപ്പെട്ടിട്ടുണ്ടെന്നു ഈ പുസ്തകം പറഞ്ഞു വെയ്ക്കുന്നു. വെളിപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ഇത്ര മാത്രം . ഇനി വെളിപ്പെടാനുള്ളത് അണിയറയിൽ ഒരുങ്ങുന്നുണ്ടാകാം.. ചരിത്രാന്വേഷണ കുതുകികൾക്കു ഒരു മുതൽക്കൂട്ടു തന്നെയാണ് ഇത്തരം പുസ്തകങ്ങൾ. പെൻഗ്വിൻ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

Leave a comment