ഓർമ്മകൾ പൂക്കുന്ന മധുര നാരകം

ഓർമകളുടെ സുഗന്ധം പേറിയ ,ഭൂതകാലകുളിരുകൾ അട്ടിനിറച്ച  പുസ്തകങ്ങൾ ഇഷ്ടം പോലെയുണ്ട് നമുക്ക് മുൻപിൽ. അത്തരം  ഓർമ്മകുറിപ്പുകളടങ്ങിയ പുസ്തകങ്ങൾ വായിക്കുമ്പോൾ  എഴുത്തുകാരന്റെ /എഴുത്തുകാരിയുടെയൊപ്പം നാമറിയാതെ  തന്നെ കൂടെയിറങ്ങി പോകുന്ന  അത്ര നിലവാരമുള്ളവയും  ,വായനക്കാരുടെ മനസ്സിനെ തങ്ങളുടെ  ഓർമ്മചുഴിയിലേക്കു വീഴ്ത്താൻ പാകത്തിന് എഴുത്തിൽ മായാജാലം സൃഷ്ടിക്കാൻ  കഴിവുള്ളവരുമായ   നിരവധി എഴുത്തുകാർ നമുക്കുണ്ട് .പ്രാദേശികതയിലൂന്നിയ അത്തരം മിക്ക ഓർമ്മകുറിപ്പുകളും നിരവധി സ്ഥലികളിൽ കുടിയിരിക്കുന്ന വായനക്കാരെ സ്വാധീനിക്കണമെങ്കിൽ അവിടെ രചയിതാവിന്റെ കയ്യടക്കം പരമ  പ്രധാനമാണ്.
നിലാവിന്റെ പെണ്ണുങ്ങൾ എന്ന തനറെ രണ്ടാമത്തെ നോവലിലൂടെ 2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ നേടിയ ജോഖ അൽഹാരിസിയുടെ പുതിയ പുസ്തകമാണ് അറബി ഭാഷയിൽ ഇറങ്ങിയ നരിഞ്ച (Narinjah) . മധുര നാരകം എന്ന പേരിൽ ഇബ്രാഹിം ബാദ്ഷ വാഹിയാണ് മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. ജോഖയുടെ celestial bodies എന്ന പുസ്തകം ,നിലാവിന്റെ പെണ്ണുങ്ങൾ എന്ന പേരിൽ ഇദ്ദേഹം തന്നെയാണ് മലയാളത്തിലേക്ക്  അറബിയിൽ നിന്നും നേരിട്ട്  മൊഴിമാറ്റം നടത്തിയിരിക്കുന്നത്. അറബി ഭാഷയിൽ ഇറങ്ങിയ പുതിയ പുസ്തകം നരിഞ്ച (Narinjah) ഇംഗ്ലീഷിൽ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല . Bitter orange എന്ന പേരിൽ 2021 ഓടു കൂടിയേ ഇംഗ്ലീഷിൽ ലഭ്യമാകൂ എന്നാണ് അറിയാൻ കഴിഞ്ഞത്.
തന്റെ മുത്തശ്ശി കാലഘട്ടത്തിലെ ഓർമകുറിപ്പുകൾ അടങ്ങിയ ഈ പുസ്തകത്തിൽ പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനാവില്ല. ചൈനീസ്, നൈജീരിയൻ, പാകിസ്ഥാൻ സഹപാഠികളുള്ള സുഹുർ എന്ന ഇരുപതുവയസ്സുകാരിയായ ഒമാനി വിദ്യാർത്ഥിയിലൂടെ  കഥ പറഞ്ഞുപോകുന്ന ഒരു രീതിയാണ് ഈ പുസ്തകത്തിൽ അവലംബിച്ചിട്ടുള്ളത്.
തന്റെ മുത്തശ്ശിയുടെ  അതിശയകരമായ ജീവിത കഥയെയും,നാരക തെയ്യോടുള്ള അവരുടെ കരുതലുകളെയും    വിദൂര ഗ്രാമത്തിലെ ബാല്യകാല ഓർമ്മകളെയും സൂക്ഷ്മമായി തന്നെ അവർ രേഖപ്പെടുത്തുണ്ട് . എങ്കിലും മുത്തശ്ശി എന്ന കേന്ദ്ര കഥാപാത്രത്തിൽ നിന്നും ഇടയ്ക്കു തെന്നി മാറി തനറെ ഹോസ്റ്റൽ ജീവിതവും , പാക്കിസ്ഥാൻ വിദ്യാർത്ഥിനിയായ ഇമ്രാനുമായി രഹസ്യമായി വിവാഹിതരായ തനറെ സുഹൃത്തുക്കൾ നേരിടുന്ന പ്രതിസന്ധികളുടെയും കഥകൾ അവർ പങ്കുവെക്കുന്നുണ്ട്. അതുപോലുള്ള  സംഭവങ്ങളുടെ ഉപരിപ്ലവമായ വിവരണങ്ങളിലൂടെയാണ്  നോവൽ വികാസം പ്രാപിച്ചു വരുന്നത്. പക്ഷെ ഒരിടത്തെത്തുമ്പോൾ അത് ലക്ഷ്യമില്ലാതെ ഉഴറുന്നതു കാണാം.
ഓർമ്മയുടെ ഒരു പ്രദർശനമാണ് ഈ നോവൽ എന്നു പറയാം .  വാടിയ പൂക്കളുടെ മങ്ങിയ മണം പോലെ തേടിവരുന്ന ഓർമകളെ നമ്മുടെ മുന്നിലേക്കിട്ടു തരികയാണ് എഴുത്തുകാരി.അതിൽ മരണവുമായി ബന്ധപ്പെട്ട ഓർമകളുമുണ്ട്. യാത്ര എന്ന അധ്യായത്തിൽ സുമയ്യയുടെ ഭർത്താവ് സാലിം ഒമാനിലെ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് അവരെയും കൂട്ടി പോകുന്നുണ്ട്.അവരുടെ ബന്ധത്തിലെ പൊരുത്തക്കേടുകളെ കുറിച്ച് വിവരിക്കുമ്പോൾ ഭയം എന്ന വികാരം കൊണ്ട്  ഭാര്യയെ അടക്കി നിർത്തി വാഴുന്ന ഒരു ഭർത്താവിന്റെ മുഖം നമുക്ക് മുന്നിൽ തെളിയും. സാലിമിന്റെ ഞൊടിയിടയിൽ മാറുന്ന പെരുമാറ്റം കുമ്പളങ്ങി നെറ്സ് എന്ന സിനിമയിലെ ഫഹദ് ഫാസിൽ അഭിനയിച്ച ഷമ്മിയുടെ ചേഷ്ടകളോട് എവിടെയൊക്കെയോ സാമ്യം തോന്നുന്നുണ്ട് . ഇവിടെ പക്ഷെ സാലിമിന് ഷമ്മിയുടേതുപോലെയുള്ള മാനസികരോഗങ്ങളൊന്നുമില്ല.പേടിച്ചു വിറച്ചു ജീവിക്കുന്ന സുമയ്യ  നീന്തലറിയാത്ത തന്റെ ഭർത്താവ് ഇരുട്ടുമുറ്റിയ ആഴമുള്ള കുളത്തിലേക്ക് വീണപ്പോളും ,വെപ്രാളത്തിൽ അയാൾ മുങ്ങി പൊങ്ങുമ്പോഴും ഒരക്ഷരം മിണ്ടാനാകാതെ അന്തിച്ചു നില്കുന്നുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. മരണ വീടിനെ ഓർമ്മിപ്പിക്കുന്ന മറ കെട്ടിയ തുണികൾ  ചില അധ്യായങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അത്തരം  ഓർമ്മകൾ മുത്തശ്ശിയുടെ മരണത്തോടെ അവസാനിക്കുകയും ചെയ്യുന്നു.
ഓർമകളുടെ സാഹിത്യത്തിന് ലോകത്തെവിടെയും  കേൾവിക്കാരുണ്ടാകും. സംസ്കാരം, കല, സാഹിത്യം എന്നിവയ്ക്കുള്ള സുൽത്താൻ ഖാബൂസ് അവാർഡ് 2016 ൽ നേടിയ കൃതിയാണിത്. ഇതിനെ ഒരു നോവൽ എന്ന് വിളിക്കാമോ എന്ന് സംശയമാണ്. നോവൽ ഘടനയുടെ സമ്പ്രദായീക രീതികളൊന്നും ഇതിലെ അധ്യായങ്ങൾക്കില്ല. ഒരു അധ്യായത്തിൽ നിന്നും തുടർച്ചയായി മറ്റൊന്നിലേക്കു ഊളയിട്ടിറങ്ങുന്ന കഥാപാത്രങ്ങളും കുറവാണ് . അതുകൊണ്ടു തന്നെ വായനക്കിടയിൽ ചില അധ്യായങ്ങൾ  വായിക്കാതെ വിട്ടാലും വായനയെ കാര്യമായി ബാധിക്കും എന്നു തോന്നുന്നില്ല.
ഭാഷയെ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ ജോഖ വിജയിച്ചിട്ടുണ്ടെന്നു വേണം പറയാൻ. തന്റെ മുൻ പുസ്തകത്തിലെന്ന പോലെ ഇതിലും പൂർവകാല ഒമാനിനെ വരച്ചിടാനും അവർക്കു കഴിഞ്ഞു.  മതപരമായ ചട്ടക്കൂടുകളിൽ ഒതുങ്ങി നിന്നുകൊണ്ടുള്ള അന്നത്തെ കുടുംബ ജീവിതങ്ങളുടെ ഒരു പ്രതിഫലനം പുസ്തകത്തിൽ ദൃശ്യമാണ് . വിവർത്തന കൃതികൾക്ക് മലയാളത്തിൽ പേരിടുന്നതിലെ വ്യത്യസ്ത ഇവിടെയും കാണാം. അവരുടെ മലയാളത്തിലേക്കു വന്ന  മുൻ കൃതിയിലും അത്തരമൊന്നുണ്ടായിരുന്നു. സയ്യിദാത് അൽ ഖമർ എന്ന ആ പുസ്തകം ഇംഗ്ലീഷിൽ എത്തിയപ്പോൾ Celestial Bodies എന്നായി.മലയാളത്തിലെത്തിയപ്പോൾ നിലാവിന്റെ പെണ്ണുങ്ങൾ  എന്നായി .മലയാളം പേരാണ് മൂലകൃതിയുടെ പേരിനോട് ശരിക്കും നീതി പുലർത്തിയുടെതെന്നു തോന്നുന്നു.
നരിഞ്ച എന്ന അറബി വാക്കിന് നാരങ്ങ ,ഓറഞ്ച് എന്നൊക്കെ അർത്ഥം  കാണുന്നുണ്ട്.  ഈ പുസ്തകം ഇംഗ്ലീഷിൽ അടുത്ത വർഷം പുറത്തിറങ്ങുന്നതു  Bitter Orange എന്ന പേരിലാണ് .പക്ഷെ പുസ്തകത്തിന്റെ പേര് മലയാളത്തിലേക്ക് വന്നപ്പോൾ ഇംഗ്ലീഷ് പേരിലെ കയ്പ് മധുരമായി. ഒരുപക്ഷെ ഓർമ്മകൾ മധുരിക്കുന്നതുകൊണ്ടാകാം  ഈ പുസ്തകത്തിനു മധുര നാരകം എന്നു തന്നെ  പേരിട്ടത് !

Leave a comment