കൃഷ്ണ Chain of Custody – അനിതാ നായർ

 

തിരക്കു പിടിച്ച , സമ്പന്നരുള്ള  ,ഐ ടി പാർക്കുകൾ നിറഞ്ഞ,തിളങ്ങുന്ന മുഖമുള്ള ബാംഗ്ലൂരിനെ നമുക്ക് ഏവർക്കും പരിചിതമാണ്. എന്നാൽ ബാംഗ്ലൂരിന്റെ നമ്മൾ പലരും അറിയാത്തതും ,മറഞ്ഞിരിക്കുന്നതുമായ   മറ്റൊരു മുഖത്തിന്റെ  അതിന്റ് ഇരുണ്ട പശ്ചാത്തലത്തിൽ കഥ പറയുകയാണ് അനിത നായർ, കൃഷ്ണ (ചെയിൻ ഓഫ് കസ്റ്റഡി )എന്ന തനറെ നോവലിലൂടെ.
ഇതൊരു കുറ്റാന്വേഷണ കഥയാണോ? ആണെന്ന് പറയാം , ഒന്നല്ല നിരവധി കുറ്റകൃത്യങ്ങളുടെ പിന്നാമ്പുറം അന്വേഷിച്ചു പോകുകയാണ് ഈ പുസ്തകം.
ബാംഗ്ലൂരിലെ പ്രമുഖ  അഭിഭാഷകനായ ഡോ. റാത്തോർ ഒരു ദിവസം കൊല്ലപ്പെടുകയും  അവിടേക്കു കേസന്വേഷിക്കാൻ ഇൻസ്പെക്ടർ ഗൗഡ എത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത് .പക്ഷെ അവിടുന്നങ്ങോട്ട് നിരവധി ആളുകളുടെ ജീവിതത്തിൽ നിന്നുള്ള കഥകൾ നമ്മൾ വായിക്കാൻ തുടങ്ങും. കേസന്വേഷണത്തിൽ വെളിപ്പെടുന്ന നിരവധി സംഭവങ്ങളുണ്ട്. കഥ പറയുന്ന രീതി റിയലിസ്റ്റിക് തരത്തിൽ ആയതുകൊണ്ട് കഥയുടെ ഗതി നമ്മൾ വിചാരിക്കുന്ന വേഗത്തിൽ ചിലപ്പോൾ ആകണമെന്നില്ല.
തന്റെ വീട്ടുജോലിക്കാരിയുടെ 12 വയസ്സുള്ള മകൾ ഒരു ദിവസം സ്കൂളിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമാവുകയും, അന്വേഷണത്തിൽ നഗരത്തിലെ തിരക്കേറിയ ശിവാജി നഗർ മാർക്കറ്റ് ഏരിയയിൽ അവസാനമായി കാണപ്പെടുകയും ചെയ്യുന്ന ആ കേസുമായി ബന്ധപ്പെട്ട് ,മുൻപ് നടന്ന കൊലപാതകത്തിലേക്ക് കണ്ണി  ചേർക്കാവുന്ന വേറെയും നിരവധി കാര്യങ്ങൾ പുസ്തകത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്.
ആ  അന്വേഷണങ്ങൾ  ബാംഗ്ലൂർ നഗരം , ചെറുപ്പക്കാരായ പെൺകുട്ടികളെ ലൈംഗികമായി കടത്തുന്നതിനുള്ള കേന്ദ്രമായി മാറിയെന്ന ഗുരുതരമായ കണ്ടെത്തലിലേക്ക് എത്തുന്നതാണ്  നോവലിലെ സുപ്രധാന ഘട്ടം.  അറിയപ്പെടുന്ന അഭിഭാഷകന്റെ കൊലപാതകവുമായി പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടെ  തിരോധാനം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളത് നിങ്ങൾക്കീ പുസ്തകത്തിൽ വായിക്കാം. കൊലപാതകത്തിൽ  നമ്മൾ സംശയിക്കാൻ സാധ്യതയുള്ള നിരവധി കഥാപാത്രങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നുണ്ട്, അതൊരു പക്ഷെ വായനക്കാരെ മനഃപൂർവം ആശയകുഴപ്പത്തിലാക്കാൻ സൃഷ്ടിച്ചതാണെന്നു പറയാൻ കഴിയില്ല . സമാന്തരമായി നിരവധി കഥകൾ നോവലിൽ സഞ്ചരിക്കുന്നുണ്ട് . മയക്കുമരുന്നിന്റെ ഉപയോഗം ചെറിയരീതിയിലെങ്കിലും ഉള്ള ഗൗഡയുടെ കൌമാരക്കാരനായ മകൻ, അത്യാഗ്രഹിയായ കാമുകൻ , ഷോപ്പിംഗിന് പോക്കറ്റ് മണി ആവശ്യമുള്ള കോളേജ് വിദ്യാർത്ഥിനിയായ അവന്റെ കാമുകി രേഖ, ബോംബെ, യുപി, ബംഗ്ലാദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെ  ബാംഗ്ലൂരിലെത്തിക്കുന്ന കൃഷ്ണൻ,പൂജാരി,അയാളുടെ വികലാംഗയായ ഭാര്യ എന്നിങ്ങനെ കഥാപാത്രങ്ങൾ അവരുടെ കഥകളുമായി കൂടെ തന്നെയുണ്ട്.
ഈ നോവലിനായി നല്ലവണ്ണം ഗവേഷണം നടത്തിയിട്ടുണ്ടെന്ന് അനിത  നായർ പറയുന്നു.  ഇന്ത്യയിലെ 55 ദശലക്ഷം കുട്ടികൾ ഈ റാക്കറ്റിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് കണക്കാക്കുന്ന ഒരു പ്രാദേശിക മാധ്യമ റിപ്പോർട്ട്  ആണ് ഈ വിഷയത്തിൽ ഒരു പുസ്തകം എഴുതാൻ  കാരണം എന്നാണ് എഴുത്തുകാരി പറയുന്നത്.
ഇൻസ്പെക്ടർ ഗൗഡ നോവൽപരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് കൃഷ്ണ . ഈ പുസ്തകം വായിക്കാൻ ആദ്യ പുസ്തകം വായിക്കണമെന്ന് നിർബന്ധമൊന്നുമില്ല. അതുവായിച്ചാൽ ഇൻസ്പെക്ടർ  ഗൗഡയുടെ സ്വഭാവം  ഒരുപക്ഷേ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞേക്കും എന്നുമാത്രം .കാരണം ഗൌഡയുടെ ജീവിതവും ഇതിൽ കാര്യമായി വരുന്നുണ്ടല്ലോ.
കുറ്റാന്വേഷണം ഉണ്ടെന്ന് കരുതി ഓരോ പേജിലും ട്വിസ്റ്റുകൾ  കുത്തിനിറച്ച് അനാവശ്യ ഉദ്വേഗങ്ങളൊന്നും  സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ല. യഥാർഥ സംഭവങ്ങളുമായി ഇതിലെ ചില കാര്യങ്ങളിൽ സാമ്യമുള്ളതുകൊണ്ടോ അല്ലെങ്കിൽ സ്വാധീനികുകയോ ചെയ്തതുകൊണ്ടാകാം വായിക്കുമ്പോൾ  അത് യാഥാർത്യത്തോട് വളരെ അടുത്തു നില്ക്കുന്നു എന്നൊരു തോന്നൽ വായനക്കാരനിൽ ഉണ്ടാക്കാൻ പുസ്തകത്തിന് കഴിയുന്നുണ്ട്. എഴുത്തുകാരിയുടെ കയ്യടക്കം എന്നൊക്കെ പറയുന്നത് ചിലപ്പോൾ ഇതൊക്കെ ആകുമല്ലേ?
മാതൃഭൂമി ബുക്സ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സ്മിത മീനാക്ഷിയാണ്.

 

Leave a comment