കടൽ, ആഴവും പരപ്പുമുള്ള മനുഷ്യമനസ്സ് പോലെയാണെന്നാണല്ലോ എഴുത്തുകാരിലാരോ എഴുതിവെച്ചിരിക്കുന്നത്. എന്തായാലും മനസ്സും കടലുമായുള്ള ഒരു താരതമ്യം ആരും തെറ്റു പറയുകയുമില്ല.അനന്തമായി നീണ്ടു പരന്നു കിടക്കുന്ന കടലും, എത്രവേണമെങ്കിലും കഥകൾ സൃഷ്ടിക്കാനുള്ള മനുഷ്യ മനസ്സിന്റെ ആഴവും, ഒന്നോർത്താൽ അവ തമ്മിലുള്ള ആ സാദൃശ്യം എവിടെയൊക്കെയോ ഉണ്ട് . ഒന്നു മുങ്ങിത്തപ്പിയാൽ ഒരു കഥയെങ്കിലും കിട്ടാത്തവരെങ്കിലുമുണ്ടോ ഇവിടെ?
മനുഷ്യർക്കാണോ കഥയുണ്ടാക്കാൻ പഞ്ഞം?
കടലും,കടൽ ജീവിതവും, അതുമായി ചുറ്റിപ്പറ്റിയുള്ള ഒരു കഥയാണ് രാജീവ് മേനോന്റെ കടൽകിനാവ് എന്ന നോവൽ നമ്മോടു പറയുന്നത്.
ഈ ഗ്രൂപ്പിലെ തന്നെ പരിച്ചയപ്പെടുത്തലിലൂടെയാണ് ഈ പുസ്തകം ഞാൻ വാങ്ങി വായിക്കുന്നത്. പോരാത്തതിന് എഴുത്തുകാരൻ എന്റെ നാട്ടുകാരനും, ഇരിഞ്ഞാലകുടയാണ് അദ്ദേഹത്തിന്റെ സ്വദേശം .
ചൂഷണം, ദാരിദ്ര്യം,അതിജീവനം,മരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇവിടെയും അതൊക്കെ തന്നെയാണ് മുഖ്യവിഷയങ്ങൾ. കഥയുടെ പശ്ചാത്തലവും ഭൂമികയും നമുക്ക് അധികം നേരിട്ട് പരിചയമില്ലാത്ത ഇടങ്ങളാണെന്ന് മാത്രം. ഏതിടങ്ങളിലായാലും മനുഷ്യരുടെ അവസ്ഥക്കു മാറ്റമൊന്നുമില്ല.
സമുദ്രയാത്രയ്ക്കിടെ ഒരു ചരക്ക് കപ്പൽ ആഫ്രിക്കയുടെ ഒരു തുറമുഖ തീരമായ മോപ്പെട്ടോയിൽ അടുപ്പിക്കേണ്ടി വരുന്നതോടെയാണ് കഥ തുടങ്ങുന്നത് . കപ്പലിന്റെ കേടുപാടുകൾ തീർക്കുവാൻ അവിടെ നിന്നുള്ള സഹായികൾ കപ്പലിൽ ഏത്തപ്പെടുന്നു.ജോലിക്കിടയിൽ കണ്ടുമുട്ടുന്ന മൊസാംബിക് വംശജനായ ജെറോമിനോ അബീലിയോ വിജയോട് തന്റെ ജീവിതം പറഞ്ഞു തുടങ്ങുന്നതോടെ കഥപശ്ചാത്തലം മൊസാംബിലേക്ക് പറിച്ചു നടപ്പെടുന്നു. ചുവന്ന കല്ലുകളുടെ ഫലഭൂയിഷ്ഠമായ സാന്നിധ്യമുള്ള ഇടമാണ് മൊസാംബിക്ക്. കൊളോണിയൽ കാലത്തെ അവസ്ഥകളിൽ നിന്നും ഇന്നും മോചിതരാകാത്ത ജനതയാണവിടെ ഉള്ളത്. ജെറോമിനോയുടെ കഥ മുഴുവൻ കേട്ടു കഴിയുമ്പോൾ താനനുഭവിക്കുന്നതൊന്നും ഒന്നുമല്ല എന്ന് വിജയ് മനസ്സിലാക്കുന്നു.എല്ലാ സുഖ സൗഭാഗ്യങ്ങളുടെയും നടുവിൽ കിടന്നു പൂണ്ടു വിളയാടുകയും , വിട്ടുകൊടുക്കാൻ മടികാണിക്കുന്നതിന്റെ കടുംപിടുത്തതിൽ വിവാഹമോചനത്തിലേക്കെത്തി നിൽക്കുന്ന തനറെ ജീവിതം കുരുക്കഴിച്ചെടുക്കുക്കാൻ അയാളുടെ കഥ അവനു വെളിപാട് നൽകുന്നുണ്ട്.
ദാരിദ്ര്യം കടന്നു വരുന്ന നിരവധി കഥകൾ മുൻപും ഉണ്ടായിട്ടുണ്ട്. അപ്പോൾ ഈ കഥ നിങ്ങളെ മടുപ്പിക്കുമോ? ഇല്ലേയില്ല …ഉറപ്പു തരാം.. വായിച്ചു തുടങ്ങിയാൽ അത് തീർക്കാതെ പുസ്തകം നിലത്തു വെയ്ക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് പുസ്തകത്തിപ്പോൾ ഉണ്ട്. ഒറ്റയിരിപ്പിനു വായിക്കുക എന്ന് പറയാറില്ലേ? അതുപോലെ.
ഈ കഥ ഒരു ഓർമപ്പെടുത്തലാണ്.. നമ്മൾ അനുഭവിക്കുന്ന കഷ്ടതകളെക്കാളും ,ദുരിതങ്ങൾ പേറി നിരവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. അവരെ കൂടി കണ്ണ് തുറന്നു കാണാനും, കൂടെ കൊണ്ടു നടക്കുന്ന ഒഴിവാക്കാവുന്ന പിടിവാശികളും ഒന്ന് വിശകലനം ചെയ്യാൻ ഈ പുസ്തകം നമ്മളെ ഓർമ്മപ്പെടുത്തും.
ഡിസി ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്.
