മഹാബലിയെയും ഓണത്തെയും കുറിച്ചൊരു ആധികാരിക പുസ്തകം

 

കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ തിരുവോണമായി. എങ്കിൽ പിന്നെ  ഓണത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തെ കുറിച്ചാകട്ടെ  ഇത്തവണ എന്ന് വിചാരിച്ചു. കഴിഞ്ഞ കൊല്ലം ഏതാണ്ട് ഈ സമയത്തു കൈയ്യിൽ കിട്ടിയതാണ് കെ ടി രവിവർമയുടെ മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും എന്ന ഈ പുസ്തകം. പക്ഷെ വായന നടന്നത് ഇപ്പോഴാണെന്നു മാത്രം. 

നൂറ്റാണ്ടുകൾ പഴക്കമുണ്ട് നമ്മൾ ആഘോഷിക്കുന്ന ഈ ഓണത്തിന്. ഓണത്തിന്റെ നിലവിലുള്ള പൊതുവായ ധാരണകളെ പൊളിച്ചെഴുതുന്ന ഒരു പുസ്തകമൊന്നുമല്ല ഇത്. എങ്കിലും നമ്മൾ കരുതി പോരുന്ന മഹാബലി എന്ന മിത്തും ഓണവുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു അല്ലെങ്കിൽ അവർ തമ്മിൽ എന്തെങ്കിലും ബന്ധം പ്രത്യക്ഷത്തിൽ ഉണ്ടോ? ഉണ്ടെങ്കിൽ എന്റ തെളിവാണ് ചരിത്രത്തിൽ ഉള്ളത് എന്നൊക്കെയാണ് ഈ പഠനം നമ്മളോട് പറയുന്നത്. ഋഗ്വേദം മുതൽ ഓണപ്പാട്ടുകൾ വരെ എന്ന മൂലകൃതിയുടെ പുനരാവിഷ്കരണമാണ് ഈ പഠനം. അടിസ്ഥാനരഹിതങ്ങളായ വിശ്വാസങ്ങളെയെല്ലാം നമുക്ക് മിത്തുകളെന്നു വിളിക്കാനാണ് ഇഷ്ടം. പക്ഷെ വിശ്വാസികളിലേക്കു വരുമ്പോൾ മിത്തുകൾ കെട്ടുകഥകൾ അല്ലേയല്ല,സത്യകഥകൾ തന്നെയാണ്.മിത്തുകളിൽ അടങ്ങിയിരിക്കുന്ന പ്രതീകങ്ങളെ ചരിത്രത്തിന്റെ പിന്ബലത്തോട് കൂടി വെളിച്ചത്തു കൊണ്ടുവരികയാണ് ചരിത്രകാരന്മാരുടെ ഒരു രീതി.പരശുരാമന്റെ മഴുവെറിയലും കേരളം വീണ്ടെടുത്തുമായി ബന്ധപ്പെട്ട മിത്തിനെ ,കേരളത്തിലെ കാടുകൾ വെട്ടിത്തെളിച്ചു ജനവാസയോഗ്യമാക്കാൻ പരശുരാമൻ നേതൃത്വം കൊടുത്തിട്ടുണ്ടാകാം എന്നവർ വ്യാഖാനിക്കുന്നു. 

മഹാവിഷ്ണു വാമനാവതാരം പൂണ്ട് മഹാബലി എന്ന അസുരചക്രവർത്തിയെ തന്റെ മൂന്നാമത്തെ ചുവടുകൊണ്ട്  പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയ കഥയാണല്ലോ നമ്മുടെ ഓണവുമായി ബന്ധപ്പെട്ടു കിടക്കുന്നത് .മിത്ത് എന്നതിനപ്പുറം ഇതിനെ സംബന്ധിച്ചു ശാസ്ത്രീയമായൊരു പഠനം ഇതുവരെ ഉണ്ടായിട്ടില്ല എന്ന വസ്തുതയാണ് ഈ പുസ്തകത്തിന്റെ പിറവിക്കു ആധാരം. മഹാബലി എന്ന കഥാപാത്രം കേരളത്തിന്റെ മാത്രം സ്വന്തമാളാണ് എന്നൊരു പൊതു ധാരണ എല്ലാവർക്കും ഉണ്ട്. എന്നാൽ ഒരു കാലത്ത് ഗുജറാത്തിലും , ഡെക്കാനിലും ബലി ആരാധന പ്രബലമായിരുന്നു എന്ന്  ഈ പുസ്തകം നിരവധി തെളിവുകളോടെ വിവരിക്കുന്നു.അത് പിന്നീട് മധ്യകാലത്തെപ്പോഴോ കേരളത്തിലേക്ക് വ്യാപിക്കുകയാണുണ്ടായത്. ഓണത്തിന്റെ ആഘോഷ വശത്തെ വിളവെടുപ്പുൽസവം,വസന്തോൽസവംഎന്നെല്ലാം ഒഴുക്കനായി പറയുന്നതിന് പകരം നരവംശ ശാസ്ത്രത്തിന്റെ സഹായത്തോടുകൂടി അതിന്റെ വേരുകൾ തേടി ചരിത്രാതീത കാലം വരെ ഇറങ്ങിചെല്ലാനും ഈ കൃതിയിൽ ഒരു ശ്രമം നടത്തിയിട്ടുണ്ട്. ചുരുക്കി പറയുകയാണെങ്കിൽ ഇതിൽ അവതരിക്കപ്പെട്ടിട്ടുള്ള വസ്തുതകളൊന്നും പുതിയ കണ്ടുപിടുത്തങ്ങളല്ലെന്നും ചിതറി കിടക്കുന്ന അറിവിനെ ഒന്നിച്ചു കൊണ്ടു വരിക മാത്രമാണ് ലേഖകൻ ചെയ്തിട്ടുള്ളതെന്നും പറയാം . പ്രധാനമായും നാലു ഭാഗങ്ങളായി പുസ്തകം തിരിച്ചിട്ടുണ്ട്. ആദ്യഭാഗങ്ങളിൽ മതാധിഷ്ഠിത മിത്തുകളെയും ,നാടോടി മിത്തുകളെയുമൊക്കെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. അവസാന ഭാഗത്തിലാണ് കേരളവും മഹാബലിയുമൊക്കെ കടന്നു വരുന്നത്. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനുമായി ബന്ധപ്പെട്ട കഥയുടെ വേരുകൾ വേദകാലം വരെ ഇറങ്ങി ചെല്ലുന്നുണ്ട്. വാമനന്റെ മൂന്നു കാൽവെപ്പ് കൊണ്ട് നടത്തിയ കൃത്യത്തിന് സമാനമായ ഒരു മിത്ത് പാർസികളുടെ സെറോസ്ട്രിയൻ മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ അവെസ്റ്റയിലും ഉണ്ടെന്ന് പറയപ്പെടുന്നു. അതിന്റെ കഥ ഈ പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. മൂന്നാമത്തെ കാൽവെപ്പിന് ബലി സ്വന്തം തല കുനിച്ചുകൊടുത്തുവെന്നും അപ്പോൾ വിഷ്ണു തലയിൽ ചവുട്ടി ബലിയെ പാതാളത്തിലേക്ക് താഴ്ത്തി എന്നുമുള്ള കഥ ഇന്ത്യയിലുടനീളം പ്രചാരത്തിലുണ്ട്. പക്ഷേ ഇങ്ങനെയൊരു പാഠം പുരാണങ്ങളിൽ ഒരിടത്തുമില്ല. മതവിശ്വസങ്ങളെ ആധാരമാക്കിയ വാമന-ബലി മിത്തുകളുടെ അവലോകനത്തിൽ നായകൻ വിഷ്ണുവും,വാമനനുമാണല്ലോ.  ജൈന പുരാവൃത്തത്തിലും ഇതേ ബലി പരാമർശമുണ്ട് . അവിടെ ഒരു ദുഷ്ട കഥാപാത്രമായി അവതരിക്കപ്പെടുന്ന  ബലി മഹാഭാരതത്തിൽ എത്തുമ്പോൾ ചില സദ്ഗുണങ്ങൾ ആർജ്ജിക്കുന്നുവെങ്കിലും അവിടെയും പ്രതിനായകൻ തന്നെയാണ്. പുരാണങ്ങളിലെ ബലി കഥാപാത്രമാകട്ടെ സദ്ഗുണസമ്പന്നനായ ബലിയ്ക്ക് ഒരു ഉപനായകന്റെ  സ്ഥാനമാണുള്ളത്. വിഷ്ണു ബലിയെ ശിക്ഷിച്ചതിന് ന്യായീകരിക്കാൻ പുരാണ കർത്താക്കൾക്കു പാടുപെടേണ്ടി വന്നിട്ടുണ്ട്. ബലിയെ സംബന്ധിച്ച നാടോടി മിത്തുകളും അവയെ ആസ്പദമാക്കിയ അനുഷ്ഠാനങ്ങളും കേരളത്തിന്റെ മാത്രം പ്രത്യേകത യാണെന്നുള്ള പൊതുധാരണയെ ഈ പുസ്തകം പൊളിച്ചെഴുത്തുന്നുണ്ട്. കേരളത്തിലെ ഓണക്കാലത്തെ  ബലി ആരാധനയും ,മറ്റിടങ്ങളിലുള്ള ബലി ആരാധനാരീതികളും തമ്മിൽ സഹാജതബന്ധമുണ്ടോ എന്നു സംശയം ഈ പുസ്തകം ഉയർത്തുന്നുണ്ട്. കാരണം ബലി പൂജ നടക്കുന്നത് ബാക്കിയെല്ലാ സ്ഥലങ്ങളിലും ദീവാലി കാലത്തോ അല്ലെങ്കിൽ അതിനു തുല്യമായ ആഘോഷകാലത്തോ ആവുമ്പോൾ ഓണക്കാലത്തെ പൂജ അങ്ങനെയല്ലല്ലോ എന്ന കാര്യവും ഇവിടെ ചൂണ്ടിക്കാണിക്കുന്നു. 
മാങ്കുടി മരുതനാർ എന്നൊരു കവി സംഘകാലത്ത് രചിച്ച മതുരൈ കാഞ്ചി   എന്ന കാവ്യത്തിലാണ് ഓണത്തേകുറിച്ച് നമുക്കറിവുള്ളിടത്തോളം ഏറ്റവും പഴയ പരാമർശം അടങ്ങിയിട്ടുള്ളത്. 782 വരികളുള്ള കാവ്യത്തിലെ ഏഴു വരികൾ ഓണത്തെപ്പറ്റിയാണ്. എന്തായാലും മതുരൈ കാഞ്ചി രണ്ടു കാര്യങ്ങൾ തെളിയിക്കുന്നുണ്ട്. ഒരുകാലത്ത് തമിഴകത്ത് ഓണം പൊതുവേ ആചരിച്ചു പോന്നുവെന്നതും ,ആധുനിക ഓണാഘോഷത്തിന്റെ ഏറ്റവും പുരാതനമായ ഇനം ഓണത്തല്ലും ,അഭ്യാസ പ്രകടനങ്ങളും ആണെന്നുള്ളതും. മതുരൈ കാഞ്ചിയിലെ ഓണത്തെ സംബന്ധിച്ച വരികൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മതുരൈ കാഞ്ചിയിലെ ഓണവും ആധുനിക കേരളത്തിലെ ഓണവും തമ്മിൽ സാമ്യങ്ങൾ കാണാൻ ഇളംകുളം കുഞ്ഞൻ പിള്ളയെപോലുള്ളവർ ശ്രമിച്ചിട്ടുണ്ട്. തൃക്കാക്കരയും ഓണവും തമ്മിലുള്ള ബന്ധത്തെസൂചിപ്പിക്കുന്ന രേഖകളൊന്നും കിട്ടിയിട്ടില്ല എന്നു പുസ്തകത്തിൽ പറയുന്നുണ്ട്. ആ ക്ഷേത്രത്തെ കുറിച്ചുള്ള ബന്ധപ്പെട്ട വിവരങ്ങളും പുസ്തകത്തിലുണ്ട്. ഓണകാലത്ത് ഓർമിക്കപ്പെടുന്ന മഹാബലി പ്രാചീന അസ്സീറിയായയിലെ ഒരു രാജാവായിരുന്നു എന്ന ഒരു നിരീക്ഷണവും എൻ വി കൃഷ്ണവാരിയർ 1954 സെപ്റ്റംബര് 5 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഉന്നയിക്കുന്നുണ്ട്. രസകരമായ ആ കഥയും വിശദമായി പുസ്തകത്തിൽ വായിക്കാം. 

വാമന -ബലി മിത്ത് ഒരു സാങ്കൽപ്പിക കഥയാണെന്നിരിക്കെ അത്തരമൊരു സംഭവം എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നു ആലോചിക്കുന്നതിൽ അർത്ഥമില്ല.  
 ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സാഹിത്യമായ ഋഗ്വേദം മുതൽ ആധുനികകാലംവരെ പലപ്പോഴായി രചിക്കപ്പെട്ടിട്ടുള്ള അനേകം കൃതികളിൽ ഈ ത്രിവിക്രമ-വാമന-ബലി മിത്തിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

ഇത്തരത്തിൽപ്പെട്ട പരാമർശങ്ങളെല്ലാം സമാഹരിച്ച് പാഠാന്തരങ്ങൾ പരിശോധിക്കുകയും അവയ്ക്കുള്ള ചരിത്രപരമായ കാരണങ്ങൾ വിശദീകരിക്കുക മാത്രമാണ് ഈ പുസ്തകം ചെയ്തിരിക്കു ന്നത്. തീർച്ചയായും ഈ പുസ്തകം ചരിത്രഗവേഷണശാഖയ്ക്ക് ഒരു നല്ല മുതൽക്കൂട്ടു തന്നെയാണ് ,സംശയമില്ല. 
രഞ്ജിത് ദേശായിയുടെ രാജാരവിവർമ എന്ന നോവൽ വിവർത്തനം ചെയ്തിരിക്കുന്നതും ഇതേ കെ ടി രവിവർമ തന്നെയാണ്. ഡിസി ബുക്സ് ആണ് പ്രസാധകർ. 

Leave a comment