രാമന്റെ പ്രവാസത്തിന്റെ കഥയാണല്ലോ വാൽമീകിയുടെ രാമായണം പറയുന്നത് . ലോക ഇതിഹാസങ്ങളിലൊന്നായ രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് നിരവധി പഠനങ്ങളും , നോവലുകളും പിറവികൊണ്ടിട്ടുണ്ട്. ഒരുപക്ഷെ മൂലകൃതിയെക്കാളും ആളുകൾ അറിയുകയും വായിക്കുകയും ചെയ്തിട്ടുണ്ടാകുക ഇത്തരം നോവലുകളും , ചർച്ചകളുമൊക്കെയാകും. അങ്ങനെ രാമായണത്തിൽ നിന്നും ഒരു പിടി കഥാപാത്രങ്ങളെ പ്രത്യേകിച്ചും സ്ത്രീകഥാപാത്രങ്ങളെ ആധാരമാക്കി കൊണ്ട് സീതയുടെ പക്ഷത്തു നിന്നും കഥപറയുകയാണ് തെലുങ്ക് എഴുത്തുകാരിയായ വോൾഗ എന്നറിയപ്പെടുന്ന പോപുരി ലളിത കുമാരി. വോൾഗ എന്നത് അവരുടെ തൂലിക നാമമമാണ്. എഴുത്തുകാരിയ്ക്ക് 16 വയസുള്ളപ്പോൾ മരിച്ച തന്റെ മൂത്ത സഹോദരിയുടെ പേരായിരുന്നു വോൾഗ . കവിതകൾ എഴുതുവാൻ തുടങ്ങിയപ്പോൾ ഈ പേര് തൂലിക നാമമായി സ്വീകരിക്കുകയായിരുന്നു.
ശൂർപ്പണഖ,അഹല്യ,ഊർമ്മിള,രേണുക,എന്നീ നാല് സ്ത്രീകളുമായി സീതയുടെ കൂടികാഴ്ചകളും അത് സീതയിൽ എപ്രകാരം സ്വാധീനിക്കുകയും, തന്റെ ചിന്തകളെ എങ്ങനെ മാറ്റിമറിക്കുകയും ചെയ്യുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. രാമായണത്തിലെ അരികുവൽക്കരിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളെ തന്റെ മുഖനാളങ്ങളാക്കി പുരാണകഥകളിൽ അന്തർലീനമായിരിക്കുന്ന പുരുഷ മേധാവിത്ത്വ പ്രമാണങ്ങളെ ചോദ്യം ചെയ്യുകയാണ് വോൾഗ തന്റെ പുസ്തകത്തിലൂടെ. പാതിവ്രത്യം,മാതൃധർമം,തുടങ്ങി അമൂർത്തമായ സങ്കല്പ്പങ്ങളിൽ വിശ്വാസമർപ്പിച്ചു ജീവിക്കുന്ന സ്ത്രീ അതെല്ലാം മിഥ്യയായിരുന്നു എന്ന് താൻ കണ്ടുമുട്ടുന്ന മേൽ സൂചിപ്പിച്ച മറ്റു സ്ത്രീകഥാപാത്രങ്ങളുമായുള്ള സംസർഗ്ഗത്തിലൂടെ വെളിപ്പെടുന്ന നിമിഷം അനുഭവിക്കുന്ന ആത്മസംഘർഷമാണ് നോവൽ നമ്മളോട് പകർന്നു വയ്ക്കുന്നത്.ആ തിരിച്ചറിവ് പക്ഷെ സീതയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല എന്നുള്ളതാണ് . ശൂർപ്പണഖ,അഹല്യ,ഊർമ്മിള,രേണുക എന്നിവരും ആ യാഥാർഥ്യം തിരിച്ചറിഞ്ഞവരാണ്. തീർച്ചയായും അത്തരം പക്ഷത്തു നിന്നുള്ള രചനകൾ വെളിപ്പെടുമ്പോൾ തീർച്ചയായും രാമൻ അവതാര പുരുഷനോ, മര്യാദാപുരുഷനോ ആയിരിക്കില്ല. ഇവിടെയും സ്ഥിതി മറിച്ചല്ല. സൗന്ദര്യത്തിന്റെ ആരാധികയായ ശൂർപ്പണഖ വൈരൂപ്യം കൊണ്ടുള്ള വേദനയാൽ ഒരു കാലത്തു ജീവിച്ചുവെങ്കിലും പതിയെ അവൾ അതിൽ നിന്നും മോചിതയാകുന്നുണ്ട്.സൗന്ദര്യത്തെ ആരാധിക്കാൻ ,രൂപഭംഗിയുടെയും വൈരൂപ്യത്തിന്റെയും അന്തഃസാരം മനസിലാക്കയിടെയ്ക്കാൻ അവർ തന്നോട് തന്നെ പൊരുതി.പുരുഷനുമായുള്ള ബന്ധത്തിൽ മാത്രമല്ല സ്ത്രീയുടെ ജീവിതത്തിന്റെ ധന്യത എന്നവർ തിരിച്ചറിയുന്നു . സുധീര എന്ന അവരുടെ പുരുഷനെ കാണുമ്പോൾ സീത അമ്പരന്നു നിൽക്കുന്നുണ്ട്. പിന്നീട് കാര്യങ്ങൾ മനസ്സിലാക്കി കഴിയുമ്പോൾ ആ അമ്പരപ്പ് ആരാധനയിലേക്കും വഴിമാറുന്നുമുണ്ട്.അതുപോലെ അഹല്യക്കും, രേണുകയ്ക്കും അവരുടേതായ വെളിപാടുകളും ചോദ്യങ്ങളും ഉണ്ട്. രാമൻ വനവാസത്തിനു പോയപ്പോൾ അനുഗമിച്ച ലക്ഷ്മൺ ഊർമിളയോട് ഒരു വാക്കു പോലും പറയാതെയാണ് പോകുന്നത്. തന്നെ വിസ്മരിച്ച ലക്ഷ്മണനോട് താൻ എന്ത് തെറ്റാണ് ചെയ്‌തെതെന്നും ഊർമിള ചിന്തിക്കുന്നുണ്ട്. അതിനു പകരമായി സ്വയം ഏകാന്ത വാസം തിരഞ്ഞെടുക്കുകയാണ് അവർ. ഏകാന്തതയുടെ സ്വയം കണ്ടെത്താൻ അവർ ശ്രമിക്കുന്നു.
പുരുഷന്മാരെ അവരുടെ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നത് തികച്ചും നിരർത്ഥകമാണെന്ന് രേണുകയും സീതയോട് പറയുന്നുണ്ട് .തന്നെ വിധിക്കാൻ ആർക്കും അവകാശം നൽകാൻ വിസമ്മതിക്കുന്ന അഹല്യയെ ഇതിൽ നാം കാണുന്നുണ്ട് . ‘ഒരു വിചാരണയ്‌ക്ക് ഒരിക്കലും സമ്മതിക്കരുത് സീതേ ‘, വിശ്വാസത്തിന് തെളിവ് ആവശ്യമില്ലെന്ന് അവർ അവളെ ഉപദേശിക്കുന്നു.
അഹല്യയുടെ മൂർച്ചയുള്ള ഉപദേശങ്ങൾ ആദ്യമൊക്കെ ഒരു അർത്ഥവും കണ്ടെത്താൻ സീതയ്ക്ക് കഴിഞ്ഞില്ലെങ്കിലും പിന്നീട് രാമനിൽ നിന്നും നിന്ന് വേർപിരിഞ്ഞതിനുശേഷമുള്ള ആ സമയങ്ങളിൽ അഹല്യയുടെ വാക്കുകളുടെ പിന്നിലുള്ള സത്യം എന്തെന്ന് മനസ്സിലാക്കാൻ സീതയെ പ്രേരിപ്പിക്കുന്നുണ്ട് .തുടക്കത്തിൽ സീതയിലെ ഒരു സാധാരണ പെൺകുട്ടിയെ കാണുന്ന വായനക്കാർ ഒടുവിൽ അവളെ പക്വതയുള്ള, ചിന്താശേഷിയുള്ള, സ്വയം പ്രബുദ്ധയായ ഒരു സ്ത്രീയായി കാണാൻ കഴിയുന്നു എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത .രാമനിലേക്കു വരുമ്പോൾ തന്റെ രാജ്യത്തെ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ലങ്ക രാജാവായ രാവണനെ പ്രകോപിപ്പിക്കുകയായിരുന്നു പതിനാലു വർഷത്തെ വനവാസം കൊണ്ട് രാമന്റെ പദ്ധതി എന്നാണ് ഈ നോവലിലെ ഭാഷ്യം.
ഈ പുസ്തകത്തിൽ സ്ത്രീകളുടെ ദുരിതമല്ല ഉയർത്തിക്കാട്ടുന്നത് . മറിച്ചു പുരുഷാധിപത്യത്തിന്റെ ബന്ധങ്ങൾ എങ്ങനെ തകർക്കപ്പെടുന്നു എന്നുള്ളതാണ് . ഇതിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളുടെ വിമോചനം പുരുഷാധിപത്യത്തിൽ നിന്നുമാണ്.വിമുക്ത യാകുന്നത് ആണത്ത അധീശത്വത്തിൽ നിന്നും , അവർ സൃഷ്ടിച്ചു വെച്ച കെട്ടുപാടുകളിൽ നിന്നും.
വോൾഗയുടെ എഴുത്തിലെ സൂക്ഷ്മവും ശക്തവുമായ ആഖ്യാന ശൈലി വായനക്കാരെ ആകർഷിക്കുക തന്നെ ചെയ്യും. അവരുടെ സ്ത്രീപക്ഷ വീക്ഷണവും ഇതിഹാസത്തെക്കുറിച്ചുള്ള വ്യാഖ്യാനവും എടുത്തു പറയേണ്ടതാണ്.
തെലുങ്കിൽ ‘വിമുക്ത കഥ സമ്പുതി’ എന്ന പേരിലിറങ്ങിയ ഈ ചെറുകഥാ സമാഹാരത്തിന് 2015 ൽ സാഹിത്യ അക്കാദമി അവാർഡ് നേടുകയുണ്ടായി. വെസ്റ്റ്ലാൻഡ് ആണ് മലയാളത്തിൽ പുസ്തകം ഇറക്കിയിരിക്കുന്നത്.പരിഭാഷ നിർവഹിച്ചിരിക്കുന്നത് ഡോ എം സുപ്രിയയും
