ഏറെ വിവാദങ്ങളും നിഗൂഢതകളും ,വെളിപ്പെടാത്ത ഒട്ടേറെ രഹസ്യങ്ങളും ഉള്ള ആളാണ് സോവിയറ്റ് റഷ്യ വാണ സ്റ്റാലിന്റേത്. സ്റ്റാലിനിസ്റ്റ് എന്നഒരു ശകാര പദം കാല്പനിക ഇടതുപക്ഷ നിഘണ്ടുക്കൾ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒട്ടും അതിശയയോക്തികളൊന്നും തന്നെയില്ല എന്ന് പറയാം. ലോക കമ്യൂണിസ്റ് പ്രസ്‌ഥാനത്തിലെ തന്നെ ഏറ്റവും വിവാദം നിറഞ്ഞ കാലഘട്ടം ഏതാണെന്നു ചോദിച്ചാൽ സംശയമില്ല , . അത് സ്റ്റാലിൻ ജീവിച്ചിരുന്ന ആ കാലഘട്ടം തന്നെയാണ്.ഒരു കാലത്തു സ്റ്റാലിൻ സമം ഹിറ്റ്ലർ എന്ന ഒരു സമവാക്യം തന്നെ രൂപപ്പെടുകയുണ്ടായി. അന്നത്തെ രഷ്ട്രീയസാഹചര്യത്തിൽ അതെല്ലാവരും കണ്ണടച്ച് അംഗീകരിക്കുകയും ചെയ്തിരുന്നു.ആ സ്റ്റാലിൻ എന്ന അധികാരിയുടെ സ്വേച്ഛാധിപതിയുടെ സമഗ്രമായ ജീവചരിത്രം തികച്ചും മാർക്സിസ്റ് കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ആവിഷ്‌ക്കരിക്കാനുള്ള ശ്രമമാണ് എം ആർ അപ്പൻ ജോസഫ് സ്റ്റാലിൻ ജീവിതവും കാലവും എന്ന പുസ്തകത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. സ്റ്റാലിന്റെ ജനനം മുതൽ അന്ത്യം വരെയുള്ള വിവരങ്ങൾ ഈ പുസ്തകത്തിൽ കാണാം. സ്റ്റാലിനെതിരായ മറുപക്ഷത്തിന്റെ ആക്രമണങ്ങളെ സോഷ്യലിസത്തിന്റെ മഹത്തായ നേട്ടങ്ങളെ നിഷേധിക്കുകയും ,നിരവധി മൗലിക പ്രശ്നങ്ങളെ സംബന്ധിക്കുന്ന മാർക്സിസം-ലെനിസത്തിന്റെ ശാസ്ത്രീയ കാഴ്ചപ്പാടുകളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാനുമെന്നുള്ള ഇരട്ട ലക്ഷ്യങ്ങളാണുള്ളതെന്നു എഴുത്തുകാരൻ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്. അന്നത്തെ സോവിയറ്റ് യൂണിയനിൽ ഉണ്ടായിരുന്ന രാജ്യങ്ങളിൽ പിന്നീട് മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടതിനു ശേഷം അവിടുങ്ങളിൽ തൊഴിലില്ലായ്മാ ,ദാരിദ്ര്യം,കഷ്ടപ്പാടുകൾ,കുറ്റകൃത്യങ്ങൾ,അഴിമതി,വംശീയ യുദ്ധങ്ങൾ,തൊഴിലെടുക്കുന്ന ജനവിഭാഗങ്ങളുടെ പാപ്പരീകരണം തുടങ്ങിയ പ്രതിഭാസങ്ങളെല്ലാം ഒരു ജീവിത ക്രമമെന്ന നിലയിൽ അവിടെ നിലനിൽക്കുന്നു എന്നൊരു കൗതുകകരമായ ന്യായവാദം എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാർക്സിസം-ലെനിസത്തിനു മാത്രമേ അവയെ ഇല്ലായ്മ ചെയ്യാൻ കഴിയൂ എന്നും പറയുന്നു.
സ്റ്റാലിൻ എന്ന വാക്കിനർത്ഥം ഉരുക്കു മനുഷ്യൻ എന്നാണ്. കോബ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത് .ലെനിൻ ആണ് സ്റ്റാലിൻ എന്ന പേര് ആദ്യമായി നിർദ്ദേശിക്കുന്നത്. എട്ടാം പാർട്ടി കോൺഗ്രെസ്സോടെ സ്റ്റാലിന്റെ നേതൃത്വ പാടവം അംഗീകരിക്കപ്പെട്ടു. ലെനിന്റെ വലം കയ്യായി സ്റ്റാലിൻ മാറി. അവർ തമ്മിലുള്ള ബന്ധം തുടക്കത്തിൽ ഉറച്ചതും വിശ്വാസതയുള്ളതുമായിരുന്നു. ലെനിനുണ്ടായ പക്ഷാഘാതവും അതിനെ തുടർന്നുണ്ടായ മോശമായ ആരോഗ്യസ്ഥിതിയും സ്റ്റാലിന് പാർട്ടിയിൽ മുന്നോട്ടു വരുന്നതിലും ,പാർട്ടി കാര്യങ്ങളിൽ മുൻതൂക്കം നേടുന്നതിനും നല്ലവണ്ണം സഹായിച്ചു എന്ന് വേണം പറയാൻ.
മോശമായ ആരോഗ്യാവസ്ഥയിലും ലെനിൻ 1922 ഒക്ടോബറിൽ മോസ്കോയിൽ തിരിച്ചെത്തിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിന് മറ്റുള്ളവരുടെ സഹായം ആവശ്യമായി വന്നു.അപ്പോഴേക്കും എല്ലാ കാര്യങ്ങളിലും സ്റ്റാലിനും അദ്ദേഹത്തിന്റെ അനുയായികളും പാർട്ടിയെ നിയന്ത്രിച്ചു തുടങ്ങിയിരുന്നു.തന്റെ രോഗഗാവസ്ഥയിൽ ലെനിന് കടുത്ത ആശാഭംഗവും ,കോപവുമുണ്ടായി. ഇതാണ് സ്റ്റാലിനെതിരെ തിരിയാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചതെത്രെ. വളരെ വിചിത്രമായ ഒരു ന്യായവാദമായിപ്പോയി അത് . 1923 ജനുവരി 4 നു ലെനിൻ എഴുതിയ അവസാന കത്തുകളിലൊന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം. വളരെയേറെ ധാർഷ്ട്യമുള്ള വ്യക്തിയാണ് സ്റ്റാലിൻ.ഈ വൈകല്യമെല്ലാം നമ്മെ പോലുള്ള കമ്മ്യൂണിസ്റുകാർക്കിടയിൽ ഒരു പരിധി വരെ സഹനീയമാണ്.പക്ഷെ ഒരു പാർട്ടി സെക്രട്ടറി ജനറലിൽ ഇത് അസഹനീയം തന്നെയാണ്.സ്റ്റാലിനെ ആ പദവിയിൽ നിന്നും മാറ്റി മറ്റൊരു വ്യക്തിയെ അവിടെ അവരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കത്തവസാനിപ്പിക്കുന്നത്. ട്രോട്സ്കിക്കും ഒരു കത്തെഴുതുന്നുണ്ട് ലെനിൻ. 1924 ഒക്ടോബറിൽ ,ഒക്ടോബറിന്റെ പാഠങ്ങൾ എന്ന മുഖാവരയോടെ ട്രോട്സ്കി തന്റെ ഗ്രന്ഥത്തിൽ ലെനിനെ അതിനിശിതമായി വിമർശിക്കുന്നുണ്ട്.ട്രോട്സ്കി അതിനു ശേഷമാണ് പാർട്ടിയിൽ നിന്നും രാജി വെയ്ക്കുന്നത്.പാർട്ടിയിലെ അംഗങ്ങളായ സീനോവും കാമനോവും ട്രോട്സ്കിയെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ടുവെങ്കിലും സ്റ്റാലിൻ അതിനു സമ്മതിക്കുന്നില്ല. അതിന്റെ വിശദീകരണം സ്റ്റാലിൻ പിന്നീട് നടത്തുന്നത് ഇങ്ങനെയാണ് , മുറിച്ചു മാറ്റൽ നയം പാർട്ടിക്ക് അപായമുണ്ടാക്കും .ഛേദിക്കുന്ന രീതി,രക്തം ചൊരിയുന്ന രീതി രക്‌തം ആവശ്യപ്പെടുന്ന രീതി ഇതെല്ലം അപായകരമാണ് .അതൊരു പകർച്ച വ്യാധിയാണ്.
ഈ വിശദീകരണങ്ങളൊക്കെ ഇന്ന് കേൾക്കുന്ന ആളുകൾക്ക് ഇതൊരു തമാശയായി തോന്നിയാൽ ഒട്ടും അത്ഭുതമില്ല. ശാന്തിയുടെ ഈ സമാധാനദൂതൻ ഒഴുക്കിയ രക്തപ്പുഴക്ക് മുന്നിൽ ഹിറ്റ്ലർ പോലും നാണിച്ചു പോയിട്ടുണ്ടാകും. സ്റ്റാലിനെ വിമർശിച്ചതിന്റെ പേരിൽ 1928 ജനുവരിയിൽ ചൈനീസ് അതിർത്തിക്ക് സമീപമുള്ള ആൽമ അറ്റയിലേക്ക് ട്രോട്സ്കിയെ സകുടംബം നാടുകടത്തി , അവിടെ താമസവും ഏർപ്പെടുത്തി.ചരിത്രപരമായ വഞ്ചന ചെയ്ത ട്രോട്സ്കിയോട് പരമാവധി ‘ദയാവായ്പയോടെയാണ്’ സോവിയറ്റു സർക്കാർ പെരുമാറിയതെത്രെ. ട്രോട്സ്കിക്ക് പിന്നീട് എന്ത് പറ്റി എന്നത് ചരിത്രം. എന്ത് കൊണ്ടോ ആ ദയാവായ്‌പിന്റെ ചരിത്രം എഴുത്തുകാരൻ പുസ്തകത്തിൽ സൂചിപ്പിച്ചിട്ടില്ല, വിഴുങ്ങിയതാണോ, അതോ മറന്നു പോയതോ ആകാനുള്ള സാധ്യത തള്ളി കളയുന്നില്ല. ലെനിസത്തിന്റെ ശത്രുക്കൾക്കെതിരായ പോരാട്ടമായിരുന്നു സ്റ്റാലിന്റെ വിപ്ലവജീവിതം.ആ ജീവിതത്തിൽ ആഡംബരമുണ്ടായിരുന്നില്ല. ലളിത ജീവിതമായിരുന്നു മരണം വരെ. മേല്പറഞ്ഞതിൽ പാതി സത്യമുണ്ട്താനും.ജീവ ചരിത്രമെഴുതിയ എതിർപക്ഷക്കാരു പോലും ലളിത ജീവിതത്തിന്റെ കാര്യത്തിൽ ഒരു എതിർപ്പ് രേഖപ്പെടുത്തിയതായി കാണുന്നില്ല. യൂജിൻ ലിയോൺസ് എഴുതിയ സ്റ്റാലിന്റെ ജീവിത ചരിത്രത്തിലും ലളിത ജീവിതത്തെ സംബന്ധിച്ച വിവരങ്ങൾ കാണാം.
ഇത്തരം പുസ്തകങ്ങൾ നമ്മളോട് പറയുവാനാഗ്രഹിക്കുന്നതെന്താണ്? സ്റ്റാലിനെ പോലുള്ള ഒരു വ്യക്തിയെ വെള്ള പൂശാനുള്ള ശ്രമങ്ങൾ നല്ല പകൽ വെളിച്ചം പോലെ വ്യക്തമാണ്. ഹിറ്റ്ലറെ പോലെ ഒരു സ്വച്ഛാധിപതിയെ തോൽപ്പിച്ചതുകൊണ്ട് മാത്രം സ്റ്റാലിനെ ഒരിക്കലും മഹാനായി കാണാൻ കഴിയില്ല എന്നുള്ളത് അംഗീകരിക്കേണ്ട ഒരു വസ്തുതയാണ് .ചില പുസ്തകങ്ങളിൽ സഖ്യ കക്ഷികൾക്ക് അന്ന് സ്റ്റാലിനെ അംഗീകരിച്ചു കൊടുക്കേണ്ടി വന്നതിന്റെ നിസ്സഹായാവസ്ഥ വെളിവാക്കുന്ന അഭിപ്രായങ്ങൾ വായിച്ചതായി ഓർക്കുന്നുണ്ട്. ഇത്തരം ചരിത്ര പുസ്തകങ്ങളെ കൊണ്ട് പ്രത്യേകിച്ച് ആർക്കാണ് നേട്ടം എന്ന് വായനക്കാർ തന്നെ തീരുമാനിക്കുന്നത് ഉചിതം.
കുറിപ്പ്: സ്റ്റാലിനെ ക്കുറിച്ചുള്ള വിശദവും,ആഴത്തിലുള്ളതുമായ വായനയ്ക്ക് നിരവധി പുസ്തകങ്ങൾ ഇംഗ്ലീഷിൽ ലഭ്യമാണ്. നിർഭാഗ്യകരമെന്നു പറയട്ടെ മലയാളത്തിൽ അത്തരം പുസ്തകങ്ങൾ ഇല്ല എന്ന് തന്നെ പറയാം. ട്രോട്സ്കിയുടെ ജീവചരിത്രം മലയാളത്തിൽ ഡിസി ബുക്ക്സ് ഇറക്കിയിട്ടുണ്ട്. എന്റെ പക്കലുള്ള സ്റ്റീഫൻ കൊട്കിൻ എഴുതിയ Stalin, Vol. I: Paradoxes of Power, 1878-1928, അതിന്റെ രണ്ടാം ഭാഗം Stalin, Vol. II: Waiting for Hitler, 1929–1941, ജെഫ്‌റി റോബെർട്സ് എഴുതിയ Stalin’s General: The Life of Georgy Zhukov തുടങ്ങിയ പുസ്തകങ്ങൾ സ്റ്റാലിനെ കൂടുതൽ അറിയാൻ സഹായിക്കുന്നവയാണ്.
