വായന മരിക്കുന്നുവോ- ജൂണ് 19 :വായന ദിനം

സോർബ ദ ഗ്രീക് വായിച്ച് നോട്ടെഴുതി കിടന്നപ്പോഴാണ് ഒരു കുഞ്ഞു കഥ മനസിൽ വന്നത് . അതപ്പോൾ തന്നെ എഴുതി വച്ചു . രാവിലെ എണീക്കുമ്പോൾ മറന്നുപോയാലോ..
രാവിലെ തന്നെ പകർത്തി എഴുതി ആഹ്വാനം അഥവാ വെളിപാട് എന്ന പേരുമിട്ട് അയച്ചു കൊടുത്തു. രണ്ടാമത് വായിച്ചു നോക്കാനൊന്നും മെനക്കെട്ടില്ല .
പിന്നീട് നോക്കിയപ്പോഴാണ് അല്ലറ ചില്ലറ കുഴപ്പങ്ങളൊക്കെ കണ്ടത്. 
കഥ ഇങ്ങനെയായിരുന്നു
ജൂണ് 19 :എന്തോ ചെയ്ത കുറ്റത്തിന് ആ നേതാവ് ജയിലിലായി. അവിടെ സെല്ലിലേക്ക് തടവുകാർക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ഏമാൻ അയാളോട് ചോദിച്ചു ” എന്താണ് വേണ്ടത്? ബീഡിയോ സിഗറെറ്റോ , അതോ മറ്റെന്തെങ്കിലും?”
“വേണ്ട അതൊന്നും വേണ്ട .എനിക്കൊരുകെട്ട് പുസ്തകങ്ങൾ മാത്രം മതി. ലിസ്റ്റ് ഞാൻ തരാം”.
പുറത്തുള്ളവരോട് എന്തെങ്കിലും പറയാനുണ്ടോ? ഉടനടി നടപ്പിലാക്കേണ്ട സായുധ പ്രക്ഷോഭങ്ങളുടെ ആഹ്വാനമെൻതെങ്കിലും പ്രതീക്ഷിച്ചു നിന്ന ആയാളോടായി നേതാവ് പറഞ്ഞു
“ഉണ്ട് ഇത്ര മാത്രം . എല്ലാവർക്കും വായനദിനാശംസകൾ” .


പക്ഷെ പ്രസിദ്ധീകരിച്ചു വന്നപ്പോൾ അതിലെ കല്ലും കരടുമൊക്കെ നല്ലവനായ പത്രാധിപർ എടുത്തു മാറ്റി നന്നാക്കിയെടുത്തിരുന്നു. ആ മിനി കഥ ജനുവരി  ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ അച്ചടിച്ച് വന്നു.

വായന ദിനത്തിന്റെ അന്നത്തേക്കു പോസ്റ്റ് ചെയ്യാം എന്ന് കരുതി മാറ്റി വെച്ചതായിരുന്നു ഈ ലേഖനം .  അന്ന് നമ്മൾ ആ ദിനം ആഘോഷിക്കുന്നു എന്ന് മാത്രമല്ലെ ഉള്ളു. .ഓണം പോലെയോ വിഷു പോലെയോ ആ ഒരു പ്രത്യേക ദിവസത്തിൽ മാത്രം ആഘോഷിക്കേണ്ട ഒന്നല്ലലോ വായന പോലെയുള്ള ഒരു സംഭവം. നമ്മൾ കൊല്ലത്തിൽ 365 ദിവസവും വായിക്കുന്നവരല്ലേ .. അങ്ങനെ ചിന്തിക്കുമ്പോൾ നമുക്ക് എല്ലാ ദിവസവും വായനദിനമാണ് . എങ്കിലും വായന ദിനത്തെ കുറിച്ച് രണ്ടു വാക്ക് ഇവിടെ കുറിക്കുന്നു.. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..
                                          ജൂണ് 19 :വായന ദിനം
വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന മുദ്രാവാക്യം കേ ട്ടുപരിചയമുള്ളവർ കുറവായിരിക്കും.മുദ്രാവാക്യങ്ങൾക്ക് ഒരു പഞ്ഞ വും ഇല്ലാത്ത നടാനല്ലോ നമ്മുടേത്. എന്നാൽ അത്തരമൊരു മുദ്രാവാക്യം ഉയർത്തുകയും അതിന്റെ ഓളം ഒരുപാട് ഗ്രാമങ്ങളിലേക്കെത്തിക്കുകയും ചെയ്ത ഒരു മനുഷ്യന് ഇവിടെ ജീവിച്ചിരുന്നു.
കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി. ൻ പണിക്കർ ആയിരുന്നു ആ മഹദ് വ്യക്തി.
ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ആണ് അദ്ദേഹത്തിന്റെ ജനനം. വിദ്യാഭ്യാസത്തിന് ശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂളിൽ തന്നെ അധ്യാപകനായി ജോലി നോക്കുകയുണ്ടായി അദ്ദേഹം . സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി.
പണിക്കരുടെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് പ്രസിദ്ധമായ സനാതന ധര്‍മവായനശാല. സാമാന ചിന്താഗതിയുള്ള സുഹൃത്തുക്കൾക്കൊപ്പം വീടുകളായ വീടുകള്‍തോറും കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടില്‍ പടുത്തുയർത്തിയതാണ് ആ വായനശാല. ഗ്രന്ഥശാലാ സംഘത്തിനു സ്വന്തമായി പത്രമൊക്കെ ഉണ്ടായിരുന്നു. ഗ്രന്ഥലോകം എന്നായിരുന്നു അതിന്റെ പേര്.പത്രാധിപർ ആയി സ്വന്തം പത്രത്തിന്റെ മാത്രമല്ല അക്കാലത്തുണ്ടായിരുന്ന ‘കാന്‍ഫെഡ് ന്യൂസ്’, നാട്ടുവെളിച്ചം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പത്രാധിപരായി തന്നെ സേവനം അനുഷ്ഠിച്ചു. 1977-ല്‍ ആണ് അദ്ദേഹം ആസ്ഥാനത്തുനിന്ന് വിരമിക്കുന്നത്.
പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെ സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു അദ്ദേഹം . 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്.
”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കുകയുണ്ടായി. 1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു.
1996 മുതൽ നമ്മുടെ സർക്കാർ അദ്ദേഹത്തിന്റെ ചരമദിനം ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നുണ്ട്. 2004 ജൂൺ 19 നു അദ്ദേഹത്തിന്‍റെ ഓർമക്കായി അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പും പുറത്തിറക്കി.
വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന ഇന്നത്തെ കാലത്തെ മുറവിളികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് പി .ൻ പണിക്കർ എന്ന മഹാമനുഷ്യൻ അന്നേ വഴി കാണിച്ചു തന്നിട്ടുണ്ട് .നമ്മളത് പിന്തുടർന്നു പരിപോഷിപ്പിച്ചാൽ മാത്രം മതിയാകും

Leave a comment