സിനിമാ കഥകളല്ല നടന്നതുതന്നെ -ഡോ ഉമാദത്തന്റെ കപാലം

ഡോ ബി ഉമാദത്തന്റെ ഒരു ഫോറൻസിക് സർജ്‌ജന്റെ ഓർമ്മക്കുറിപ്പുകൾ വായിച്ചു കഴിഞ്ഞപ്പോഴാണ് കേരളത്തിൽ  കുറ്റാന്വേഷണങ്ങൾക്കു വേണ്ടി  ഇത്ര വിപുലമായ രീതിയിൽ ഫോറൻസിക് നിരീക്ഷണങ്ങളും,പരീക്ഷണങ്ങളും നടത്തുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത്.അതിനുമുൻപ്‌ വരെ ഫോറൻസിക് തല അന്വേഷണ പരീക്ഷണങ്ങൾ ഹോളിവുഡ് സിനിമയിൽ മാത്രം ഉള്ള ഒരു സംഗതിയാണെന്നും അവിടെ മാത്രമായിരിക്കും അതൊക്കെ നടക്കുന്നുണ്ടാകുക എന്നായിരുന്നു വിചാരിച്ചിരുന്നത്. ആ പുസ്തകം അത്തരം മുൻവിധികളെ പാടെ തകർക്കുന്ന ഒന്നായി പോയി. പിന്നീട് കുറ്റാന്വേഷണ പരമ്പരയിൽ പെട്ട നിരവധി പുസ്തകങ്ങൾ തേടിപ്പോയി വായിച്ചു മനസിലാക്കാൻ അതെന്നെ സഹായിച്ചു. മുൻപ് സൂചിപ്പിച്ച പുസ്തകത്തിൽ കുറ്റാന്വേഷണത്തിലെ ശാസ്ത്രീയ വശങ്ങളെ കേസുകളുമായി ബന്ധപ്പെടുത്തി വിശദമായി അവതരിപ്പിക്കുകയായിരുന്നു.അതുകൊണ്ടു തന്നെ ആ മേഖലയിൽ ഗവേഷണം നടത്തുന്നവർക്കും അന്വേഷണ കുതുകികൾക്കും അതിനെ  ഒരു റഫറൻസ് ഗ്രന്ഥമായി കണക്കാക്കാം. ആ പരമ്പരയിൽ പെട്ട ഉമാദത്തന്റെ മറ്റൊരു പുസ്തകമാണ് കപാലം. ഇതിൽ   അദ്ദേഹം അവലംബിച്ചിരിക്കുന്ന രീതി മുൻ പുസ്തകങ്ങളിൽ  നിന്നും തുലോം വ്യത്യസ്തമാണ്.കേസുകളെ ചെറുകഥകളാക്കി ആളുകൾക്ക് വായിച്ചു ത്രില്ലടിക്കാവുന്ന വിധത്തിലാണ് അത് തയാറാക്കിയിരിക്കുന്നത്. കുറ്റാന്വേഷണ സിനിമാ കഥകൾ പോലെ വായിച്ചു രസിക്കാവുന്ന തരത്തിൽ ആണ് അവതരണം  .അങ്ങനെ 15 കഥകൾ അല്ലെങ്കിൽ കേസുകൾ ഇതിലുണ്ട്  . ഈ പുസ്തകത്തിന്റെ   പേരും അതിലെ ഒരു അദ്ധ്യായമാണ്.ഡോ ഉണ്ണികൃഷ്‌ണൻ എന്ന ഫോറൻസിക് സർജ്‌ജനാണ് ഇതിലെ കേന്ദ്ര കഥാപാത്രം. സംശയമില്ല, അത് ഉമാദത്തൻ തന്നെ എന്ന് നമുക്ക് മനസിലാകും ,അതിനൊരു ഫോറൻസിക് ടെസ്റ്റുകളുടെയും ആവശ്യമില്ല. കൂടെ ഹരികുമാർ എന്ന പോലീസ് ഉദ്യോഗസ്ഥനും ഉണ്ട്. മണി എന്ന് വിളിക്കുന്ന വിജയകുമാരിയാണ് ഉണ്ണികൃഷ്ണന്റെ  ഭാര്യ. അവർ സംസ്‌ഥാന രാസ പരിശോധന ലാബോറട്ടറിയിലെ അസിസ്റ്റന്റ് കെമിക്കൽ എക്‌സാമിനർ ആണ്.കേസ് തെളിയിക്കാൻ അവരും നിരവധി തവണ ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൊലപാതകങ്ങൾ കൂടാതെ പ്രത്യക്ഷത്തിൽ കൊലപാതകമെന്ന് സംശയിക്കുന്ന ആത്മഹത്യ കേസുകളും ഇതിലൂടെ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. പോലീസുകാർ കുറ്റം തെളിയിക്കുന്നത് കൂടുതലും സാഹചര്യ തെളിവുകളുടെ പിൻബലത്തിലാണെങ്കിലും അതിനു പിന്നിൽ ഫോറൻസിക് സയൻസിന്റെ ശക്തമായ പിന്തുണയുണ്ടെന്നു  മനസ്സിലാക്കണം . ഇപ്പോൾ  നടക്കുന്ന മിക്ക കേസുകൾക്കും അതിനു അവർക്കു ഫോറൻസിക് സയൻസിന്റെ പിൻബലം കൂടിയേ തീരു.കാരണം തെളിവുകൾ അതിവിദഗ്ധമായി  മായ്ചുകളയാൻ മിടുക്കുള്ളവരാണ് ഇപ്പോഴത്തെ കള്ളന്മാർ. ഫോറെൻസിക്കിലെ ഡയാറ്റം, റിഗർ മോർട്ടിസ് പോലുള്ള ചില അടിസ്ഥാന ടെസ്റ്റുകൾ എന്താണെന്നും,കുറ്റാന്വേഷണത്തിൽ അത് എങ്ങനെ ഫലപ്രദമാണെന്നും  ഈ പുസ്തകത്തിൽ കാണാം.
കപാലം ഉമാദത്തന്റെ അവസാന പുസ്തകമായാണ് ഇറങ്ങിയത്. 2019 ജൂലൈ 3 നു  അദ്ദേഹം അന്തരിച്ചു .അതിനു തൊട്ടു പിന്നാലെയാണ് ഈ പുസ്തകം പുറത്തുവന്നത്.ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്, വില 260 രൂപ. 

Leave a comment