ഞാൻ ജഡ്ജിയുടെ ശിപായിയായിരുന്നു -നിന്ദർ ഖുഗിയാനവി

ജനാധിപത്യത്തിന്റെ അടിസ്ഥാനസ്തംഭങ്ങളിലൊന്നായാണ് കോടതിയും നീതിപീഠവുമൊക്കെ അറിയപ്പെടുന്നത്.  ഭരണാധിപരാൽ നീതി നിഷേധിക്കപ്പെട്ടാൽ ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷ മതവും ദൈവവുമൊന്നുമല്ല, അത് കോടതി തന്നെയാണ്. അവിടെ നിന്നും നീതി ലഭിക്കുമെന്ന് തന്നെയാണ് എല്ലാവരും ഉറച്ചു വിശ്വസിക്കുന്നത്.എന്നാൽ ആ നീതിപീഠത്തിലും പുഴുക്കുത്തുകളും,വിശ്വാസതയുടെ വിള്ളലുകളും വീണിട്ടുണ്ടെന്നും ,അവിടങ്ങളിൽ നടക്കുന്നതെന്താണെന്ന്  സ്വാനുഭവങ്ങൾ കൊണ്ട് തുറന്നു കാട്ടുകയാണ് നിന്ദർ ഖുഗിയാനവി “ഞാൻ ജഡ്ജിയുടെ ശിപായിയായിരുന്നു” എന്ന പുസ്തകത്തിലൂടെ .
ഇനിയും പൂർത്തീകരിക്കാത്ത ആത്മകഥയിലെ ഒരു അധ്യായമായി ഈ പുസ്തകത്തെ വേണമെങ്കിൽ കാണാം. കോടതിയും,ജഡ്ജിയുടെ വസതിയുമൊക്കെയാണ് നോവൽ പരിസരം മൊത്തമായി അപഹരിക്കുന്നത്. മൂന്നു ജഡ്ജിമാരുടെ കീഴിൽ ജോലി ചെയ്തയാളാണ് നിന്ദർ.പുസ്തകത്തിലൊരിടത്തും കോടതിനടപടികളെ വിമർശിച്ചതായി കണ്ടില്ല. ജഡ്ജിമാരുടെ പേരുകളോ,അവരെ തിരിച്ചറിയാൻ സാധിക്കുന്ന മറ്റു വിവരങ്ങളോ ഒന്നും തന്നെ വിവരിച്ചതായി കണ്ടില്ല. എങ്കിലും അവിടങ്ങളിൽ എങ്ങനെ കൈക്കൂലിയുടെയും,അഴിമതിയുടെയും കറകൾ പുരളുന്നതെന്നു നിരവധി സംഭവങ്ങളിലൂടെ അദ്ദേഹം വിവരിക്കുന്നു. 
ആത്മകഥകളിൽ പൊതുവെ കാണുന്ന താൻ മാത്രം സൽസ്വഭാവിയായ  നായകനാകുകയും മറ്റുള്ളവരൊക്കെ കൊള്ളാത്തവർ എന്ന പ്രതിഭാസം എന്തോ ഇവിടെ കാണാൻ കഴിഞ്ഞില്ല. സ്വയം വിമർശനങ്ങൾ നടത്തിയും തന്റെ നിലയും വിലയും നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്  നിന്ദർ മുന്നോട്ടു പോകുന്നത് .കക്ഷികളിൽ നിന്നും കൈക്കൂലിയായി എരുമയെ വാങ്ങിച്ചു കേസ് അവർക്കു അനുകൂലമായി വിധിക്കുന്ന ജഡ്ജിയുടെ കഥ പറയുന്നുണ്ടിതിൽ. ആ എരുമയെ വീട്ടിൽ കൊണ്ടുവന്നു അതിന്റെ പാൽ ദിവസേന കറന്നു വിറ്റു പണം വാങ്ങുന്ന ആളാണ് നിന്ദറിന്റെ  ജഡ്ജിമാരിലൊരാൾ .സർക്കാർ ശമ്പളം കൊടുത്തു നിയമിക്കുന്ന ശിപായിമാരുടെ യോഗ്യത അവരുടെ വീട്ടുജോലിക്കുള്ള മികവാണ് . നല്ല ചപ്പാത്തിയും കിഴങ്ങു കറിയും ഉണ്ടാക്കാനറിഞ്ഞാൽ ജോലി ഉറപ്പ്. ഒരു മനുഷ്യൻ എന്ന പരിഗണന പോലും നൽകാത്ത കുടിലമനസുള്ളവരാണ് ഇത്തരക്കാർ.എങ്കിലും മൂന്ന് ജഡ്ജിമാരിൽ ആദ്യത്തെ ആൾ നിന്ദറിന് ഭേദപ്പെട്ട പരിഗണയും ,സ്നേഹവും കാണിക്കുന്നുണ്ട്. 
നിന്ദർ സാഹിത്യത്തിൽ താല്പര്യമുള്ളയാളാണെന്നും ,പത്രങ്ങളിൽ അച്ചടിച്ചു വരുന്നത് അയാളുടെ  കഥകളാണെന്നും അറിയുമ്പോൾ ജഡ്ജിയുടെ മകനും സവിശേഷമായ പരിഗണനയും,സ്നേഹവും അയാൾക്കു കൊടുക്കുന്നുണ്ട്.അതിനു ശേഷം വീട്ടുജോലികളിൽ നിന്നും നിന്ദർ മുക്തനാകുന്നു. എന്നാൽ ആ ജഡ്ജി സ്ഥലം മാറിപോകുന്നതോടെ നിന്ദറിന്റെ ജീവിതം പഴയപോലെ ആയിത്തീരുന്നു. നിന്ദറെ മോശമായി പരിഹസിക്കുന്നവനും ,മരാസി എന്ന് വിളിച്ചു അയാളുടെ വാദ്യോപകരണമായ തുമ്പിയുമെടുത്തു ബസ് സ്റ്റാൻഡിൽ പോയിരുന്നു പാടാൻ പറയുന്ന ജഡ്ജിയായിരുന്നു  പിന്നീട് വന്നത്.സമയം കിട്ടുമ്പോഴൊക്കെ അയാളുടെ ഗുരുനാഥനെയും ആ ജഡ്ജി അവഹേളിച്ചു.അവഹേളനങ്ങൾ മടുത്തു ഒടുവിൽ നിന്ദർ രാജിവെച്ചു പോകുന്നുന്നുമുണ്ട്.
നിന്ദർ പത്താം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളു. എങ്കിലും അയാളുടെ ഭാഷ ശക്തമാണ്,ആശയങ്ങൾ ബഹുവിധമാണ്.രണ്ടു വർഷത്തോളം കോടതിയിൽ ഗുമസ്തനായും ,മൂന്നു വർഷം ശിപായിയായും ജോലി ചെയ്തിട്ടുണ്ട്. നാല്പത്തഞ്ചോളം  പുസ്തകങ്ങൾ ഇതുവരെ എഴുതിയിട്ടുണ്ട്. പഞ്ചാബിലെയടക്കം നിരവധി സർവ്വകലാശാലകളിൽ നിന്ദറിന്റെ സാഹിത്യ സംഭവനകളെ കുറിച്ച് ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പഞ്ചാബി ഭാഷയിലാണ് എഴുത്തു മുഴുവനും. അവിടങ്ങളിൽ അദ്ദേഹത്തിന്റെ കൃതികൾ പരക്കെ അംഗീകരിക്കപ്പെട്ടു.അതോടെ നിന്ദറിന്റെ നിരവധി കൃതികൾ ഹിന്ദി,ഉറുദു ,തെലുഗു ഭാഷകളിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. 
മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത് അലിഗഢ് മുസ്ലിം സർവകലാശാലയിലെ ആധുനിക ഭാരതീയ ഭാഷാ വിഭാഗത്തിൽ മലയാളം പ്രൊഫസറായ ടി എൻ സതീശനാണ്. മാതൃഭൂമി ബുക്സിന്റെ തന്നെ ഗ്രാസ് റൂട്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

Leave a comment