ടോകാർചുക്കിന്റെ നിലയ്ക്കാത്ത സഞ്ചാരങ്ങൾ

പോളിഷ് ഭാഷയിൽ സഞ്ചാരം എന്ന ആശയമാണ് ബൈഗുണി എന്ന വാക്കിനർത്ഥം.കൃത്യമായി പറഞ്ഞാൽ അലഞ്ഞുതിരിയുന്നവർ. ഓൾഗ  ടോകാർചുക്ക് ഈ പേരുള്ള നോവൽ എഴുതിയത് അവരുടെ പോളിഷ് ഭാഷയിലായിരുന്നു. ഇംഗ്ലീഷിലേക്കു മൊഴിമാറ്റം നടത്തിയപ്പോൾ അതിന്റെ പേര് ഫ്ലൈറ്റ്സ് എന്നായി.എനിക്ക് തോന്നുന്നു, ആ ഇംഗ്ലീഷ് പേരിനേക്കാൾ ഏറ്റവും അനുയോജ്യവും നോവലിനോട് നീതിപുലർത്തിയതുമായ പേര് നൽകിയത് അതിന്റെ മലയാള വിവർത്തനത്തിൽ ആണെന്നാണ്. നിലയ്ക്കാത്ത സഞ്ചാരങ്ങൾ എന്നാണ് മലയാളത്തിൽ അവരുടെ പുസ്തകം അറിയപ്പെടുന്നത്. നോവൽ മുഴുവൻ വായിച്ചു തീരുമ്പോൾ വായനക്കാരും എന്റെ പക്ഷം ചേരുമെന്ന് തന്നെയാണ് ഇക്കാര്യത്തിൽ  എന്റെ വിശ്വാസം. ഇവിടെ നോവലിന്റെ ശൈലി തീർത്തും പുതിയ ഒരു അനുഭവമാണെന്ന് പറഞ്ഞുകൂടാ. യൂറോപ്പ്യൻ സാഹിത്യത്തിൽ മിലൻ കുന്ദേരയും .ഇറ്റാലിയോ കാൽവിനോയും സൃഷ്ടിച്ച വായനയുടെ ഒരു പുതുലോകമുണ്ട്. ഫ്രാഗ്മെന്റഡ് നോവൽ (fragmented Noval ) എന്നാണ് ഇതിനെ പൊതുവായി പറയപ്പെടുന്നത്. കേന്ദ്രീകൃതമായ ഒരു നായകനില്ലാത്ത അവസ്ഥ, ഒന്നിനോടൊന്നു ബന്ധമില്ലാത്ത അദ്ധ്യായങ്ങൾ .എന്നാൽ എല്ലാം കൂടി ഒത്തുചേർന്നു നോവലിന്റെ ഒരു വലിയ വിതാനം തീർക്കുന്ന ഒരു അവസ്ഥ. അത്തരമൊരു വിഭാഗത്തിൽ പെടുന്ന ഒരു കൃതിയാണ് ടോകാർചുക്കിന്റെ നിലയ്ക്കാത്ത സഞ്ചാരങ്ങൾ എന്ന പുതു നോവൽ.പുതു നോവൽ എന്ന് പറഞ്ഞുകൂടാ. 2007 ൽ പോളിഷ് ഭാഷയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ നോവൽ ഒരു പതിറ്റാണ്ടോളം ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടില്ല എന്നത് ആശ്ചര്യമുളവാക്കുന്ന ഒന്നാണ് . ഒരു വിദേശ പ്രസാധകനെ കണ്ടെത്താൻ നല്ലവണ്ണം ബുദ്ധിമുട്ടേണ്ടിവന്നു എന്ന് അവർ പറയുന്നുണ്ട്.എന്നാൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ട് വളരെ പെട്ടെന്ന് തന്നെ 2018 ലെ ആ നോവൽ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് നേടി. ജെന്നിഫർ ക്രോഫ്റ് ആയിരുന്നു ഇംഗ്ലീഷ്  വിവർത്തനം.അതുവരേയ്ക്കും ടോകാർചുക് അവരുടെ മാതൃരാജ്യത്തിനു പുറത്തു അജ്ഞാതമായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
ടോകാർചുക് വിവിധ സ്ഥലങ്ങളിലൂടെയും സമയങ്ങളിലൂടെയും അസാധാരണമായ ഒരു യാത്രയിലേക്കു വായനക്കാരെ കൊണ്ടുപോകുകയാണ് ഈ പുസ്തകത്തിലൂടെ .സ്വന്തം വേരുകളുമായി  ബന്ധമില്ലാത്ത നാടോടികളാണ് ഈ നോവലിലെ നായികാനായകന്മാർ. നോവൽ അതിന്റെ ബഹുമുഖ വിഷയങ്ങളാൽ നമ്മളെ അത്ഭുതപ്പെടുത്തും .കാണുക എന്നുവെച്ചാൽ അറിയുക എന്നതാണെന്ന് നിരവധി തവണ ഈ നോവലിൽ അവർ ആവർത്തിക്കുന്നുണ്ട് .നോവലിന്റെ ഇതിവൃത്തം വളരെ വ്യത്യസ്തമാണ്.ചെറുകഥകളുടെ ഒരു ശേഖരം പോലെ വായിക്കപ്പെടാവുന്ന ഒന്ന്.ടോകാർചുക് അവരുടെ ഭൂരിഭാഗം സമയവും വിമാനത്തിൽ ചെലവഴിക്കപ്പെട്ടതുകൊണ്ടാകാം അവരുടെ പുസ്തകം ഇംഗ്ലീഷിലെത്തിയപ്പോൾ ഫ്ലൈറ്റ്സ് എന്നാൽ മാറിയത്.എന്നാൽ അവരുടെ മറ്റുകഥാപത്രങ്ങൾ വിമാനത്തിൽ മാത്രമല്ല,സമകാലീനവും ,പഴയതുമായ   ട്രെയിനുകൾ ,വണ്ടികൾ,ബസ്സുകൾ ,കുതിരവണ്ടികൾ  തുടങ്ങിയ  ഗതാഗതമാർഗ്ഗങ്ങൾതെരഞ്ഞെടുക്കുന്നു.പതിനെട്ടാം നൂറ്റാണ്ടിലെ റഷ്യയിൽ നിന്നുള്ള ഒരു നിഗൂഢ വിഭാഗത്തിന്റെ പേരാണെത്രെ ബൈഗുണി,പാപത്തെ മാനസികമായി മാത്രമല്ല ശാരീരികമായും നിരന്തരമായ യാത്രയിലൂടെയും രക്ഷപ്പെടാമെന്ന് വിശ്വസിച്ചവർ.ഒരു കേന്ദ്ര കഥാപാത്രത്തിന്റെ, നമുക്ക് എല്ലായ്‌പോഴും സുപരിചിതമായ ആ സൂത്രവാക്യത്തിനുപകരം ഒരു ചെറിയക്കൂട്ടം കഥാപത്രങ്ങൾ പ്രത്യക്ഷപ്പെടുകയും എഴുത്തുകാരി അവരുടെ വഴിയിലേക്കു വലിച്ചെറിയപ്പെടുകയും അങ്ങനെ ഏകീകൃതമായ ഒരു യാത്ര സൃഷ്ടിക്കപ്പെടുകയുമാണിവിടെ.പരസപരം ബന്ധിപ്പിക്കുന്ന കഥാപാത്രങ്ങളാൽ ,നിരവധി ആശയങ്ങളാൽ സമ്പന്നമാണീ നോവൽ .ശരീരം,യാത്ര,ജീവിതം,മരണം, എന്നിങ്ങനെ നിരവധി അടരുകൾ കൊണ്ട് അടുക്കിവെക്കപ്പെട്ട ഒരുകൂട്ടം കഥകളുടെ ആകെത്തുകയാണീ പുസ്തകം  .
നോവലിലെ രസകരമായ ഒരു ഭാഗം ശ്രദ്ധിക്കുക 
“പുരാതനകാലത്തു ആളുകൾ തീർത്ഥയാത്രക്ക് പോകാറുണ്ട്.വളരെ ബുദ്ധിമുട്ടി,ക്ലേശങ്ങൾ സഹിച്ചു അവർ ഒരു പുണ്യസ്ഥലത്തിലെത്തിച്ചേരുന്നു.അവരുടെ വിശ്വാസം ആ സ്ഥലത്തിന്റെ പുണ്യം അവർക്ക് കിട്ടുമെന്നാണ്.നമ്മുടെ പാപങ്ങളെ നീക്കി അത് നമ്മളെ ശുദ്ധീകരിക്കുന്നു.എങ്കിൽ അവിശുദ്ധമായ ,കൊള്ളരുതാത്ത ഒരു സ്ഥലത്തേക്ക് പോകുമ്പോഴും അത് തന്നെ സംഭവിക്കുമോ? “(സഞ്ചാര മനഃശാസ്ത്രം:ഒരു ബൈബിൾ വിമർശനം)

ഇങ്ങനെ 116 അദ്ധ്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട്. 
നോവലിസ്റ്റ് എഴുത്തിലേക്ക് വന്നത് യാദൃച്ഛികമായാണ് .സൈക്കോളജിസ്റ്റായിരുന്നു അവർ.വർഷങ്ങൾക്ക് മുൻപ് ലണ്ടനിലേക്കുള്ള തന്റെ ആദ്യ വിദേശയാത്രയിലൂടെയാണ് എഴുതാനുള്ള താൽപ്പര്യം അവരിൽ മുള പൊട്ടിയത്.അധികം താമസിയാതെ അവർ തന്റെ ആദ്യ ചെറു കഥ എഴുതി. 2018 ലെ നോബൽ സമ്മാനം അവരുടെ ഫ്ലൈറ്റ്സ് എന്ന നോവലിന് ലഭിച്ചു. മലയാളത്തിൽ ഇതിന്റെ വിവർത്തനം ചെയ്‌തിരിക്കുന്നത്‌ ,മുപ്പതിലേറെ പുസ്തകങ്ങൾ ഇംഗ്ലീഷിൽ  നിന്ന് മലയാളത്തിലേക്കു വിവർത്തനം ചെയ്ത രമാ മേനോൻ ആണ്. നോബൽ കിട്ടിയ സ്ഥിതിക്ക് ടോകാർചുക്കിന്റെ മറ്റു പുസ്തകങ്ങളും ഉടനെ മലയാളത്തിൽ ലഭ്യമാകാൻ സാധ്യതയുണ്ട് .അതാകട്ടെ നമ്മെ പോലുള്ള വായനക്കാർക്ക് ഏറെ സന്തോഷം തരുന്ന ഒരു സംഗതിയും. 

Leave a comment