പാവാട പൊക്കി തുടയിൽ നുള്ളിയ മാഷെ ‘നീ പുയ്ത്തു പോവ്വടാ നായീന്റെ മോനെ’ എന്ന് അനുഗ്രഹിച്ചിട്ട് ക്ലാസ്സിൽനിന്നും ഇറങ്ങിയ ദാക്ഷായണിയുടെയും മോറൽ സപ്പോർട്ടിന് ഇറങ്ങിയ കല്യാണിയുടെയും കഥയാണ് ആർ . രാജശ്രീ എഴുതിയ പുതിയ നോവൽ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത.
പേരു കേൾക്കുമ്പോൾ , വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ ജോസഫ് പീറ്റ്1858 ൽ , ഹാന കാതറിൻ മുല്ലൻസിന്റെ ബംഗാളി നോവലായ ‘ഫുൽമോണി ഒ കോരുണാർ ബിബോറോണിന്റെ’ മലയാള പരിഭാഷയായ ‘ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’ യുടെ പേരുമായി നല്ല സാദൃശ്യം തോന്നും . നോവൽ പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിനും മുൻപ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുകയും ,അന്നു തൊട്ടേ ഒട്ടനവധി വായനക്കാരുടെ പിന്തുണയോടെ തുടർരൂപം പ്രാപിക്കുകയും പിന്നീട് അല്ലറ ചില്ലറ മാറ്റങ്ങളോടെ മാതൃഭുമി ബുക്ക്സ് പുറത്തിറക്കുകയാണുണ്ടായത്.
പക്ഷെ ഫേസ്ബുക്കിൽ എഴുതി എന്നതിനേക്കാളും നോവൽ ചർച്ച ചെയ്യുന്നതു തികച്ചും വ്യത്യസ്ത ഇടങ്ങളിലാണ്. സ്ത്രീകളുടെ സാമ്പത്തികവും,ശാരീരികവുമായ സ്വയംപര്യാപ്തതയുടെ നിരവധി തലങ്ങൾ ഇതിൽ കാണാം.ഒരുപക്ഷെ നോവൽ ഇത്രയും സ്വീകരിക്കപ്പെടാനുണ്ടായ ഒരു കാരണം അതാകാം. സോഷ്യൽ മീഡിയ തട്ടകത്തിൽ എഴുതികിട്ടിയപ്പോളുണ്ടായ ധൈര്യമാണ് നോവലിലെ തുറന്നെഴുത്തിനുള്ള മൂലധനം സംഭരിക്കാൻ കഴിഞ്ഞതെന്ന് എഴുത്തുകാരി വെളിപ്പെടുത്തുന്നുണ്ട്.നോവലിൽ പശുവും ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. അതും മാനകഭാഷയിൽ വ്യവഹരിക്കുന്ന ഒരു കഥാപാത്രം. ചിലയിടങ്ങളിൽ സുപ്രധാന സംവാദങ്ങളിലൂടെ,പ്രസ്താവനകളിലൂടെ നോവലിന്റെ ഒഴുക്കിനൊപ്പം പശു കഥാപാത്രവും നമ്മോടൊപ്പം സഞ്ചരിക്കുന്നു. നോവൽ പരിസരത്തിന്റെ കാലം നേരിട്ട് പരാമർശിച്ചിട്ടെല്ലെങ്കിലും ഏകദേശം പത്തറുപതു കൊല്ലങ്ങൾക്കു മുൻപാണ് കഥകളുടെ ഉത്ഭവംഎന്നു മനസിലാക്കാം
.കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവിതത്തിൽ കോപ്പുകാരനും , ആണിക്കാരനും അവരുടെ ചെക്കന്മാരായി എത്തുന്നതോടെ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഘർഷങ്ങളുടെയും ,അവയെ മറികടക്കാനുള്ള പരിശ്രമങ്ങളുടെയും ആഖ്യാനങ്ങളാണ് നോവലിലുടനീളം.ഒരു വിശുദ്ധ കുടുംബത്തിന്റെ യാഥാസ്ഥിതിക വ്യവസ്ഥകളെയും പ്രമാണങ്ങളെയും സ്ത്രീ സ്വാത്രന്ത്യത്തിന്റെ കണ്ണുകളിലൂടെ പൊളിച്ചെഴുതുകയാണ് ഈ നോവൽ.
കേരളത്തിന്റെ വടക്കൻ ദേശങ്ങളിലെ പ്രാദേശിക ഭാഷകളുടെ ഉപയോഗം ഈ നോവലിൽ ധാരാളം എടുത്തുപയോഗിച്ചിട്ടുണ്ട്. ലൈംഗികതയിലും,നാട്ടുവർത്തമാനങ്ങളിലും ,തെറികളിലൂടെയുമൊക്കെ നോവലിൽ അത് മുഴച്ചു നിൽക്കുന്നുണ്ട്. നോവൽ സ്വീകാരിതയുടെ അനുമാനങ്ങൾ എന്തുമാകട്ടെ അതിനും മാത്രം ഒരുൾക്കാമ്പു മേൽപ്പറഞ്ഞ വിഷയങ്ങൾ മാറ്റിവെച്ചാൽ നോവലിൽ കാണാൻ കഴിയില്ല. പ്രാദേശികഭാഷയുടെ അർത്ഥഭേദങ്ങൾ വായനക്കാരൻ സ്വയമേവ കണ്ടെത്തേണ്ടതുണ്ട്. ഓരോപുസ്തകവും ഒരു ദേശവും, സംസ്കാരവും, വ്യത്യസ്ത ജീവിതങ്ങളുമാണെന്നിരിക്കെ താരതമ്യങ്ങൾക്കു പ്രസക്തിയില്ല . എങ്കിലും സമാന ദേശകാല പരിസരങ്ങൾ കൈകാര്യം ചെയ്യുന്ന ഷൈനയുടെ ആവിലാക്കരയിലെ പെൺവൃത്താന്തങ്ങൾ എന്ന നോവൽ ഇതിനേക്കാൾ വായനാസുഖവും നിലവാരവും പുലർത്തുന്നുണ്ടെന്നു തോന്നുന്നു.
